മലപ്പുറം: പിവി അൻവറിനെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി. അൻവര്‍ വലിയ വഞ്ചന കാണിച്ചതുകൊണ്ടാണ് നിലമ്പൂരിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നിലമ്പൂരിൽ എൽഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജിന്‍റെ തെരഞ്ഞെടുപ്പ് കണ്‍വെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.എം സ്വരാജിന്‍റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം മണ്ഡലത്തിൽ മാത്രമല്ല, സംസ്ഥാനത്ത് തന്നെ നല്ല സ്വീകാര്യത ലഭിച്ചു.  

സ്വരാജിന്‍റെ സ്ഥാനാര്‍ത്ഥിത്വം നാട് സ്വീകരിച്ചതിൽ ആശ്ചര്യമില്ല. ക്ലീൻ ഇമേജ് നിലനിര്‍ത്തുന്നയാളാണ് സ്വരാജ്. അഭിമാനത്തോടെ, തല ഉയർത്തി വോട്ട് ചോദിക്കാൻ അദ്ദേഹത്തിന് കഴിയും. കറ കളഞ്ഞ വ്യക്തിത്വമാണ് സ്വരാജിന്‍റേത്. നമ്മൾ ചതിക്ക് ഇരയായിതിന്‍റെ ഭാഗമായാണ് തെരഞ്ഞെടുപ്പ് നേരിടേണ്ടി വന്നത്. വാഗ്ദാനം നൽകുക, പിന്നെ മറക്കുക എന്ന രീതി  എൽഡിഎഫിനില്ലെന്ന് ജനങ്ങൾക്ക് അനുഭവത്തിലൂടെ ബോധ്യപ്പെട്ടുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

ഒരു ആശങ്കയുമില്ലാതെയാണ് ഇടതു മുന്നണി തെരെഞ്ഞെടുപ്പിനെ നേരിടുന്നതെന്നും പിണറായി വിജയൻ പറഞ്ഞു. സ്വരാജിന്‍റെ കൈപിടിച്ചു ഉയര്‍ത്തികൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയൻ നിലമ്പൂരിൽ എൽഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ടത്. കേരളത്തിന് കിട്ടിയ സൽപ്പേരിൽ പ്രധാനം അഴിമതി കുറഞ്ഞ സംസ്ഥാനമെന്നതാണ്. ഇത് കൈവന്നത് എൽഡിഎഫിന് നാടിനോടുള്ള പ്രതിബദ്ധത മൂലമാണ്. തങ്ങൾക്കുള്ളത് ഇങ്ങോട്ട് പോരട്ടെയെന്നത് എൽ ഡി എഫ് സംസ്ക്കാരമല്ല. എൽ ഡിഎഫ് പരിപാടിയിൽ എൽ.ഡി.എഫിന്‍റെ പൊതു അടയാളങ്ങൾ മാത്രമേ ഉപയോഗിക്കാവൂവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

യുഡിഎഫ് സർക്കാർ വരുത്തിയ ക്ഷേമ പെൻഷൻ കുടിശിക തീർത്ത് നൽകി. ഭരണ തുടർച്ച ഉണ്ടാവണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നു. എം.സ്വരാജിനെ ഞങ്ങൾ നിയമസഭയിൽ കാത്തിരിക്കുന്നുവെന്നും നിങ്ങള്‍ തെരഞ്ഞെടുത്ത് അയക്കണമെന്നും പിണറായി വിജയൻ പറഞ്ഞു. ചതി, വഞ്ചന എന്നൊക്കെ പറഞ്ഞെങ്കിലും പി.വി.അൻവറിനെക്കുറിച്ച് നേരിട്ട് ഒന്നും പറയാതെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ വിമര്‍ശനം ഉന്നയിച്ചത്.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a Reply