
തൃശ്ശൂർ: ഡിവൈഎഫ്ഐ പ്രവർത്തകനും ചുമട്ടുതൊഴിലാളിയുമായിരുന്ന വടക്കാഞ്ചേരി കുമ്പളങ്ങാട് ചാലയ്ക്കൽ വീട്ടിൽ ബിജുവിനെ (31) വധിച്ച കേസിലെ എട്ടു പ്രതികളും കുറ്റക്കാർ. പ്രതികളെല്ലാവരും ബിജെപി-ആർഎസ്എസ് പ്രവർത്തകരാണ്. ഇവർക്കുള്ള ശിക്ഷ വെള്ളിയാഴ്ച വിധിക്കും. തൃശ്ശൂർ മൂന്നാം അഡീഷണൽ ജില്ലാ ആൻഡ് സെഷൻസ് ജഡ്ജി കെ.എം. രതീഷ്‌കുമാറാണ് കേസിലെ മുഴുവൻ പ്രതികളും കുറ്റക്കാരാണെന്ന് വിധിച്ചത്.
2010 മേയ് 16-ന് വൈകീട്ട് അഞ്ചിന് കുമ്പളങ്ങാട് ഗ്രാമീണവായനശാലയുടെ മുൻവശത്തുവെച്ചാണ് കൊലപാതകം നടന്നത്. ബിജുവിനെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച കുമ്പളങ്ങാട് പന്തലങ്ങാട്ട് ജിനീഷിന് (39) പരിക്കേൽക്കുകയുംചെയ്തു. രാഷ്ട്രീയവിരോധം വെച്ചായിരുന്നു ആക്രമണമെന്നായിരുന്നു പ്രോസിക്യൂഷൻ കേസ്.
കേസിലെ ഒൻപത് പ്രതികളിൽ ആറാം പ്രതി രവി വിചാരണയ്ക്കിടെ മരിച്ചു. ഒന്നു മുതൽ ഒൻപതുവരെയുള്ള പ്രതികളായ കുമ്പളങ്ങാട് മൂരായിൽ ജയേഷ് (43), ഇരവുകുളങ്ങര സുമേഷ് (42), കുറ്റിക്കാടൻ സെബാസ്റ്റ്യൻ (46), തൈക്കാടൻ ജോൺസൺ (51), കിഴക്കോട്ടിൽ ബിജു എന്ന കുചേലൻ ബിജു (46), കരിമ്പന വളപ്പിൽ സജീഷ് എന്ന സതീഷ് (39), കരിമ്പനവളപ്പിൽ സുനീഷ് (34), കരിമ്പനവളപ്പിൽ സനീഷ് (37) എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്‍. പരിക്കേറ്റ ജിനീഷ് അടക്കം 24 സാക്ഷികളെ പ്രോസിക്യൂഷൻ ഭാഗത്തുനിന്നും വിസ്തരിച്ചു. 82 രേഖകളും വാളുകളും അടക്കം 23 തൊണ്ടി മുതലുകളും ഹാജരാക്കി.
സംഭവം നടക്കവേ വടക്കാഞ്ചേരി സർക്കിൾ ഇൻസ്പെക്ടർ ആയിരുന്ന ഇപ്പോഴത്തെ ഗുരുവായൂർ അസിസ്റ്റന്റ് പോലീസ് കമ്മിഷണർ ടി.എസ്. സിനോജാണ് കേസന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ അഡ്വ. കെ.ഡി. ബാബു, അഡ്വ. ശരത് ബാബു കോട്ടയ്ക്കൽ, അഡ്വ. പി.വി. രേഷ്മ എന്നിവർ ഹാജരായി. കുറ്റക്കാരാണെന്ന് കണ്ടെത്തിയ എട്ടുപേരെയും റിമാൻഡ് ചെയ്ത് സബ് ജയിലിലേക്ക് അയച്ചു.
Discover more from MALAYALAM
Subscribe to get the latest posts sent to your email.