ദില്ലി: പഹൽഗാം ഭീകരാക്രമണത്തിൽ പാക്കിസ്ഥാനിൽ നിന്ന് സഹായം ലഭിച്ചെന്ന വിലയിരുത്തലാണ് ഇന്ത്യയുടെ കടുത്ത നടപടികൾക്ക് കാരണം എന്ന് വിവരം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന രണ്ടര മണിക്കൂര്‍ നീണ്ട മന്ത്രി സഭ സമിതി യോഗത്തിലാണ് കടുത്ത തീരുമാനങ്ങളുണ്ടായത്. ഇന്ത്യ-പാക് യുദ്ധങ്ങള്‍ നടന്നപ്പോള്‍ പോലും റദ്ദാക്കാത്ത , സിന്ധു നദീ ജല കാരാറാണ് 65 വര്‍ഷങ്ങള്‍ക്കിപ്പുറം മരവിപ്പിക്കാന്‍ തീരുമാനിച്ചത്. പഹല്‍ഗാം ഭീകരാക്രമണം വിലയിരുത്താന്‍ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിന്‍റെ അധ്യക്ഷതയിൽ സര്‍വകക്ഷിയോഗം ഇന്ന് ചേരും. മന്ത്രിസഭ സമിതിയുടെ തീരുമാനങ്ങളും അന്വേഷണ വിവരങ്ങളും യോഗം ചര്‍ച്ച ചെയ്യും. ഭീകരാക്രമണത്തിന് ശേഷമുള്ള സാഹചര്യം വിലയിരുത്താന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയും ഇന്ന് യോഗം ചേരുന്നുണ്ട്.

നയതന്ത്ര രംഗത്ത് ഇന്ത്യയുടെ കടുത്ത നീക്കങ്ങൾ ചർച്ച ചെയ്യാൻ പാകിസ്ഥാൻ ദേശീയ സുരക്ഷ കൗൺസിൽ യോഗവും ഇന്ന് ചേരുന്നുണ്ട്. സിന്ധു നദീജല കരാർ മരിപ്പിക്കാനുള്ള തീരുമാനമടക്കം യോഗം വിലയിരുത്തും. പാകിസ്ഥാനിലെ മുതിർന്ന മന്ത്രിമാർ ഇന്നലെ ഇന്ത്യയുടെ നീക്കങ്ങൾക്കെതിരെ രംഗത്തു വന്നിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സുരക്ഷാ കാര്യങ്ങൾക്കുള്ള മന്ത്രിസഭ സമിതി യോഗം സേനകൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുകയാണ്. ജമ്മു കശ്മീരിൽ കനത്ത ജാഗ്രത തുടരുകയാണ്. ഭീകരർക്കായുള്ള തെരച്ചിൽ വ്യാപകമായി നടക്കുന്നുണ്ട്. പ്രധാന റോഡുകളിലെല്ലാം ഇന്നും പരിശോധന ശക്തമായി തുടരും. പഹൽഗാമിലേക്ക് അടക്കം കർശന ഗതാഗത നിയന്ത്രണങ്ങൾ തുടരുന്നുണ്ട്. 

അതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ബീഹാർ സന്ദർശിക്കും. ബിഹാറിലെ മധുബനിയിൽ ദേശീയ പഞ്ചായത്തീരാജ് ദിനാചരണ പരിപാടിയുടെ ഭാഗമായി 13480 കോടി രൂപയുടെ വികസന പദ്ധതികൾക്ക് മോദി തുടക്കം കുറിക്കും. കൂടാതെ ബിഹാറിൽ അമൃത് ഭാരത് എക്സ്പ്രസ്സും നമോ ഭാരത് റാപ്പിഡ് റെയിലും പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും. ഇന്ന് നടക്കാനിരുന്ന കാൺപൂർ സന്ദർശനം പ്രധാനമന്ത്രി മാറ്റിവെച്ചു. പഹൽഗാം ആക്രമണത്തിൽ കാൺപൂർ സ്വദേശി ശുഭം ദ്വിവേദി കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് കാൺപൂർ സന്ദർശനം പ്രധാനമന്ത്രി മാറ്റിവച്ചത്.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a ReplyCancel reply