
വിടർന്ന കണ്ണുകളും, കോൺ ആകൃതിയിലുള്ള ചെവികളും, പ്രത്യേക ചിരിയുമൊക്കെയായി ബാഗിന്റെ അറ്റത്ത് തൂങ്ങിക്കിടക്കുന്ന വിരുതന്മാരുണ്ട്. ഫാഷൻ ലോകത്ത് ലബുബു എന്നാണ് ഇവർക്ക് പേര്. സോഷ്യൽ മീഡിയ സ്‌ക്രോൾ ചെയ്യുമ്പോഴോ, ചില കടകളിൽ വിൽക്കാൻ വച്ചിരിക്കുമ്പോഴോ എവിടെയെങ്കിലും നിങ്ങൾ ഇവനെ കണ്ടിട്ടുണ്ടാകും. ഫാഷൻ ആക്‌സസറീസിന്റെ ലോകത്തേക്ക് ഈ ഇത്തിരി കുഞ്ഞൻ കാലെടുത്ത് വച്ചത് എങ്ങനെ എന്ന് നോക്കാം.
ദക്ഷിണ കൊറിയൻ പെൺകുട്ടികളുടെ മ്യൂസിക് ബാൻഡ് ഗ്രൂപ്പായ ബ്ലാക്ക് പിങ്കിലെ ലിസയാണ് ഈ ട്രെൻഡിന് തുടക്കം കുറിച്ചത്. ബാർബിയും, ഹോട്ട്‌വീലുകളുമൊക്കെ പോലെ ആളുകളെ ആകർഷിക്കുന്ന ലബുബു, വിവിധ നിറങ്ങളിലും ആകൃതിയിലും ലഭ്യമാണ്.
തുണിയും, പഞ്ഞിയും കൊണ്ട് നിർമ്മിച്ചിരിക്കുന്ന ഈ പാവകൾക്ക് അടിസ്ഥാനപരമായി ഒരു ജീവിയുടെ ഘടനയാണുള്ളത്. 2016-ൽ ഹോങ്കോങ്ങിൽ നിന്നുള്ള കലാകാരനായ കാസിംഗ് ലംഗ്, നോർഡിക് പുരാണങ്ങളിലെയും, നാടോടിക്കഥകളിലെയും ജീവികളെ മനസിൽ കണ്ടാണ് ലബുബുവിനെ നിർമ്മിച്ചത്.
2019ലാണ് ചൈന ആസ്ഥാനമായുള്ള കളിപ്പാട്ട നിർമ്മാണ കമ്പനിയായ പോപ്പ് മാർട്ടിന് ലുബുബുവിന്റെ വിപണനാനുമതി ലഭിക്കുന്നത്. വിപണിയിലെത്തി ദിവസങ്ങൾക്കൊണ്ട് തന്നെ അവൻ ട്രെൻഡിങ് ലിസ്റ്റിലും കയറിപ്പറ്റിയിരുന്നു. ലബുബു വെറുമൊരു കളിപ്പാട്ടത്തിൽ നിന്ന് ഫാഷൻ ഐക്കണായി മാറിയിരിക്കുകയാണ്.
ഇത്രയൊക്കെ ആണെങ്കിലും, എല്ലാവരും ലുബുബു ഫാൻസ് ആണെന്ന് കരുതരുത്. അവനോട് താൽപര്യമില്ലാത്ത ചില ആളുകളുമുണ്ട്.
പല കാര്യങ്ങളിലും പാശ്ചാത്യരെ പിന്തുടരുന്നവരാണ് നമ്മൾ. ലബുബുവിന്റെ കാര്യത്തിലും അത് അങ്ങനെ തന്നെയാണ്. അനന്യ പാണ്ഡെ കഴിഞ്ഞ ദിവസം തന്റെ ബാഗിൽ ലബുബുവിനെ പ്രദർശിപ്പിച്ചിരുന്നു. ഒരു ഫാഷൻ ആക്‌സസറി എന്ന നിലയിൽ ഇന്ത്യക്കാർ ലബുബുവിനെ അംഗീകരിച്ചു എന്നതിന് തെളിവാണ് അനന്യയുടെ ബാഗിൽ കണ്ട ലബുബു.
Discover more from MALAYALAM
Subscribe to get the latest posts sent to your email.