നാന്‍സി റാണി എന്ന ചിത്രവുമായി ബന്ധപ്പെട്ട് ഉയരുന്ന ആരോപണങ്ങളില്‍ പ്രതികരിച്ച് നടി അഹാന. താനും ചിത്രത്തിന്റെ സംവിധായകന്‍ ജോസഫ് മനു ജെയിംസും തമ്മില്‍ നിലനില്‍ക്കുന്നത് ചെറിയ പ്രശ്‌നങ്ങള്‍ അല്ലെന്നും ചിത്രീകരണ സമയത്ത് തീര്‍ത്തും അണ്‍പ്രൊഫഷണലായാണ് മനു പെരുമാറിയതെന്നും ചിത്രത്തില്‍ താന്‍ അറിയാതെ മറ്റൊരാളെക്കൊണ്ട് തന്റെ കഥാപാത്രത്തിന് ഡബ്ബ് ചെയ്യിപ്പിച്ചെന്നും അഹാന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
തന്റെ ഭര്‍ത്താവും അഹാനയും തമ്മില്‍ ചെറിയ പ്രശ്‌നങ്ങളുണ്ടെന്നും അതെല്ലാം നടന്നിട്ട് മൂന്ന് വര്‍ഷം കഴിഞ്ഞെന്നും മാനുഷിക പരിഗണന വെച്ച് ചിത്രത്തിന്റെ പ്രമോഷന് നടി അഹാന വരേണ്ടതായിരുന്നുവെന്നും നേരത്തെ സംവിധായകന്റെ ഭാര്യ നൈന അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ അഹാന പ്രതികരണവുമായി രംഗത്തെത്തിയത്. ഇതൊന്നും താന്‍ പറയാന്‍ ഉദ്ദേശിച്ചതല്ലെന്നും നിങ്ങള്‍ എന്നെക്കൊണ്ട് പറയിപ്പിക്കുകയായിരുന്നുവെന്നും അഹാന പങ്കുവെച്ച നീണ്ട കുറിപ്പില്‍ പറയുന്നു.
‘ചില പ്രശ്‌നമല്ല, ഇരുവര്‍ക്കുമെതിരേ കേസ് നല്‍കേണ്ട ഗുരുതര പ്രശ്‌നമാണ്. അത് അറിയില്ലെന്ന് നടിക്കരുത്. നിങ്ങള്‍ അതില്‍ പങ്കാളിയാണ്. മൂന്ന് വര്‍ഷം കഴിഞ്ഞതിനാല്‍ ഞാന്‍ മറന്നു കളയുമെന്ന് വിചാരിക്കരുത്’- അഹാന കുറിപ്പില്‍ പറയുന്നു.

അഹാനയുടെ കുറിപ്പില്‍ നിന്ന്:

പലപ്പോഴും മനു സെറ്റില്‍ എത്തിയിരുന്നത് മദ്യപിച്ചായിരുന്നു. അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ക്കൊപ്പമെത്തി കാരവാനില്‍ ഇരുന്ന് മദ്യപിച്ചുല്ലസിക്കുകയായിരുന്നു. ഞാനടക്കമുള്ള അഭിനേതാക്കള്‍, സാങ്കേതിക വിദഗ്ധര്‍, സെറ്റിലുള്ളവരൊക്കെ അവരുടെ പാര്‍ട്ടി അവസാനിച്ച് ഷൂട്ടിങ് ആരംഭിക്കാന്‍ വേണ്ടി കാത്തിരിക്കും. പലപ്പോഴായി ഇതാവര്‍ത്തിച്ചപ്പോള്‍ ഷൂട്ട് ആരംഭിക്കാന്‍ പറഞ്ഞ് മനുവിന് ഞാന്‍ മെസ്സേജ് അയച്ചു. ഇതിന്റെ ഒക്കെ തെളിവുകള്‍ എന്റെ പക്കല്‍ ഉണ്ട്.
