കാൻസറിന് കാരണമാകുന്ന അപൂർവ ജീൻ മ്യൂട്ടേഷൻ ഉള്ളൊരാൾ ദാനം ചെയ്ത ബീജമുപയോ​ഗിച്ച് ​ഗർഭം ധരിച്ചതിൽ 10 കുട്ടികൾക്ക് കാൻസർ സ്ഥിരീകരിച്ചു. ദി ഗാർഡിയനാണ് ഞെട്ടിക്കുന്ന സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നേരത്തെ തന്നെ വ്യാപകമായി ബീജദാനം ചെയ്യുന്നതിന്റെ അപകടങ്ങളെ കുറിച്ച് വിദ​ഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ടായിരുന്നു. ഈ വാർത്ത അതിന്റെ ആഘാതം ഇരട്ടിപ്പിച്ചിരിക്കുകയാണ്. 

2008 -നും 2015 -നും ഇടയിൽ ഇയാളുടെ ബീജം ഉപയോഗിച്ച് ഡസൻ കണക്കിന് കുട്ടികളെയാണ് ഗർഭം ധരിച്ചിരിക്കുന്നത്. അതിനാൽ തന്നെ ജനിതകമായിട്ടുള്ള രോ​ഗത്തെ കുറിച്ച് ആശങ്ക ഉയർന്ന സാഹചര്യത്തിൽ ഇത്രയും കുട്ടികളെ എങ്ങനെയാണ് കണ്ടെത്തുക എന്ന കാര്യത്തിലും ആശങ്ക നിലനിൽക്കുകയാണ്. 

ഇയാളുടെ ബീജം ഉപയോഗിച്ച് ഗർഭം ധരിച്ച രണ്ട് കുട്ടികളുടെ കുടുംബങ്ങളെ ഫെർട്ടിലിറ്റി ക്ലിനിക്കുകൾ ബന്ധപ്പെട്ടിട്ടുണ്ട്. ബീജം നൽകിയ യൂറോപ്യൻ ബീജ ബാങ്ക് തന്നെ കാൻസർ സാധ്യതയുള്ള TP53 ജീൻ മ്യൂട്ടേഷന്റെ സാന്നിധ്യം സ്ഥിരീകരിച്ചിരിക്കയാണ്. 

ഇതുവരെ, എട്ട് യൂറോപ്യൻ രാജ്യങ്ങളിലായി 46 കുടുംബങ്ങളിൽ നിന്നുള്ള 67 കുട്ടികളിൽ ജീൻ പരിശോധന നടത്തിക്കഴിഞ്ഞു. അതിൽത്തന്നെ 23 കുട്ടികളിൽ ഇത് കണ്ടെത്തുകയും ചെയ്തു. ഇതിൽ 10 കുട്ടികൾക്ക് രക്താർബുദം അല്ലെങ്കിൽ നോൺ-ഹോഡ്ജ്കിൻ ലിംഫോമ ഉണ്ടെന്നും കണ്ടെത്തിയതായിട്ടാണ് റിപ്പോർട്ടുകൾ പറയുന്നത്. ബീജബാങ്ക് ഒരു ദാതാവിന് 75 കുടുംബങ്ങൾ എന്ന പരിധി നിശ്ചയിച്ചിട്ടുണ്ടെങ്കിലും ശരിക്കും ഇയാളുടെ ബീജം സ്വീകരിച്ചതിലൂടെ എത്ര കുഞ്ഞുങ്ങളാണ് ഉണ്ടായിരിക്കുന്നത് എന്ന കാര്യത്തിൽ നിശ്ചയമില്ല. 

2008 -ൽ ബീജദാനം നടക്കുന്ന സമയത്ത് TP53 ജീൻ വകഭേദം കാൻസറിന് കാരണമാകുമെന്ന് കണ്ടെത്തിയിട്ടില്ലായിരുന്നു. മാത്രമല്ല, ഇയാൾ മെഡിക്കലി ഫിറ്റ് ആണെന്നാണ് അന്ന് പരിശോധനകളിൽ പറഞ്ഞത്.  

എന്തായാലും, ആശങ്ക ഉയർന്ന സാഹചര്യത്തിൽ ബീജം ദാനം ചെയ്യുന്നതിന്റെ പരിധിയെ കുറിച്ചും പരിശോധനകളെ കുറിച്ചുമെല്ലാം വീണ്ടും ചർച്ചകൾ ഉയരുകയാണ്. 


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a Reply