
ക്വീൻസ്ലാൻഡ്: പ്രായപൂർത്തിയാകാത്തവർക്കെതിരായ ലൈംഗികാതിക്രമ കേസുകളിൽ നഷ്ടപരിഹാര തുകയ്ക്കുള്ള പണം കണ്ടെത്താനായി ഇടവകകൾ വിൽക്കാനും ജീവകാരുണ്യ സംരംഭങ്ങൾ പിരിച്ചുവിടാനുമുള്ള അനുമതി തേടി ബിഷപ്പ്. ഓസ്ട്രേലിയയിലെ നോർത്ത് ക്വീൻസ്ലാൻഡിലാണ് സംഭവം.1950 മുതൽ 1980 വരെയുള്ള കാലഘട്ടത്തിൽ ആഗ്ലിക്കൻ സഭയിലുണ്ടായ കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ കേസുകളിൽ കോടികൾ നഷ്ടപരിഹാരം നൽകുന്നതിനായാണ് ആഗ്ലിക്കൻ രൂപത ബിഷപ്പ് കോടതിയിൽ സഭയുടെ വസ്തുവകകൾ ക്രയവിക്രയം ചെയ്യാനുള്ള അനുമതി തേടി എത്തിയിട്ടുള്ളത്.
നോർത്ത് ക്യൂൻസ്ലാൻഡിലെ ആംഗ്ലിക്കൻ രൂപത സാമ്പത്തികമായി തകർച്ചയുടെ വക്കിൽ നിൽക്കുമ്പോഴാണ് ബിഷപ് കിത്ത് ജോസഫ് കോടതിയെ സമീപിച്ചിട്ടുള്ളത്.പീഡനത്തിനിരയായവർക്കു നൽകാനായി ഏകദേശം 8 മില്യൺ ഡോളർ കണ്ടെത്തേണ്ടതുണ്ടെന്നാണ് ക്യൂൻസ്ലാൻഡിന്റെ മൂന്നിലൊന്നു ഭാഗത്തോളം ഉള്‍പ്പെടുന്ന ഈ രൂപതയെക്കുറിച്ച് ബിഷപ്പ് കിത്ത് ജോസഫ് വെളിപ്പെടുത്തിയത്.
നഷ്ടപരിഹാരം നൽകുന്നതിനായി സ്വത്ത് വിറ്റഴിക്കാനായി, രൂപതയെ ഔപചാരികമായി പുനസംഘടിപ്പിക്കാൻ സുപ്രീം കോടതി അനുമതിയാണ് രൂപത ആവശ്യപ്പെട്ടിരിക്കുന്നത്. സംഭവിച്ച കാര്യങ്ങളിൽ ദുഃഖമുണ്ട്. നഷ്ടപ്പെടാൻ പോവുന്ന കാര്യങ്ങളേക്കുറിച്ചും വിഷമമുണ്ടെന്നാണ് ബിഷപ്പ് കിത്ത് ജോസഫ് വിശദമാക്കുന്നത്. എന്നാൽ ശരിയായത് ചെയ്യണമെന്ന ദൃഢനിശ്ചയവും കൂടിയുണ്ടെന്നും ബിഷപ് പ്രതികരിച്ചു.
എൻആർഎസ് പദ്ധതിയുടെ ഭാഗമായുള്ള സാമ്പത്തിക ബാധ്യത പൂർത്തീരിക്കാനായി ഭീകരമായ സമ്മർദ്ദമുണ്ടെന്നും ബിഷപ്പ് പറയുന്നു.കുട്ടികൾക്കെതിരായ ലൈംഗിക പീഡനവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ പ്രതികരണങ്ങളെക്കുറിച്ചുള്ള റോയൽ കമ്മീഷൻ അതിന്റെ അന്തിമ റിപ്പോർട്ട് സമർപ്പിച്ച ഒരു വർഷംകഴിഞ്ഞ് 2018ലാണ് എൻആർഎസ് രൂപീകൃതമായത്. എത്രത്തോളം നഷ്ടപരിഹാരാവശ്യങ്ങൾ നോർത്ത് ക്യൂൻസ്ലാൻഡ് രൂപതയ്ക്ക് നേരിടേണ്ടി വന്നിരിക്കുന്നുവെന്ന് വെളിപ്പെടുത്താൻ ബിഷപ്പ് ജോസഫ് തയാറായില്ല.