
കൊല്ലം: കുട്ടികളെ ദത്തുനല്‍കുന്നതില്‍ രാജ്യത്ത് 10 വര്‍ഷത്തിനിടെ കഴിഞ്ഞ സാമ്പത്തികവര്‍ഷം ഏറ്റവും വലിയ വര്‍ധന. 2024-25-ല്‍ രാജ്യത്തിനകത്തും പുറത്തുമായി ദത്തുനല്‍കിയത് 4515 കുഞ്ഞുങ്ങളെ. 2025 ഏപ്രില്‍ ഒന്നുമുതല്‍ മേയ് അവസാനംവരെ മാത്രം 790 കുഞ്ഞുങ്ങളെ ദത്തെടുത്തു. എന്നാല്‍ രാജ്യത്തിനു പുറത്തേക്ക് കുഞ്ഞുങ്ങളെ ദത്തുനല്‍കുന്നതില്‍ ഗണ്യമായ കുറവുണ്ട്. ദത്തെടുക്കുന്നതില്‍ 60 ശതമാനത്തില്‍ കൂടുതല്‍ പെണ്‍കുട്ടികളാണ്.
2015 വരെ രാജ്യത്ത് ദത്തെടുക്കല്‍ പ്രക്രിയ ഏറെ സങ്കീര്‍ണമായിരുന്നു. കേന്ദ്ര വനിത ശിശുമന്ത്രാലയത്തിനു കീഴില്‍ സെന്‍ട്രല്‍ അഡോപ്ഷന്‍ റിസോഴ്‌സ് അതോറിറ്റി (സിഎആര്‍എ) രൂപവത്കരിച്ചതിനുശേഷമാണ് ദത്തെടുക്കല്‍ കൂടുതല്‍ സുതാര്യവും കാര്യക്ഷമവുമാക്കിയത്. ദത്തെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള രജിസ്‌ട്രേഷന്‍, സര്‍ട്ടിഫിക്കറ്റുകളുടെ സമര്‍പ്പണം, പരിശോധന തുടങ്ങിയ പ്രക്രിയകളെല്ലാം സിഎആര്‍എ ഓണ്‍ലൈന്‍ വഴിയാക്കി.
തുടര്‍ന്ന് ദത്തെടുക്കലില്‍ ഗണ്യമായ വര്‍ധന ഉണ്ടായെങ്കിലും 2019 മുതല്‍ വീണ്ടും കുറഞ്ഞു. 2015-ല്‍ 3677 കുട്ടികളെയാണ് ദത്തെടുത്തത്. 2018-ല്‍ 4027 കുട്ടികളെ ദത്തുനല്‍കി. എന്നാല്‍ തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ദത്തെടുക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണം കുറഞ്ഞുവന്നു. 2022-ല്‍ ഇത് 3441 ആയി കുറഞ്ഞു. 2023-ല്‍ 4029 ആയി വര്‍ധിച്ചു. പക്ഷേ, രാജ്യത്തിനു പുറത്തേക്ക് കുട്ടികളെ ദത്തുനല്‍കുന്നതില്‍ കാര്യമായ കുറവുണ്ട്.
അറുന്നൂറിലധികം കുട്ടികളെവരെ ദത്തുനല്‍കിയിരുന്നത് കഴിഞ്ഞവര്‍ഷങ്ങളില്‍ 360-ലെത്തി. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികളെയാണ് രാജ്യത്തിനു പുറത്തേക്ക് ദത്തുനല്‍കുന്നതില്‍ കൂടുതലും. ദത്തെടുക്കാന്‍ സന്നദ്ധരായവരില്‍ രാജ്യത്തുതന്നെയുള്ളവര്‍ക്കാണ് മുന്‍ഗണന. രജിസ്റ്റര്‍ ചെയ്ത ഇന്ത്യയിലെ രക്ഷിതാക്കളെക്കാളും കൂടുതല്‍ കുട്ടികള്‍ ഉണ്ടെങ്കില്‍ മാത്രമേ രാജ്യത്തിന് പുറത്തുള്ളവര്‍ക്ക് നല്‍കുകയുള്ളൂ.
ദത്തുനല്‍കുന്നതില്‍ ഇടക്കാലത്ത് പിന്നോട്ടായിരുന്ന കേരളത്തിലും ദത്തെടുക്കല്‍ വര്‍ധിച്ചിട്ടിട്ടുണ്ട്. കഴിഞ്ഞവര്‍ഷം 161 കുട്ടികളെ ദത്തുനല്‍കി. രാജ്യത്താകെ ദത്തെടുക്കലില്‍ പിന്നോട്ടായിരുന്ന വര്‍ഷങ്ങളില്‍ കേരളത്തില്‍ കുഞ്ഞുങ്ങളെ ദത്തുനല്‍കുന്നത് കൂടുതലായിരുന്നു. എന്നാല്‍ 2019 മുതല്‍ ദത്തെടുക്കല്‍ കുറഞ്ഞു. പിന്നീട് കഴിഞ്ഞവര്‍ഷമാണ് എണ്ണം വര്‍ധിച്ചത്.
2548 കുഞ്ഞുങ്ങളാണ് രക്ഷിതാക്കളുടെ സംരക്ഷണം കാത്ത് ഇപ്പോള്‍ രാജ്യത്തുള്ളത്. ഇതില്‍ 1579 പേരും പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുഞ്ഞുങ്ങളാണ്. കുഞ്ഞുങ്ങളെ ദത്തെടുക്കാന്‍ സന്നദ്ധരായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് 36113 രക്ഷിതാക്കളും.