
കോട്ടയം: മത വിദ്വേഷ പരാമര്‍ശ കേസില്‍ റിമാന്റിലായതിന് പിന്നാലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പി സി ജോര്‍ജ് ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ തുടരുന്നു. ഇസിജി വേരിയേഷനെ തുടര്‍ന്ന് പി സി ജോര്‍ജിനെ ഇന്നലെ കോട്ടയം മെഡിക്കല്‍ കോളേജിലെ കാര്‍ഡിയോളജി ഐസിയുവില്‍ പ്രവേശിപ്പിച്ചിരുന്നു. 48 മണിക്കൂര്‍ നിരീക്ഷണമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. നിലവില്‍ ജോര്‍ജിന്റെ ആരോഗ്യം തൃപ്തികരമാണ്. ആരോഗ്യനില മെച്ചപ്പെട്ടതിന് ശേഷം ജയിലിലേക്ക് മാറ്റുന്ന കാര്യത്തില്‍ അന്തിമ തീരുമാനത്തിലെത്തും. അതേസമയം അടുത്ത ദിവസം പി സി ജോര്‍ജ് വീണ്ടും ജാമ്യപേക്ഷ നല്‍കും.
ഹൈക്കോടതി മുന്‍കൂര്‍ ജാമ്യപേക്ഷ തള്ളിയതോടെ പി സി ജോര്‍ജ് ഇന്നലെ പൊലീസില്‍ കീഴടങ്ങുമെന്ന അഭ്യൂഹമുണ്ടായിരുന്നു. ഇത് പ്രകാരം പൊലീസ് സ്റ്റേഷന് പരിസരത്തും പി സി ജോര്‍ജിന്റെ വീട്ടു പരിസരത്തും പൊലീസും ബിജെപി പ്രവര്‍ത്തകരും നിറഞ്ഞിരുന്നു. അതിനിടയില്‍ രാവിലെ 10.50ന് പി.സി ജോര്‍ജിന്റെ മരുമകള്‍ അടക്കം അഭിഭാഷകര്‍ ഈരാറ്റുപേട്ട മുന്‍സിഫ് മജിസ്ട്രേറ്റ് കോടതിയില്‍ എത്തി. കോടതി കയറുന്നതിന് തൊട്ടു മുന്‍പ് പ്രവര്‍ത്തകര്‍ക്കിടയിലൂടെ പി സി ജോര്‍ജും ഇവിടേക്ക് വന്നു.
പി സി ജോര്‍ജിന്റെ ജാമ്യാപേക്ഷ പരിഗണിച്ചപ്പോള്‍ കോടതിയില്‍ ശക്തമായ വാദ പ്രതിവാദങ്ങളാണ് നടന്നത്. എന്നാല്‍ കോടതി മുന്‍കാല വിദ്വേഷ പരാമര്‍ശങ്ങള്‍ കൂടി കണക്കിലെടുത്ത് ജാമ്യം നല്‍കാനാവില്ലെന്ന് തീരുമാനിച്ചു. തുടര്‍ന്ന് വൈകിട്ട് 6 മണി വരെ പി സി ജോര്‍ജിനെ ഈരാറ്റുപേട്ട പൊലീസിന്റെ കസ്റ്റഡിയില്‍ വിട്ടത്. കോടതിയില്‍ നിന്ന് വൈദ്യപരിശോധനക്ക് ഇറങ്ങിയ പി സി ജോര്‍ജ് മാധ്യമങ്ങളോട് ക്ഷുഭിതനായി. വൈദ്യ പരിശോധനയ്ക്ക് ശേഷം പൊലീസ് സ്റ്റേഷനില്‍ എത്തിച്ചതിന് പിന്നാലെയാണ് പിസിയുടെ ജാമ്യാപേക്ഷ തള്ളി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തുള്ള കോടതി ഉത്തരവ് വന്നത്. ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനില്‍ പിസി ജോര്‍ജിനെ ചോദ്യം ചെയ്തു.