
ജയ്പുർ: ബലാത്സംഗങ്ങളും കുറ്റകൃത്യങ്ങളും വർധിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർക്ക് അമേരിക്ക അതീവജാഗ്രതാ നിർദേശം നൽകിയതിന്റെ മൂന്നാം ദിവസം രാജസ്ഥാനിലെ വിനോദസഞ്ചാരകേന്ദ്രമായ ഉദയ്പുരിൽ ഒരു ഫ്രഞ്ച് യുവതിയെ ബലാത്സംഗം ചെയ്തു. പ്രതിയെ പോലീസ് തിരയുന്നു.
ഉദയ്പുരിലെ ഒരു ഹോട്ടലിൽ പാർട്ടിയിൽ പങ്കെടുക്കുന്നതിനിടെയാണ് സിദ്ധാർത്ഥ് എന്നു പരിചയപ്പെടുത്തിയ ആൾ യുവതിയെ ഒരു അപാർട്‌മെന്റിൽ എത്തിക്കുന്നതും ബലാത്സംഗം ചെയ്യുന്നതും. പ്രതി നിലവിൽ ഒളിവിലാണെന്നും ഇയാളെ കണ്ടെത്താനുള്ള ശ്രമങ്ങൾ നടക്കുന്നുവെന്നും പോലീസ് പറഞ്ഞു.
ജൂൺ 22-ന് ഡൽഹിയിൽനിന്ന് ഉദയ്പുരിലെത്തിയ യുവതി അംബാമാത പ്രദേശത്തെ ഒരു ഹോട്ടലിൽ താമസിക്കുകയായിരുന്നു. ടൈഗർ ഹില്ലിലുള്ള ഒരു കഫേയിൽ നടന്ന പാർട്ടിയിൽ യുവതി പങ്കെടുത്തു എന്നും അവിടെ വെച്ച് സിദ്ധാർത്ഥ് എന്നയാളെ പരിചയപ്പെട്ടെന്നും പോലീസ് പറഞ്ഞു.
‘അടുത്തുള്ള വിനോദസഞ്ചാരകേന്ദ്രങ്ങൾ കാണിച്ചുതരാമെന്ന് പറഞ്ഞ് പ്രതി യുവതിയെ പുറത്തേക്ക് ക്ഷണിക്കുകയും പിന്നീട് സുഖേറിലുള്ള തന്റെ വാടക അപ്പാർട്ട്‌മെന്റിലേക്ക് കൊണ്ടുപോയി അവിടെ വെച്ച് ബലാത്സംഗം ചെയ്യുകയുമായിരുന്നു.’ ഉദയ്പൂർ എസ്.പി യോഗേഷ് ഗോയൽ വ്യക്തമാക്കി.
യുവതി ഹോട്ടലിലേക്ക് മടങ്ങണമെന്ന് ആവർത്തിച്ച് ആവശ്യപ്പെട്ടെങ്കിലും സിദ്ധാർത്ഥ് വിസമ്മതിച്ചു. ആ സമയത്ത് യുവതിയുടെ മൊബൈൽ ഫോണിൽ ചാർജ് ഉണ്ടായിരുന്നില്ല. അപ്പാർട്ട്‌മെന്റിൽ വെച്ച് സിദ്ധാർത്ഥ് ശാരീരിക ബന്ധത്തിന് ശ്രമിച്ചു എന്നും യുവതി എതിർത്തപ്പോൾ ലൈംഗികമായി പീഡിപ്പിച്ചു എന്നും പരാതിയിൽ പറയുന്നു. യുവതി ആശുപത്രിയിൽ ചികിത്സയിലാണ്.
Discover more from MALAYALAM
Subscribe to get the latest posts sent to your email.