
ബെംഗളൂരു: ചിന്നസ്വാമി ദുരന്തം ഭരണകൂടം വരുത്തിവെച്ചത് എന്നതിന് തെളിവായി ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ കത്ത് പുറത്ത്. സംഭവം നടന്ന ദിവസം ഡിസിപി ഉന്നത ഉദ്യോഗസ്ഥർക്ക് എഴുതിയ കത്താണ് പുറത്തുവന്നത്. സ്ഥലത്ത് അനിയന്ത്രിതമായ രീതിയിൽ ആരാധകർ വന്നേക്കാമെന്നും സുരക്ഷ ഏർപ്പെടുത്താൻ പരിമിതികൾ ഉണ്ടെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു. വിധാൻ സൗധ മേഖലയിൽ സിസിടിവി സൗകര്യങ്ങൾ പരിമിതമാണെന്നും അവിടം സുരക്ഷ നൽകാൻ പ്രശ്ങ്ങളുണ്ടെന്നും കത്തിലുണ്ട്.
ഡിസിപി എഴുതിയ ഈ കത്തിലെ വിവരങ്ങൾ ബെംഗളൂരു പൊലീസ് കമ്മീഷണർ ബി ദയാനന്ദ ചീഫ് സെക്രട്ടറിയെ അറിയിച്ചിരുന്നു. എന്നിട്ടും പരിപാടിക്ക് അനുമതി ലഭിക്കുകയായിരുന്നു. ദയാനന്ദയെ പിന്നീട് സസ്‌പെൻഡ് ചെയ്തിരുന്നു.
അതേസമയം, ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിനുള്ള നഷ്ടപരിഹാര തുക കർണാടക സർക്കാർ ഉയർത്തിയിരുന്നു. തിക്കിലും തിരക്കിലും പെട്ട് മരിച്ച 11 പേരുടെയും കുടുംബത്തിന് നൽകേണ്ട തുക 10 ലക്ഷത്തിൽ നിന്നും 25 ലക്ഷമായാണ് ഉയർത്തിയത്. നേരത്തെ പ്രഖ്യാപിച്ച തുക അപര്യാപ്തമെന്ന് ആരോപിച്ച് ബിജെപി അടക്കം രംഗത്തുവന്നിരുന്നു. പിന്നാലെയാണ് തുക വർധിപ്പിച്ച് കർണാടക സർക്കാർ ഉത്തരവിറക്കിയത്.
ദുരന്തത്തിന്റെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് കർണാടക ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികൾ ഇന്നലെ രാജിവെച്ചിരുന്നു. സെക്രട്ടറി ശങ്കര്‍, ട്രഷറര്‍ ഇ എസ് ജയറാം എന്നിവരാണ് രാജിവെച്ചത്. ചിന്നസ്വാമി സ്റ്റേഡിയത്തിന് മുൻപിലെ തിക്കും തിരക്കുമാണ് അപകടത്തിന് കാരണമായത്. കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്റെ നേതൃത്വത്തിലാണ് സ്‌റ്റേഡിയത്തില്‍ സ്വീകരണചടങ്ങ് സംഘടിപ്പിച്ചത്. പൊലീസിന് നിയന്ത്രിക്കാവുന്നതിലും അപ്പുറം ആളുകള്‍ ചിന്നസ്വാമി സ്റ്റേഡിയത്തിനു മുന്നിലേക്ക് എത്തിയതോടെയാണ് ആഘോഷങ്ങള്‍ ദുരന്തത്തിലേക്ക് വഴിമാറിയത്. തിക്കിലും തിരക്കിലുംപെട്ട് പതിനാലുവയസുകാരി ഉള്‍പ്പെടെ 11 പേരാണ് അപകടത്തില്‍ മരിച്ചത്. നിരവധിപേര്‍ക്ക് പരിക്കേറ്റു.
Discover more from MALAYALAM
Subscribe to get the latest posts sent to your email.