സെറ്റില്‍ ഒന്നും ഷെഡ്യൂള്‍ പ്രകാരം അല്ലായിരുന്നു നടന്നിരുന്നത്. അവര്‍ക്ക് എപ്പോഴാണോ തോന്നുന്നത് അപ്പോള്‍ ആരംഭിക്കും, നിര്‍ത്താന്‍ തോന്നുമ്പോള്‍ അവര്‍ നിര്‍ത്തും എന്നതായിരുന്നു രീതി. ഒരുപാട് ദിവസം നീണ്ടുനില്‍ക്കുന്ന ഷൂട്ടായിരുന്നു അത്. 2020 ഫെബ്രുവരി മുതല്‍ 2021 ഡിസംബര്‍ വരേയായിരുന്നു തീരുമാനിച്ചിരുന്നത്. ഷൂട്ട് എപ്പോള്‍ തീരും എന്നതിനെക്കുറിച്ച് മനുവിന് തന്നെ ഒരു വ്യക്തത ഉണ്ടായിരുന്നില്ല. പ്രൊഫഷണലായിട്ടായിരുന്നില്ല കാര്യങ്ങള്‍ നടന്നിരുന്നത്.
എല്ലായ്‌പ്പോഴും കുഴപ്പം നിറഞ്ഞതായിരുന്നു ചിത്രീകരണം. എന്താണ് നടക്കുന്നതെന്ന് അസിസ്റ്റന്റ് ഡയറക്ടര്‍ക്ക് അറിയില്ല, കോസ്റ്റ്യൂം മിസ്സാകുന്നു, ഡയറക്ടറുടേയും സംഘത്തിന്റേയും ഇടയിലെ ആവശ്യമില്ലാത്തെ ഗോസിപ്പുകള്‍, യാതൊരു വ്യക്തതയുമില്ലാതെ അഭിനേതാക്കളും സാങ്കേതിക വിദഗ്ദരും വന്ന് കാത്തിരിക്കേണ്ട അവസ്ഥ, പണത്തിനോ സമയത്തിനോ മറ്റെന്തിനും ഒരു വിലയും കല്‍പ്പിക്കാത്ത ഡയറക്ടര്‍, അദ്ദേഹത്തിന് വേണ്ട സമയത്ത് ആരംഭിക്കുകയും വേണ്ട സമയത്ത് അവസാനിപ്പിക്കുകയും ചെയ്യുന്ന സെറ്റ്. ഇതൊക്കെയാണ് സിനിമയുടെ പിന്നണിയില്‍ നടന്ന കാര്യം.
2021ല്‍ ചിത്രീകരണം കഴിഞ്ഞ ശേഷം അടുത്ത ഷെഡ്യൂള്‍ എപ്പോഴാണെന്ന് അറിയിക്കണമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ അദ്ദേഹം എന്നെ ബന്ധപ്പെട്ടില്ല. ഒരു മാസത്തിന് ശേഷം ഇന്‍സ്റ്റഗ്രാമില്‍ ഒരു പോസ്റ്റ് കണ്ടു. ഡബ്ബിങ് ഫീമെയില്‍ ആര്‍ട്ടിസ്റ്റ് വേണമെന്ന ആവശ്യമായിരുന്നു പോസ്റ്റ്. സംശയം തോന്നിയ ഞാന്‍ അപ്പോള്‍ തന്നെ മനുവിനും നയനയ്ക്കും മെസ്സേജ് അയച്ചു. രണ്ടുപേരും മെസ്സേജ് അവഗണിക്കുകയാണ് ചെയ്തത്. പിന്നീടാണ് അറിഞ്ഞത് എന്റെ റോളിന് മറ്റൊരാളെക്കൊണ്ട് ഡബ്ബ് ചെയ്യിക്കുകയായിരുന്നുവെന്ന്. ഇത് കേട്ടപ്പോള്‍ ഞാന്‍ ഷോക്കായിപ്പോയി.
തന്റെ അഭിനയം നല്ലതോ മോശമോ എന്നതായിരുന്നില്ല ഇതിന് പിന്നില്‍, വെറും ഈഗോ ആയിരുന്നുവെന്നാണ് താന്‍ മനസ്സിലാക്കുന്നത്.
ആദ്യം ഡബ്ബ് ചെയ്തത് ശരിയായില്ലെന്നും പറഞ്ഞ് രണ്ട് മാസത്തിന് ശേഷം വീണ്ടും മനു തന്നെ സമീപിച്ചു. എന്നാല്‍ തന്നോട് ചോദിക്കാതെ തന്റെ കഥാപാത്രത്തിന് മറ്റൊരാളെക്കൊണ്ട് ഡബ്ബ് ചെയ്യിപ്പിച്ച അണ്‍പ്രൊഫഷണല്‍ കാര്യത്തില്‍ സംസാരിക്കാനുണ്ടെന്നും നേരിട്ട് കാണണമെന്നും പറഞ്ഞെങ്കിലും അദ്ദേഹം തയ്യാറായില്ല.
സിനിമയില്‍ പ്രവര്‍ത്തിച്ച, സിനിമ കണ്ട ആള്‍ അടുത്തിടെ തന്നോട് പറഞ്ഞത്, ചിത്രത്തിന് ഡബ്ബ് ചെയ്ത് വെച്ചിരിക്കുന്നത് മോശമെന്നാണ്. ഇത് ശരിയാണോ എന്നെനിക്കറിയില്ല. മാത്രമല്ല ക്ലൈമാക്‌സില്‍ ചില മാറ്റങ്ങളും ഉണ്ടെന്നാണ് പറയുന്നത്. മറ്റൊരാളെ വെച്ച് എന്റെ കഥാപാത്രമായിട്ടഭിനയിപ്പിച്ചോ എന്നെനിക്കറിയില്ല. അതിനുള്ള സാധ്യതയും ഉണ്ട്. എനിക്ക് വേണ്ടി മറ്റൊരാള്‍ ഡബ്ബ് ചെയ്തിട്ടുണ്ടെങ്കില്‍ എനിക്ക് വേണ്ടി മറ്റൊരാളെ അഭിനയിച്ചിരിക്കാനും സാധ്യതയുണ്ട്.
ഒരുദിവസം നയന എന്റെ അമ്മയെ വിളിച്ച് ഡബ്ബിങ്ങുമായി ബന്ധപ്പെട്ട് സംസാരിച്ചു. മറ്റൊരാളെ വെച്ച് ഡബ്ബ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് നയനയോട് അമ്മ ചോദിച്ചപ്പോള്‍ ഞാന്‍ പ്രൊഫഷണല്‍ അല്ലെന്നായിരുന്നു അവര്‍ അമ്മയോട് പറഞ്ഞത്. എന്നാല്‍ അങ്ങനെ അല്ലെന്നും സെറ്റില്‍ സംഭവിച്ച കാര്യങ്ങളും അമ്മ തിരിച്ച് പറഞ്ഞപ്പോള്‍, ‘എന്റെ ഭര്‍ത്താവ് മദ്യം മാത്രമാണ് ഉപയോഗിക്കുന്നത്, എന്നാല്‍ നിന്റെ മകള്‍ ഡ്രഗ്‌സിലാണ്’ എന്നായിരുന്നു അവരുടെ മറുപടി. വാക്കുകള്‍ ശ്രദ്ധിച്ച് വേണമെന്ന് പറഞ്ഞ് ആ സംഭാഷണം അമ്മ അവസാനിപ്പിച്ചു. എന്നാല്‍ അടുത്തിടെ നയനയുടെ അഭിമുഖങ്ങളില്‍ പറയുന്നതൊക്കെയും തിരിച്ചാണ്.
പിന്നീടൊരിക്കല്‍ എന്റെ സുഹൃത്തായ നടിയെ കണ്ടുമുട്ടിയപ്പോള്‍ അവര്‍ എന്നോട് പറഞ്ഞു, അഹാന നല്ലൊരു നടിയാണെന്ന് മനുപറഞ്ഞുവെന്ന്. എന്നാല്‍ എന്റെ സ്വഭാവം കൊള്ളില്ല, അണ്‍പ്രൊഫഷണല്‍ ആണ്. സെറ്റില്‍ വൈകിയേ എത്തൂ. ഷൂട്ടിങ് ടൈമിലൊക്കെ യാത്ര പോകാറാണ് പതിവ്. മാത്രമല്ല ലഹരി ഉപയോഗിക്കുന്നത് കൊണ്ടുള്ള പ്രശ്‌നവുമുണ്ടെന്ന്. ഞാന്‍ അത്തരക്കാരിയെല്ലെന്ന് അറിയാവുന്നത് കൊണ്ടായിരിക്കാം അവര്‍ എന്നോട് മനു പറഞ്ഞ കാര്യങ്ങളൊക്കെപറഞ്ഞത്.
മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്നും ലീഗല്‍ നോട്ടീസ് നല്‍കുമെന്നും അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ മനു എന്നോട് അയാള്‍ ചെയ്ത തെറ്റില്‍ മാപ്പ് പറഞ്ഞിരുന്നു. പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്നും അദ്ദേഹം ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ ഇത് കഴിഞ്ഞ് 20 ദിവസത്തിന് ശേഷം അദ്ദേഹം മരിച്ചു- അഹാന കുറിപ്പില്‍ പറയുന്നു.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a Reply