
തിരുവനന്തപുരം: ഭാരതാംബ വിവാദത്തിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ സംസ്ഥാനസർക്കാരുമായി പരസ്യമായ ഏറ്റുമുട്ടലിനില്ല. രാജ്ഭവനിലെ ഭാരതാംബയുടെ ചിത്രം മാറ്റില്ലെന്ന് ഉറച്ചുനിൽക്കേ തത്‌കാലം ഗവർണർ മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിക്കില്ല.
രാജ്ഭവനിലെ സർക്കാർപരിപാടിയിൽനിന്ന് മന്ത്രി വി. ശിവൻകുട്ടി ഇറങ്ങിപ്പോയതിൽ ഗവർണർക്ക് അമർഷമുണ്ട്. ഇത് പ്രോട്ടക്കോൾ ലംഘനമാണെന്ന് രാജ്ഭവൻ വിമർശിച്ചെങ്കിലും മറ്റുനടപടികൾക്ക് സാധ്യതയില്ല.
മന്ത്രിയുടെ ബഹിഷ്കരണം സത്യപ്രതിജ്ഞാലംഘനത്തിന്റെ പരിധിയിൽവരുന്ന വിഷയമല്ല. അതിനാൽ, സർക്കാരിനെ അതൃപ്തിയറിയിക്കുന്നതിനപ്പുറം, നിയമപരമായ മറ്റുനടപടി പ്രായോഗികവുമല്ല. കേന്ദ്രസർക്കാരിനുള്ള പ്രതിമാസറിപ്പോർട്ടിൽ മന്ത്രിയുടെ ബഹിഷ്കരണം അറിയിക്കും.
ഭാരതാംബയെച്ചൊല്ലി രാഷ്ട്രീയവിവാദം ചൂടുപിടിച്ചതോടെ, പല ജില്ലകളിലും എബിവിപി പ്രതിഷേധം പോലീസുമായുള്ള ഏറ്റുട്ടലിനു വഴിമാറി. എന്നാൽ, പിഎം-ശ്രീ സ്കൂൾ പദ്ധതിയിൽ ഒപ്പിടണമെന്നാവശ്യപ്പെട്ടാണ് വിദ്യാഭ്യാസമന്ത്രിയെ വഴിയിൽ തടയുന്നതെന്നാണ് എബിവിപി നേതൃത്വത്തിന്റെ വിശദീകരണം
ഭാരതാംബ ചിത്രത്തിൽ ദീപംകൊളുത്തലും പുഷ്പാർച്ചനയും താൻ ആദ്യമായി ചെയ്യുന്നതല്ലെന്ന നിലപാടിലാണ് ഗവർണർ. ബിഹാറിലും ഹിമാചൽപ്രദേശിലും ചെയ്തിരുന്നു. എന്താണ് ഭാരതാംബയെന്നും ഉദ്ദേശിക്കുന്നതെന്തെന്നും വ്യക്തമാക്കിക്കഴിഞ്ഞു. ഇതിനപ്പുറം മറ്റൊരു വിശദീകരണം ആവശ്യമില്ലെന്ന നിലപാടിലാണ് ഗവർണർ.
നോട്ടീസിൽ പറഞ്ഞിരുന്നില്ലെങ്കിലും ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്‌സ് ചടങ്ങിൽ ‘ഭാരതാംബയ്ക്കുമുന്നിൽ വിളക്കുകൊളുത്തൽ’ മന്ത്രിക്ക് അറിയാമായിരുന്നുവെന്ന ആരോപണത്തിൽ ഉറച്ചുനിൽക്കുകയാണ് രാജ്ഭവൻ. ഇല്ലെങ്കിൽ, എഴുതിത്തയ്യാറാക്കിയ പ്രസംഗം മന്ത്രി എങ്ങനെ വായിച്ചുവെന്നാണ് ചോദ്യം. അതേസമയം, എഴുതിത്തയ്യാറാക്കിയ പ്രസംഗം ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്‌സിനെക്കുറിച്ചായിരുന്നുവെന്ന് മന്ത്രി വി. ശിവൻകുട്ടിപ്രതികരിച്ചു.
Discover more from MALAYALAM
Subscribe to get the latest posts sent to your email.