ദില്ലി: സവർക്കർക്കെതിരായ പരാമർശത്തിൽ രാഹുൽ ഗാന്ധിയെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. സ്വാതന്ത്ര്യസമര സേനാനികളെ അവഹേളിച്ചാൽ  സ്വമേധയാ നടപടി എടുക്കുമെന്നും കോടതി മുന്നറിയിപ്പ് നൽകി. ഇന്ദിരാ ഗാന്ധി സവർക്കറെ പുകഴ്ത്തിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയ കോടതി രാഹുൽ ഗാന്ധിക്ക് എതിരായ ലക്നൗ കോടതിയുടെ വാറണ്ട്  സ്റ്റേ ചെയ്തു.

നടന്ന ഭാരത് ജോഡോ യാത്രയ്ക്കിടെയാണ് രാഹുൽ ഗാന്ധി വിഡി സവർക്കറെ വിമർശിക്കുന്ന ഈ പരാമർശം നടത്തിയത്. സവർക്കരെ ബ്രിട്ടീഷുകാരുടെ സേവകൻ എന്ന് വിളിച്ചെന്നും വാർത്താസമ്മേളനത്തിൽ ഇത് പരാമർശിച്ച് ലഘുരേഖ വിതരണം ചെയ്തെന്നും കാണിച്ച് ഒരു അഭിഭാഷകൻ ലക്നൗ കോടതിയിൽ പരാതി നല്കിയിരുന്നു. രാഹുൽ ഹാജരാകണം എന്ന് നിർദ്ദേശിച്ച് കഴിഞ്ഞ നവംബറിൽ ലക്നൗ സെഷൻസ് കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ രാഹുൽ ഗാന്ധി നല്കിയ ഹർജി അലഹബാദ് ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണ് വിഷയം സുപ്രീംകോടതിയിലെത്തിയത്. കേസ് പരിഗണിച്ച ജസ്റ്റിസ് ദീപാങ്കർ ദത്ത ജസ്റ്റിസ് മൻമോഹൻ എന്നിവരുടെ ബഞ്ച് രാഹുൽ ഗാന്ധിയെ കടുത്ത ഭാഷയിൽ വിമർശിച്ചു.

ചരിത്രമറിയാതെ രാഹുൽഗാന്ധി ഇത്തരം പരാമർശങ്ങൾ നടത്തരുതെന്ന് കോടതി താക്കീത് നൽകി. രാഹുൽ ഗാന്ധിയുടെ മുത്തശ്ശി ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരിക്കുമ്പോൾ സവർക്കരെ പുകഴ്ത്തി കത്തെഴുതിയതിനെ കുറിച്ച്  അറിയാമോ എന്നും കോടതി ചോദിച്ചു. വൈസ്രോയിക്ക് കത്തയക്കുമ്പോൾ മഹാത്മാഗാന്ധിയും നിങ്ങളുടെ വിശ്വസ്തസേവകൻ എന്ന് പറഞ്ഞാണ് കത്ത് അവസാനിപ്പിക്കുന്നത്. അതുകൊണ്ട് മഹാത്മാഗാന്ധിയെ ബ്രിട്ടീഷുകാരുടെ സേവകൻ എന്ന് പറയാനാകുമോ എന്നും കോടതി  ചോദിച്ചു. ഒരു പാർട്ടിയുടെ നേതാവായ രാഹുൽ ഇത്തരം പരാമർശങ്ങൾ ഇനി ആവർത്തിക്കരുതെന്നും സവർക്കറെ പോലുള്ള സ്വാതന്ത്ര്യസമരസേനാനികളെ അധിക്ഷേപിക്കരുതെന്നും കോടതി കർശന നിർദ്ദേശം നല്കി. പ്രസ്താവന ആവർത്തിക്കില്ലെന്ന് അഭിഭാഷകൻ മനു അഭിഷേക് സിംഗ്വി ഉറപ്പു നല്കി. ഈ സാഹചര്യത്തിൽ രാഹുലിനെതിരായ ലക്നൗ കോടതി നോട്ടീസ് സ്റ്റേ ചെയ്ത രണ്ടംഗ ബഞ്ച്  ഉറപ്പ് ലംഘിച്ചാൽ സ്വമേധയാ നടപടി എടുക്കുമെന്ന മുന്നറിയിപ്പും നല്കി. സവർക്കർക്കെതിരായ പരാമർശത്തിൽ മഹാരാഷ്ട്രയിലെ സഖ്യകക്ഷികളായ എൻസിപിയും ശിവസേന ഉദ്ധവ് വിഭാഗവും നേരത്തെ രാഹുലിനെ അതൃപ്തി അറിയിച്ചിരുന്നു. 


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a Reply