നിയമവിരുദ്ധമായി അതിര്‍ത്തി കടന്നുള്ള വിവാഹത്തില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് പൗരന്‍മാരോട് അഭ്യര്‍ഥിച്ച് ബംഗ്ലാദേശിലെ ചൈനീസ് എംബസി. ഓണ്‍ലൈന്‍ വഴിയുള്ള മാച്ച്‌മേക്കിങ് സ്‌കീമുകളെ വിശ്വസിക്കരുതെന്നും ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കണമെന്നും എംബസി വ്യക്തമാക്കി.

വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന മാച്ച്‌മേക്കിങ് ഏജന്‍സികള്‍ വഴിയും മറ്റ് സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴിയും വിദേശ സ്ത്രീകളെ ഭാര്യമാരായി സ്വീകരിക്കുന്നത് ചൈനീസ് നിയമപ്രകാരം നിരോധിച്ചിട്ടുള്ളതാണ്. ഷോര്‍ട്ട് വീഡിയോ കണ്ടന്റ് പ്ലാറ്റ്‌ഫോമുകളില്‍ വരുന്ന ‘ക്രോസ്-ബോര്‍ഡര്‍ ഡേറ്റിങ്’ കണ്ടന്റില്‍ വീണുപോകരുതെന്നും എംബസി പൗരന്‍മാര്ക്ക് മുന്നറിയിപ്പ് നല്‍കിയതായി ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

ചൈനയിലേക്ക് നിയമവിരുദ്ധമായി വിദേശസ്ത്രീകള്‍ ഭാര്യമാരായി എത്തുന്നത് വര്‍ദ്ധിച്ചുവരുന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ മുന്നറിയിപ്പ. നിലവില്‍ ചൈന ലിംഗപരമായ അസന്തുലിതാവസ്ഥയാണ് നേരിടുന്നത്. ഏകദേശം 30 ലക്ഷം ചൈനീസ് പുരുഷന്‍മാര്‍ക്ക് പങ്കാളിയെ സ്വന്തം രാജ്യത്ത് നിന്ന് കണ്ടെത്താനാകുന്നില്ല. ഇതോടെ ഇവരില്‍ പലരും വിദേശ സ്ത്രീകളെ വിവാഹം ചെയ്യുന്നു. ഇതു മാത്രമല്ല, വിവാഹത്തിന്റെ മറവില്‍ ബംഗ്ലാദേശില്‍ നിന്നുള്ള സ്ത്രീകളെ ചൈനയില്‍ വില്‍ക്കുന്ന സംഭവങ്ങളുമുണ്ടെന്ന് ദ ഡെയ്‌ലി സ്റ്റാറിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത്തരം മനുഷ്യക്കടത്ത് പ്രവര്‍ത്തനങ്ങള്‍ ക്രിമിനല്‍ സംഘങ്ങളാണ് ആസൂത്രണം ചെയ്യുന്നത്.

ഈ വിവാഹങ്ങളില്‍ പലതും നിയമവിരുദ്ധമോ ചൂഷണം ചെയ്യുന്നതോ ആയ മാര്‍ഗ്ഗങ്ങളിലൂടെയാണ് നടത്തുന്നതെന്നും ഇത് ഗുരുതരമായ നിയമപരമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്നും എംബസി ചൂണ്ടിക്കാട്ടി. പ്രണയ, വിവാഹ തട്ടിപ്പുകള്‍ക്ക് ഇരയായവര്‍ ഉടന്‍ തന്നെ ചൈനയുടെ പൊതു സുരക്ഷാ അധികാരികളെ അറിയിക്കാനും എംബസി അഭ്യര്‍ഥിച്ചു.

സമാനമായ ശൃംഖലകള്‍ ബംഗ്ലാദേശി സ്ത്രീകളെ അയല്‍രാജ്യമായ ഇന്ത്യയിലേക്കും കടത്തിക്കൊണ്ടുപോയിട്ടുണ്ട്. 2021-ല്‍ ടിക്ടോക്ക് ഉപയോഗിച്ച് ഇരകളെ ലൈംഗിക വ്യാപാരത്തിലേക്ക് ആകര്‍ഷിച്ച 11 പ്രതികളെ ധാക്ക പോലീസ് അറസ്റ്റ് ചെയ്തതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തിരുന്നു.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a Reply