
മലപ്പുറം: നിലമ്പൂര്‍ വഴിക്കടവില്‍ അനധികൃതമായി സ്ഥാപിച്ച പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തിൽ രണ്ട് പേരെ കസ്റ്റഡിയിലെടുത്ത് പൊലീസ്. വിനീഷ്, കുഞ്ഞുമുഹമ്മദ് എന്നിവരാണ് കസ്റ്റഡിയിലുള്ളത്. കാട്ടുപന്നിയുടെ ഇറച്ചിക്ക് വേണ്ടിയാണ് കെണിയൊരുക്കിയിരുന്നത്. പ്രതികളായ ഇരുവരും സ്ഥിരം കുറ്റവാളികളാണെന്ന് നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നു. മനപൂര്‍വമല്ലാത്ത നരഹത്യക്ക് വഴിക്കടവ് പൊലീസ് കേസെടുത്തിരുന്നു. പ്രതി വിനീഷിനെതിരെ നേരത്തെയും കേസുകൾ ഉണ്ട്. കെണി വെച്ച് മൃഗങ്ങളെ പിടിക്കുന്നത് പ്രതിയ്ക്ക് ഹോബിയാണെന്നും ഒപ്പം കൂട്ടുകാരുമുണ്ടെന്നും ബന്ധുക്കളും പറഞ്ഞു.
വിദ്യാർഥിയുടെ മരണം കാൽ വൈദ്യുതികമ്പിയിൽ തട്ടിയതുമൂലമെന്ന് എഫ്.ഐ.ആറില്‍ പറയുന്നു. ഭാരതിയ ന്യായ സംഹിത 105-ാം വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
പത്താം ക്ലാസ് വിദ്യാർഥിയായ ജിത്തുവാണ് മരിച്ചത്. ജിത്തുവിന്റെ ബന്ധുവായ സുരേഷിന്റെ പരാതിയിലാണ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തിരിക്കുന്നത്. ജിത്തുവിനെ രക്ഷപ്പെടുത്താൻ ശ്രമിച്ചപ്പോൾ സുരേഷിനും വൈദ്യുതാഘാതം ഏറ്റതായി പരാതിയിൽ പറയുന്നു.
സ്വകാര്യ വ്യക്തിയുടെ ഭൂമിയിൽ അപകടകരമായി ഫെൻസിങിന് സ്ഥാപിച്ച വൈദ്യുതികമ്പിയിൽ നിന്ന് ഷോക്കേറ്റാണ് വിദ്യാർഥി മരിച്ചത്. ഫുട്‌ബോൾ കളിക്കുശേഷം മീൻ പിടിക്കാൻ പോകുന്നതിനിടെയായിരുന്നു അപകടം. ഒപ്പമുണ്ടായിരുന്ന ഷാനു, യദു എന്നിവർക്ക് പരുക്കേറ്റു. അനധികൃത ഫെൻസിങിൽ നിന്ന് ഷോക്കേറ്റതാണെന്ന് പോലീസിന്റെ അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
Discover more from MALAYALAM
Subscribe to get the latest posts sent to your email.