ന്യൂഡല്‍ഹി: പാകിസ്താനുവേണ്ടി ചാരവൃത്തി നടത്തിയതിന് മറ്റൊരു യൂട്യൂബര്‍കൂടി പിടിയിലായി. പഞ്ചാബ് സ്വദേശിയും ‘ജാന്‍മഹല്‍ വീഡിയോ’ എന്ന യൂട്യൂബ് ചാനലിന്റെ ഉടമയുമായ ജസ്ബീര്‍ സിങ്ങിനെയാണ് പഞ്ചാബ് പോലീസ് ചാരവൃത്തി ആരോപിച്ച് അറസ്റ്റ് ചെയ്തത്. ട്രാവല്‍ വ്‌ളോഗറായ ജ്യോതി മല്‍ഹോത്ര ചാരവൃത്തിക്കേസില്‍ അറസ്റ്റിലായതിന് പിന്നാലെയാണ് സമാനമായ കുറ്റത്തിന് മറ്റൊരു യൂട്യൂബര്‍ കൂടി പിടിയിലായിരിക്കുന്നത്.
പഞ്ചാബിലെ രൂപ്‌നഗറില്‍നിന്ന് പഞ്ചാബ് പോലീസിന്റെ സ്‌പെഷ്യല്‍ ഓപ്പറേഷന്‍ സെല്‍ ഉദ്യോഗസ്ഥരാണ് ജസ്ബീര്‍ സിങ്ങിനെ അറസ്റ്റ് ചെയ്തത്. പാക് ചാരസംഘടനയായ ