ഇടുക്കി: ലൗ ജിഹാദ് പരാമര്‍ശത്തില്‍ ബിജെപി നേതാവ് പി.സി ജോര്‍ജിനെതിരെ ഇന്ന് കേസെടുത്തേക്കും. ഇക്കാര്യത്തില്‍ ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദേശം കാത്തിരിക്കുകയാണ് പൊലീസ്. പി.സി ജോര്‍ജിനെതിരെ ഇതുവരെ മൂന്ന് പരാതികള്‍ പൊലീസിന് കിട്ടിയിട്ടുണ്ട്. തൊടുപുഴയില്‍ നിന്നും പാലായില്‍ നിന്നും പി.സി ജോര്‍ജിനെതിരെ ഡിജിപിക്കും പരാതി ലഭിച്ചിട്ടുണ്ട്.
മുസ്ലിം യൂത്ത് ലീഗാണ് ജോര്‍ജിനെതിരെ പാലായില്‍ പരാതി കൊടുത്തത്. നേരത്തെ പി.സി ജോര്‍ജ് റിമാന്‍ഡിലായ ചാനല്‍ ചര്‍ച്ചയിലെ വിദ്വേഷ പരാമര്‍ശത്തിനെതിരായ പരാതിക്കാരും മുസ്ലിം യൂത്ത് ലീഗ് ആയിരുന്നു. ഈ കേസിലെ ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചെന്നും യൂത്ത് ലീഗ് പരാതി നല്‍കിയിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസ് തൊടുപുഴ നിയോജക മണ്ഡലം പ്രസിഡന്റ് ബിലാല്‍ സമദാണ് ഇപ്പോള്‍ ജോര്‍ജിനെതിരെ തൊടുപുഴ പൊലീസില്‍ പരാതി നല്‍കിയത്.
കേരളത്തില്‍ ലൗ ജിഹാദ് വര്‍ദ്ധിക്കുന്നുവെന്നായിരുന്നു പി സി ജോര്‍ജിന്റെ പ്രസ്താവന. ‘മീനച്ചില്‍ താലൂക്കില്‍ മാത്രം 400 പെണ്‍കുട്ടികളെ ലൗ ജിഹാദിലൂടെ നഷ്ടപ്പെട്ടു. 41 പേരെ മാത്രമാണ് തിരികെ കിട്ടിയത്. ക്രിസ്ത്യാനികള്‍ 24 വയസിന് മുമ്പ് പെണ്‍കുട്ടികളെ കല്യാണം കഴിപ്പിക്കാന്‍ തയ്യാറാകണം. യാഥാര്‍ത്ഥ്യം മനസിലാക്കി രക്ഷിതാക്കള്‍ പെരുമാറണമെന്നും’ പി.സി ജോര്‍ജ് പ്രസംഗത്തില്‍ പറഞ്ഞു. ‘കഴിഞ്ഞ ദിവസം ഈരാറ്റുപേട്ടയില്‍ പിടികൂടിയ സ്‌ഫോടക വസ്തുക്കള്‍ കേരളം മുഴുവന്‍ കത്തിക്കാനുള്ളതുണ്ട്. അത് എവിടെ കത്തിക്കാന്‍ ആണെന്നും അറിയാം, പക്ഷേ പറയുന്നില്ല. രാജ്യത്തിന്റെ പോക്ക് അപകടകരമായ നിലയിലാണെന്നും പി സി ജോര്‍ജ് പറഞ്ഞു. പാലായില്‍ നടന്ന ലഹരി വിരുദ്ധ പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു പി.സി ജോര്‍ജ്.
മതവിദ്വേഷ പരാമര്‍ശ കേസില്‍ ജാമ്യത്തില്‍ കഴിയുന്ന പിസി ജോര്‍ജ്, കോടതിയുടെ കര്‍ശന നിര്‍ദേശം നിലനില്‍ക്കെയാണ് വീണ്ടും വിവാദ പ്രസംഗം നടത്തിയത്. ഇക്കഴിഞ്ഞ ജനുവരി ആറിന് ഒരു ചാനല്‍ ചര്‍ച്ചയില്‍ പി സി ജോര്‍ജ് നടത്തിയ പരാമര്‍ശത്തിനെതിരെയാണ് ഈരാറ്റുപേട്ട പൊലീസ് കേസെടുത്തത്. ഈ കേസില്‍ റിമാന്‍ഡിലാവുകയും പിന്നീട് ജാമ്യത്തില്‍ ഇറങ്ങുകയുമായിരുന്നു. മതസ്പര്‍ധ വളര്‍ത്തല്‍, കലാപാഹ്വാനം തുടങ്ങിയ വകുപ്പുകളാണ് അന്ന് ചുമത്തിയിരുന്നത്.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a Reply