ഗാസ:അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ നേതൃത്വത്തില്‍ നടത്തിയ ഗസയിലെ വെടിനിര്‍ത്തല്‍ ശ്രമവും പരാജയപ്പെട്ടു. 60 ദിവസത്തെ വെടിനിര്‍ത്തല്‍ ലക്ഷ്യമിട്ട് മുന്നോട്ടുവെച്ച  നീക്കം ഹമാസിന്‍റെയും ഇസ്രയേലിന്‍റെയും വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളെ തുടര്‍ന്ന് ഇല്ലാതായത്. നിലവിലെ സാഹചര്യം വളരെ കലുഷിതമായാണ് തുടരുന്നത്. ഇസ്രയേലിന്‍റെ ആക്രമണത്തില്‍ നൂറുകണക്കിന് പേരാണ് ഗാസയില്‍ മരിച്ച്  വീഴുന്നത്.

ഇസ്രയേലിനെതിരെ സഖ്യങ്ങൾ തന്നെ രൂപപ്പെടുകയാണിപ്പോൾ. ഗാസയിലെ കുഞ്ഞുങ്ങളുടെ മുഖം എല്ലാവരുടേയും ഉറക്കം കെടുത്തിത്തുടങ്ങിയിരിക്കുന്നു. അപ്പോഴും ചില രാഷ്ട്രീയ കടുംപിടിത്തങ്ങൾ വേരുപിടിക്കുന്നുവെന്ന് വ്യക്തം. അമേരിക്കയുടെ സഹായപദ്ധതി യുഎൻ അംഗീകരിക്കുന്നില്ല. പക്ഷേ, ബ്രിട്ടനും ഫ്രാൻസും ഒറ്റക്കെട്ടാണ്. അമേരിക്കൻ പ്രസിഡന്‍റിന്‍റെ നീക്കങ്ങൾ മാത്രം അവ്യക്തമാണ്. ദക്ഷിണാഫ്രിക്കൻ പ്രസിഡന്‍റുമായുള്ള കൂടിക്കാഴ്ച ദുരന്തമായി. അതിനിടെ ട്രംപ് ആവർത്തിച്ചൊരു കാര്യം ഇന്ത്യ – പാക് ഏറ്റുമുട്ടലിൽ തങ്ങളാണ് മധ്യസ്ഥം വഹിച്ചതെന്നതാണ്. ഇന്ത്യ നിഷേധിച്ചു. രണ്ട് യുദ്ധങ്ങൾ, യുക്രെയ്നും ഗാസയും ഒറ്റ ദിവസം കൊണ്ടവസാനിപ്പിക്കുമെന്ന് വീരവാദം മുഴക്കി ഭരണത്തിൽ കയറിയിട്ട്, അതുരണ്ടും നിർത്താനായിട്ടില്ലെന്ന് മാത്രമല്ല നെതന്യാഹുവും പുടിനും ചെറുവിരലിൽ ചുറ്റി പാവ കളിക്കുകയാണ്  ട്രംപിനെ. അതിന്‍റെ നിരാശയിലാവണം ഇന്ത്യ – പാക് സംഘർഷത്തിലെ അവകാശവാദം. അതും വ്യാപാര ധാരണ പറഞ്ഞ് ഭീഷണിപ്പെടുത്തി. ഒരു ഫോൺകോളിൽ തീർത്തു യുദ്ധമെന്നാണ്  നിസ്സാരമെന്ന മട്ടിലെ അമേരിക്കൻ പ്രസിഡന്‍റിന്‍റെ വാക്കുകൾ.

ഗാസയിൽ കുഞ്ഞുങ്ങളടക്കം കൊടും പട്ടിണിയിലാണിപ്പോൾ. ഒരു നേരമെങ്കിലും ഭക്ഷണം കിട്ടണമെങ്കിൽ മണിക്കൂറുകൾ കാത്തുനിൽക്കണം. ഒരു ദിവസം 500 ട്രക്ക് ഭക്ഷണം വേണ്ടിടത്ത് ഒരാഴ്ചക്കകം 300 ട്രക്കാണ് ഇസ്രയേൽ കടത്തിവിട്ടത്. അതിൽ തന്നെ മൂന്നിലൊന്നേ വെയർഹൗസുകളിലെത്തിയിട്ടുള്ളൂ. ഗാസയിലെ ഇസ്രയേൽ സൈനിക നടപടി മാത്രമാണ് കാരണം. കമ്മ്യൂണിറ്റി കിച്ചനുകളിൽ തയ്യാറാക്കാൻ പറ്റുന്നത് കഷ്ടിച്ച് 500 പേർക്കാണ്. പക്ഷേ, എത്തുന്നത് ആയിരക്കണക്കിനാണ്. ഒഴിഞ്ഞ പാത്രവുമായി  മണിക്കൂറുകൾ കാത്തുനിൽക്കുന്ന കുഞ്ഞുമുഖങ്ങളിലെ ദൈന്യത സഹിക്കാവുന്നതിലും അപ്പുറമാണ്. കിട്ടുന്നത് കൊണ്ട് ഒരു കുടുംബത്തിന് വിശപ്പടക്കാനും കഴിയില്ല. അതും ഒരു നേരം പോലും.

രാഷ്ട്രീയാരോപണങ്ങൾ തുടരുകയാണ് ഇസ്രയേലും ഹമാസും. പട്ടിണി ആയുധമാക്കുകയാണ് ഇസ്രയേൽ എന്ന് ഹമാസും. അതിർത്തി കടക്കുന്ന സഹായമൊക്കെ ഹമാസ് തട്ടിയെടുക്കുന്നുവെന്ന് ഇസ്രയേലും ആരോപിക്കുന്നു. ഗാസയിലെ സൈനിക നടപടിയിൽ ഇതുവരെ കൊല്ലപ്പെട്ടത് 53,000 പേരാണെന്ന് പലസ്തീൻ ആരോഗ്യ വിഭാഗം. ഗാസയിലെ ദൃശ്യങ്ങൾ എന്തായാലും ലോക രാജ്യങ്ങളെ ഞെട്ടിച്ച് തുടങ്ങിയിട്ടുണ്ട്. സ്വയം പ്രതിരോധിക്കാനുള്ള അവകാശം എന്നൊക്കയുള്ള വാദം ഇപ്പോഴില്ല. ‘ഇത് തീവ്രവാദം’ എന്നാണ് ബ്രിട്ടിഷ് വിദേശകാര്യ സെക്രട്ടറി ആരോപിച്ചത്. ഇസ്രയേലിനെതിരെ ഒറ്റക്കെട്ടായിട്ടുണ്ട് രാജ്യങ്ങൾ. പക്ഷേ, അപ്പോഴും അമേരിക്ക വേണ്ടത്ര ചെയ്യുന്നില്ലെന്നതും ശ്രദ്ധിക്കപ്പെടുന്നു.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a Reply