
മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ പി വി അൻവർ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ഒരു കർഷകനും ഓട്ടോറിക്ഷാ തൊഴിലാളിയും റബ്ബർ ടാപ്പിങ്ങ് തൊഴിലാളിയുമായിരുന്നു നാമനിർദ്ദേശ പത്രിക സമർപ്പിക്കുമ്പോൾ അൻവറിനൊപ്പം ഉണ്ടായിരുന്നത്. സാധാരണക്കാരുടെ സ്ഥാനാർത്ഥിയായാണ് മത്സരിക്കുന്നത് എന്ന് പ്രഖ്യാപിച്ചാണ് അൻവർ നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ എത്തിയത്. പ്രകടനമായി നിലമ്പൂർ താലൂക്ക് ഓഫീസിലെത്തിയാണ് അൻവർ പത്രിക സമർപ്പിച്ചത്. മൂന്ന് മുന്നണികളിലെയും അതൃപ്തരെയും മണ്ഡലത്തിലെ നിഷ്പക്ഷരായ സാധാരണ വോട്ടർമാരെയുമാണ് ലക്ഷ്യം വയ്ക്കുന്നതെന്ന സൂചനയായിരുന്നു നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിന് മുമ്പുള്ള പ്രതികരണത്തിൽ അൻവർ നൽകിയത്.
പുതിയ മുന്നണി രൂപീകരിക്കുന്നതായി പി വി അന്‍വര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ‘ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണി’ എന്നാണ് പുതിയ മുന്നണിയുടെ പേരെന്നും അൻവർ വ്യക്തമാക്കിയിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലായിരിക്കും മുന്നണിയുടെ പ്രവര്‍ത്തനം.
തൃണമൂല്‍ കോണ്‍ഗ്രസിന് പുറമെയുള്ള വോട്ടുകൾ പാളയത്തിലേക്ക് എത്തിക്കുക ലക്ഷ്യമിട്ടാണ് മുന്നണി രൂപീകരണം. മുന്നാം മുന്നണി രൂപീകരണം എന്ന വിശാല ലക്ഷ്യം കൂടി അൻവർ മുന്നി കാണുന്നുണ്ട് എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. നിരവധി ചെറിയ സംഘടനകള്‍ മുന്നണിയുടെ ഭാഗമായേക്കും. കാര്‍ഷിക, തൊഴില്‍, വ്യാപാര, സാമൂഹിക-സാംസ്‌കാരിക സംഘടനകളുടെ താല്‍പര്യപ്രകാരമാണ് മുന്നണിയുടെ കീഴില്‍ മത്സരിക്കുകയെന്ന തീരുമാനം എടുത്തതെന്നും പി വി അൻവർ വ്യക്തമാക്കിയിരുന്നു.
അതിനിടെ എൽഡിഎഫ്, യുഡിഎഫ് മുന്നണികൾക്കെതിരെ പി വി അൻവർ നേരത്തെ രംഗത്തെത്തിയിരുന്നു. നേതാക്കൾ കാട്ടി കൂട്ടിയ പലതിൻറേയും തെളിവുകൾ തൻ്റെ പക്കലുണ്ടെന്നും വേണ്ടി വന്നാൽ നിലമ്പൂർ അങ്ങാടിയിൽ ടി വി വെച്ച് കാണിക്കുമെന്നും പി വി അൻവർ പറഞ്ഞു. ‘പിണറായിസത്തിനെതിരെ നിൽക്കേണ്ട പ്രതിപക്ഷ നേതാവ് പിണറായിയോടൊപ്പം നിന്നു. ഹിറ്റലറിനെ പോലെ വി ഡി സതീശൻ യുഡിഎഫിനെ അടക്കി ഭരിക്കുകയാണ്. കെ സി വേണുഗോപാലിന് പോലും ഒന്നും സാധിക്കുന്നില്ല. വി ഡി സതീശന്റെ നിലവിലെ റോൾ 2026 ലെ തിരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടാക്കും. അദ്ദേഹത്തിനെതിരെ കൈപൊക്കുന്നയാൾ നിലമ്പൂരിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കരുതെന്ന് ആഗ്രഹിക്കുന്നു. അൻവറിനെ ഒപ്പം കൂട്ടിയാൽ വി ഡി സതീശൻ നിയമസഭ കാണില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞാൽ പിന്നിലെ എന്തുചെയ്യും’,എന്നായിരുന്നു പി വി അൻവറിൻ്റെ ചോദ്യം.
നവകേരള സദസിനായി പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് കോൺട്രാക്ടർമാരിൽ നിന്നും കോടിക്കണക്കിന് രൂപ പിരിച്ചതിന്റെ ഫോൺ രേഖകൾ തന്റെ പക്കലുണ്ടെന്നും പി വി അൻവർ പറഞ്ഞിരുന്നു. തന്നെ വ്യക്തിഹത്യ നടത്തുന്നതിൽ പ്രധാനി റിയാസ് ആണെന്നും, ഇനിയും അത് തുടർന്നാൽ ഈ രേഖകൾ പുറത്തുവിടുമെന്നും അൻവർ വ്യക്തമാക്കി. റിയാസിന്റെ പേഴ്സണൽ സെക്രട്ടറി, പ്രൈവറ്റ് സെക്രട്ടറി എന്നിവരുൾപ്പെടുന്ന വീഡിയോ, ഓഡിയോ രേഖകളും കയ്യിലുണ്ട്. നവകേരള സദസിന്റെ പേരിൽ തനിക്ക് അമ്പത് ലക്ഷം രൂപ കടമുണ്ടെന്നും തന്നെ വ്യക്തിഹത്യ നടത്തിയാൽ അതേ രീതിയിൽ തിരിച്ചടിക്കുമെന്നും അൻവർ കൂട്ടിച്ചേർത്തു. നേതാക്കൾ കാട്ടി കൂട്ടിയ പലതിന്‍റേയും തെളിവുകൾ തന്‍റെ പക്കലുണ്ടെന്നും വേണ്ടി വന്നാൽ നിലമ്പൂർ അങ്ങാടിയിൽ ടി വി വെച്ച് കാണിക്കുമെന്നും പി വി അൻവർ പറഞ്ഞു
Discover more from MALAYALAM
Subscribe to get the latest posts sent to your email.