തിരുവനന്തപുരം: വേനലവധിയുടെ ആഘോഷാരവം തീർന്ന് മഴക്കുളിരിന്റെ അകമ്പടിയോടെ തിങ്കളാഴ്ച വിദ്യാർഥികൾ തിരികെ സ്കൂൾ അങ്കണത്തിലേക്ക്. ഒരുപിടി മാറ്റങ്ങളാകും കുട്ടികളെ ഇത്തവണ സ്കൂളിൽ വരവേൽക്കുക. ഹൈസ്കൂളിൽ അരമണിക്കൂർ കൂടുതൽ പഠനസമയമാണ് ഈ വർഷത്തെ പുതിയമാറ്റം. അധികക്ലാസ് വെള്ളിയാഴ്ചയില്ല. യുപിക്ക് രണ്ടും ഹൈസ്കൂളിൽ ആറും ശനിയാഴ്ച പ്രവൃത്തിദിനമാകും. ആദ്യത്തെ രണ്ടാഴ്ച സാമൂഹികശീലം, പൗരബോധം തുടങ്ങിയ സന്മാർഗപാഠങ്ങൾക്കായി ഒരുമണിക്കൂർവീതം നീക്കിവെക്കും. ചൊവ്വാഴ്ച ലഹരിക്കെതിരേയുള്ള ബോധവത്കരണത്തോടെയാണ് തുടക്കം. രണ്ട്, നാല്, ആറ്, എട്ട്, പത്ത് ക്ലാസുകളിൽ ഈ വർഷം മുതൽ പുതിയ പാഠപുസ്തകങ്ങളാണ്. അച്ചടി പൂർത്തിയാവാത്തതിനാൽ സ്കൂൾ തുറക്കുമ്പോഴും പാഠപുസ്തകം എല്ലായിടത്തുമെത്തിയിട്ടില്ല. ഹൈസ്കൂളിൽ എഐ വിജ്ഞാനവും റോബോട്ടിക് വിദ്യയും പരിശീലിപ്പിക്കും. ഇതിനായി എട്ട്, ഒൻപത്, പത്ത് ക്ലാസുകളിൽ പുതിയ ഐടി പുസ്തകങ്ങളുമുണ്ട്. പ്രവേശനോത്സവം സംസ്ഥാനതല ഉദ്ഘാടനം ആലപ്പുഴ കലവൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. രണ്ടരലക്ഷത്തോളം കുട്ടികൾ ഇത്തവണ ഒന്നാംക്ലാസിലെത്തുമെന്നാണ് പ്രതീക്ഷ.

ഇനിമുതൽ ഉച്ചയ്ക്കുശേഷമുള്ള ഇടവേളയും പത്തുമിനിറ്റാക്കും. ഒരു മണിക്കൂർ ഉച്ചഭക്ഷണസമയത്തിൽനിന്ന് അഞ്ചുമിനിറ്റെടുത്ത് ഉച്ചയ്ക്കുശേഷമുള്ള ഇടവേള കൂട്ടാനാണ് തീരുമാനം. ഇതോടെ, രാവിലെയും വൈകീട്ടും പത്തുമിനിറ്റുവീതം ഇടവേളയുണ്ടാവും.

 ഈ അധ്യയനവർഷം മുതൽ അഞ്ച്, ആറ്, ഏഴ്, ഒൻപത് ക്ലാസുകളിലും സബ്ജക്ട്‌ മിനിമം നടപ്പാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി ആലപ്പുഴയിൽ പത്രസമ്മേളനത്തിൽ പറഞ്ഞു. ഒരു കുട്ടിയെയും പരാജയപ്പെടുത്താനല്ല, നിലവാരം മെച്ചപ്പെടുത്താനാണിത്. മിനിമം മാർക്ക് വാങ്ങാത്ത കുട്ടികൾക്ക് മൂന്നാഴ്ചത്തെ പ്രത്യേക പരിശീലനം നൽകി വീണ്ടും പരീക്ഷ നടത്തും. എസ്എസ്എൽസി പരീക്ഷയിൽ ഇത്തവണ എ പ്ലസ് നേടിയവരുടെ എണ്ണം കുറഞ്ഞത് ഗൗരവത്തിലെടുത്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a Reply