നിലമ്പൂര്‍: ചുങ്കത്തറ പഞ്ചായത്തില്‍ എല്‍.ഡി.എഫിന് ഭരണം നഷ്ടമായി. യു.ഡി.എഫ്. കൊണ്ടുവന്ന അവിശ്വാസപ്രമേയം വിജയിച്ചതോടെയാണ് എല്‍.ഡി.എഫ്. ഭരണം വീണത്. ഇരുമുന്നണികള്‍ക്കും തുല്യശക്തിയായിരുന്ന ഭരണസമിതിയില്‍ വൈസ് പ്രസിഡന്റ് നുസൈബ സുധീര്‍ യു.ഡി.എഫിന് അനുകൂലമായി വോട്ട് ചെയ്യുകയായിരുന്നു. ഒമ്പതിനെതിരെ 11 വോട്ടുകള്‍ക്കാണ് അവിശ്വാസപ്രമേയം പാസായത്. പി.വി. അന്‍വര്‍ ഇടപെട്ടാണ് വൈസ് പ്രസിഡന്റായ നുസൈബ സുധീറിനെ കൂറുമാറ്റിയതെന്നാണ് സി.പി.എമ്മിന്റെ ആരോപണം. പോലീസ് സുരക്ഷയിലാണ് അവിശ്വാസപ്രമേയത്തില്‍ വോട്ടെടുപ്പ് നടന്നത്.
അവിശ്വാസപ്രമേയത്തില്‍ വോട്ടെടുപ്പ് നടക്കുന്നതിന് മുമ്പായി ചുങ്കത്തറയില്‍ എല്‍.ഡി.എഫ്-യു.ഡി.എഫ്. പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് പോലീസ് ലാത്തിവീശി. പി.വി. അന്‍വര്‍, കോണ്‍ഗ്രസ് നേതാക്കളായ ആര്യാടന്‍ ഷൗക്കത്ത്, വി.എസ്. ജോയ് എന്നിവര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഈ സമയം സ്ഥലത്തുണ്ടായിരുന്നു.
അവിശ്വാസപ്രമേയം പടിവാതില്‍ക്കലെത്തി നില്‍ക്കെ വൈസ് പ്രസിഡന്റ് നുസൈബ സുധീറിനെ കാണാനില്ലെന്ന് കഴിഞ്ഞദിവസം സി.പി.എം. നേതാക്കള്‍ ആരോപിച്ചിരുന്നു. എന്നാല്‍, ഭാര്യ തന്റെ ഒപ്പം ഉണ്ടെന്നും കാണാനില്ലെന്ന വാര്‍ത്ത ശരിയല്ലെന്നുമാണ് ഭര്‍ത്താവും തൃണമൂല്‍ കോണ്‍ഗ്രസ് നിലമ്പൂര്‍ നിയോജകമണ്ഡലം ചെയര്‍മാനുമായ സുധീര്‍ പുന്നപ്പാല പറഞ്ഞത്. അന്‍വറിന്റെ വിശ്വസ്തനാണ് സുധീര്‍.
അവിശ്വാസത്തിന് നോട്ടീസ് നല്‍കിയതിനു തൊട്ടുപിന്നാലെ എല്‍.ഡി.എഫ്. എടക്കരയില്‍ വാര്‍ത്താസമ്മേളനത്തില്‍ നുസൈബ സുധീര്‍ ഉള്‍പ്പെടെ 10 അംഗങ്ങളെയും പങ്കെടുപ്പിച്ച് പ്രമേയം പരാജയപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, നുസൈബ സി.പി.എം. അംഗങ്ങളുടെ ഫോണ്‍കോളുകള്‍ എടുക്കാതായതോടെ എല്‍.ഡി.എഫ്. ഭരണസമിതിയുടെ നിലനില്‍പ്പ് ത്രിശങ്കുവിലായി. പി.വി. അന്‍വറാണ് നീക്കത്തിന് പിന്നിലെന്ന് എല്‍.ഡി.എഫ്. ആരോപിക്കുന്നുണ്ട്. അടുത്ത തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. -തൃണമൂല്‍ ടിക്കറ്റില്‍ നുസൈബയ്ക്കോ സുധീറിനോ സീറ്റ് നല്‍കാന്‍ അന്‍വറും കോണ്‍ഗ്രസ് നേതാക്കളും തമ്മില്‍ ധാരണയായതായാണ് സൂചന.
ചുങ്കത്തറയില്‍ ഭരണം നഷ്ടമായത് സി.പി.എമ്മിന് വലിയ തിരിച്ചടിയായപ്പോള്‍ യു.ഡി.എഫ്. പ്രവേശനത്തിന് കാത്തുനില്‍ക്കുന്ന അന്‍വറിന് അത് രാഷ്ട്രീയനേട്ടമായി മാറിയിരിക്കുകയാണ്. നേരത്തേ വയനാട് ജില്ലയിലെ പനമരം ഗ്രാമപഞ്ചായത്തില്‍ എല്‍.ഡി.എഫിനെ അട്ടിമറിച്ച് യു.ഡി.എഫ്. ഭരണം പിടിച്ചിരുന്നു. ജെ.ഡി.എസ്. വിമതനായി മത്സരിച്ച് വിജയിച്ച ബെന്നി ചെറിയാന്‍ യു.ഡി.എഫിന് വോട്ട് ചെയ്തതോടെയാണ് എല്‍.ഡി.എഫിന് ഭരണം നഷ്ടമായത്. ബെന്നിയെ ജെ.ഡി.എസ്. പുറത്താക്കിയിരുന്നെങ്കിലും അദ്ദേഹം ഇടതുമുന്നണിയെയാണ് പിന്തുണച്ചിരുന്നത്.
എന്നാല്‍ പി.വി. അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ കേരളത്തിലെ കണ്‍വീനറായതിന് പിന്നാലെ ബെന്നി തൃണമൂലില്‍ ചേരുകയായിരുന്നു. ഇതിന് ശേഷമാണ് അദ്ദേഹം യു.ഡി.എഫിനെ പിന്തുണച്ചത്.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a Reply