ഇന്ദോര്‍ (മധ്യപ്രദേശ്): ഭര്‍ത്താവിന്റെ സഹോദരനുമായിച്ചേര്‍ന്ന് കാമുകന്റെ ഫ്‌ളാറ്റില്‍നിന്ന് ഒന്നര കോടി രൂപ കവര്‍ന്ന് യുവതി. കാമുകന്‍ തന്നെ ഉപേക്ഷിച്ചുപോകുമോ എന്ന ഭയത്താലാണ് യുവതി മോഷണം ആസൂത്രണം ചെയ്തതും നടത്തിയതുമെന്നാണ് വിവരം. ഇന്ദോറിലെ പലാസിയ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. ആളെ തിരിച്ചറിയാതിരിക്കാന്‍ യുവതിയും ഭര്‍തൃസഹോദരനും ബുര്‍ഖ ധരിച്ചാണ് മോഷണം നടത്തിയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.
ഈ മാസം 13-ന് ശുഭ് ലാഭ് പ്രൈം ടൗണ്‍ഷിപ്പില്‍ താമസിക്കുന്ന ശിവാലി ജേഡന്‍ എന്ന ബ്യൂട്ടി പാര്‍ലറുടമ പോലീസിനെ സമീപിച്ചതോടെയാണ് വന്‍ മോഷണത്തിന്റെ കഥ പുറംലോകം അറിയുന്നത്. തന്റെ ഫ്‌ലാറ്റില്‍നിന്ന് നാല് ബാഗുകള്‍ മോഷണംപോയെന്നായിരുന്നു ശിവാലിയുടെ പരാതി. ജോലി കഴിഞ്ഞ് തിരിച്ചെത്തിയ താന്‍ കണ്ടത് താമസിക്കുന്ന ഫ്‌ളാറ്റിന്റെ വാതില്‍ തകര്‍ന്നുകിടക്കുന്നതാണ്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ തന്റെ ലിവ്-ഇന്‍ പങ്കാളിയായ അങ്കുഷിന്റെ മൂന്ന് ബാഗുകള്‍ ഉള്‍പ്പെടെ നാല് ബാഗുകള്‍ കാണാനില്ലെന്നും അവര്‍ കണ്ടെത്തി. ഒരു വസ്തു ഇടപാടുമായി ബന്ധപ്പെട്ട് ലഭിച്ച 1.5 കോടിയോളം രൂപ ഈ ബാഗുകളിലുണ്ടായിരുന്നുവെന്നും ശിവാലി പോലീസിനോട് പറഞ്ഞു.
പരാതി ഫയലില്‍ സ്വീകരിച്ച പോലീസ് ഉടനടി അന്വേഷണം തുടങ്ങി. ബുര്‍ഖ ധരിച്ച രണ്ടുപേര്‍ നടന്നുനീങ്ങുന്നത് സിസിടിവി പരിശോധിച്ചപ്പോള്‍ വ്യക്തമായി. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ തെളിഞ്ഞകാര്യം കണ്ടപ്പോള്‍ അന്വേഷണോദ്യോ?ഗസ്ഥര്‍തന്നെ അമ്പരന്നു. യഥാര്‍ത്ഥത്തില്‍ ശിവാലിതന്നെയായിരുന്നു മോഷണത്തിനുപിന്നിലെ ബുദ്ധികേന്ദ്രം. ബുര്‍ഖ ധരിച്ചവരില്‍ ഒരാള്‍ ശിവാലിയുടെ ഭര്‍തൃസഹോദരനായ ധിരു ഥാപ്പയായിരുന്നു. ഇയാള്‍ ജോലിയില്‍നിന്ന് പിരിച്ചുവിടപ്പെട്ട ഒരു പോലീസ് ഉദ്യോ?ഗസ്ഥനുംകൂടിയാണ്. ഫ്‌ലാറ്റില്‍നിന്ന് മോഷ്ടിച്ച പണം പ്രവീണ്‍ എന്നയാള്‍ക്ക് കൈമാറിയെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. ഇയാള്‍ക്കായുള്ള അന്വേഷണം നടക്കുകയാണ്.
ഖണ്ഡ്വ പോലീസ് സ്റ്റേഷനില്‍ കോണ്‍സ്റ്റബിളായിരുന്നു ധിരു ഥാപ്പ. ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനെത്തുടര്‍ന്നാണിയാളെ പിരിച്ചുവിട്ടത്. വിവാഹിതയായ ശിവാലി ബിസിനസുകാരനായ അങ്കുഷിനൊപ്പം ഏറെക്കാലമായി ലിവ്-ഇന്‍ ബന്ധത്തിലായിരുന്നു. തന്നെ അങ്കുഷ് വിട്ടുപോവുമോ എന്ന് ശിവാലി ഭയന്നിരുന്നു. ശുഭ് ലാഭ് പ്രൈം ടൗണ്‍ഷിപ്പില്‍ അങ്കുഷ് തന്റെ ബിസിനസ് പണം സൂക്ഷിച്ചിരുന്നു. ഈ വിവരം ശിവാലിക്കും അറിയുമായിരുന്നു. ഈ വിവരം ധിരു ഥാപ്പയോട് ശിവാലി പറയുകയും മോഷണം ആസൂത്രണംചെയ്യുകയുമായിരുന്നു.
മോഷണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശിവാലിയുടെ കുടുംബത്തെയൊന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. നിലവില്‍ രണ്ടുപ്രതികളേയും പോലീസ് ചോദ്യംചെയ്ത് വരികയാണ്.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a Reply