
ദില്ലി:അഹമ്മദാബാദിലെ എഐസിസി സമ്മേളനത്തിലെ ശശി തരൂരിന്‍റെ പ്രസംഗം കോൺഗ്രസിനുള്ളിൽ ചർച്ചയാകുന്നു. കോൺഗ്രസ് പ്രതീക്ഷയുടെ പാർട്ടിയാകണം എന്ന നിർദ്ദേശമാണ് തരൂർ ഇന്നലെ പ്രസംഗത്തിൽ മുന്നോട്ടു വച്ചത്. വിമർശിക്കുകയും പരാതി പറയുകയും ചെയ്യുന്ന ശൈലി മാത്രം പോര എന്നും ഭാവിക്കു വേണ്ടിയുള്ള പദ്ധതിയാണ് മുന്നോട്ടു വയ്ക്കേണ്ടത് എന്നുമുള്ള തരൂരിന്‍റെ നിലപാട് പാർട്ടിയിലുള്ള വ്യത്യസ്ത വീക്ഷണങ്ങളുടെ സൂചനയായായി.
പ്രതീക്ഷയുടെ പാർട്ടി, ക്രിയാത്മക നിലപാടുള്ള പാർട്ടി എന്ന തൻറെ പ്രസംഗത്തിലെ വാചകങ്ങൾ ഉള്ള ട്വീറ്റ് തരൂർ എക്സിൽ പങ്കുവയ്ക്കുകയും ചെയ്തു. എല്ലാത്തിനെയും വിമർശിച്ചാൽ വിശ്വാസ്യത നേടാൻ കഴിയില്ലെന്നും നല്ല കാര്യങ്ങൾ സർക്കാരുകൾ ചെയ്താൽ അത് ചൂണ്ടിക്കാട്ടണമെന്നും നേരത്തെ തരൂർ വ്യക്തമാക്കിയിരുന്നു.