
നിലമ്പൂര്‍: മുന്‍ എംഎല്‍എ പി.വി. അന്‍വറിനെ ഒപ്പംനിര്‍ത്താന്‍ അര്‍ധരാത്രിയില്‍ കോണ്‍ഗ്രസിന്റെ അനുനയ നീക്കം. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനും എംഎല്‍എയുമായ രാഹുല്‍ മാങ്കൂട്ടത്തില്‍ അര്‍ധരാത്രി അന്‍വറിനെ ഒതായിയിലെ വീട്ടിലെത്തി കണ്ടു. യുഡിഎഫിലേക്ക് ഇനിയില്ലെന്നും വി.ഡി. സതീശനെ രൂക്ഷമായി വിമർശിക്കുകയും ചെയ്തിരുന്നു അന്‍വര്‍. തുടര്‍ന്ന് നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്ന സൂചനയും തൃണമൂല്‍ കോണ്‍ഗ്രസ് നല്‍കിയതിനു പിന്നാലെയാണ് മാങ്കൂട്ടത്തിലിന്റെ കൂടിക്കാഴ്ച.
ഒരുവശത്ത് കോണ്‍ഗ്രസ് അന്‍വറിനെ അവഗണിച്ച് മുന്നോട്ടുപോകുമ്പോള്‍ മറുവശത്ത് അനുനയ നീക്കവും നടക്കുകയാണ്. രാഹുല്‍ മാങ്കൂട്ടത്തിലെത്തിയ ദൃശ്യങ്ങള്‍ അന്‍വറിനൊപ്പമുള്ള ആളുകള്‍ തന്നെയാണ് പകര്‍ത്തിയതെന്നാണ് വിവരം. അന്‍വറുമായി ഇനി ചര്‍ച്ച വേണ്ടെന്നും യുഡിഎഫ് സ്ഥാനാര്‍ഥിയെ പിന്തുണച്ചാല്‍ മാത്രം അദ്ദേഹത്തിന് വഴങ്ങിയാല്‍ മതിയെന്നുമായിരുന്നു നേരത്തേ കോണ്‍ഗ്രസ് നിലപാട്. എന്നാല്‍ എം. സ്വരാജ് സ്ഥാനാര്‍ഥിയായി എത്തിയതോടെ കടുത്ത രാഷ്ട്രീയപ്പോരാട്ടത്തിന് വഴിയൊരുങ്ങിയ സാഹചര്യത്തിലാണ് രാഹുല്‍ മാങ്കൂട്ടത്തിലെത്തി അനുനയത്തിന് ശ്രമിച്ചത്.
കൂടിക്കാഴ്ച നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നെങ്കിലും ഇക്കാര്യത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ഇതുവരെ വിശദീകരണം നല്‍കിയിട്ടില്ല. അന്‍വറും ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല. യുഡിഎഫിലേക്ക് ഇനിയില്ല എന്ന് അന്‍വര്‍ കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നെങ്കിലും സഹകരിക്കണമെങ്കില്‍ സഹകരിക്കാമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പറഞ്ഞിരുന്നു. അന്‍വറിനെ കൂടെക്കൂട്ടാന്‍ വ്യക്തിപരമായി ശ്രമിക്കുമെന്നായിരുന്നു മുന്‍ കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ പറഞ്ഞിരുന്നത്.
Discover more from MALAYALAM
Subscribe to get the latest posts sent to your email.