തിരുവനന്തപുരം: കടല്‍മണല്‍ ഖനനത്തിനെതിരേ എല്‍ഡിഎഫ്, യുഡിഎഫ് പിന്തുണയാടെ കേരള സ്റ്റേറ്റ് ഫിഷറീസ് കോഓര്‍ഡിനേഷന്‍ കമ്മിറ്റി ആഹ്വാനം ചെയ്തിരിക്കുന്ന തീരദേശ ഹര്‍ത്താല്‍ ഇന്ന് രാത്രി 12 മുതല്‍. വ്യാഴാഴ്ച രാത്രി 12 വരെ 24 മണിക്കൂര്‍ ഹര്‍ത്താലിനാണ് ആഹ്വാനം.

സമരത്തിന്റെ ഭാഗമായി വ്യാഴാഴ്ച രാവിലെ 9ന് സംസ്ഥാനത്തെ 125 കേന്ദ്രങ്ങളില്‍ പ്രതിഷേധ സമ്മേളനങ്ങള്‍ നടത്തും. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകില്ല. മത്സ്യബന്ധന തുറമുഖങ്ങള്‍, ഫിഷ് ലാന്‍ഡിങ് സെന്ററുകള്‍, മത്സ്യച്ചന്തകള്‍ എന്നിവയുടെ പ്രവര്‍ത്തനം സ്തംഭിക്കും. നിര്‍ബന്ധിച്ചു കടകള്‍ അടപ്പിക്കുകയോ വാഹനങ്ങള്‍ തടയുകയോ ചെയ്യില്ലെന്ന് ഭാരവാഹികള്‍ അറിയിച്ചു.

എല്‍ഡിഎഫും യുഡിഎഫും ഹര്‍ത്താലിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടൊപ്പം ലത്തീന്‍ സഭ, ധീവരസഭ, വിവിധ ജമാ-അത്തുകള്‍, മത്സ്യ അനുബന്ധ മേഖലയിലെ തൊഴിലാളി സംഘടനകള്‍, ഫിഷ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍, ഐസ് ഫാക്ടറി ഉടമകളുടെ സംഘടനകള്‍, ബോട്ട് ഓണേഴ്സ് സംഘടനകള്‍ തുടങ്ങിയവയുടെ പിന്തുണയുമുണ്ട്.

കടല്‍മണല്‍ ഖനനത്തിലെ കേന്ദ്രസര്‍ക്കാര്‍ നയത്തിനെതിരായി മാര്‍ച്ച് 12ന് ഡല്‍ഹിയില്‍ പാര്‍ലമെന്റ് മാര്‍ച്ച് നടത്തുമെന്നും ജനറല്‍ കണ്‍വീനര്‍ പി.പി. ചിത്തരഞ്ജന്‍ എംഎല്‍എ അറിയിച്ചു.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a Reply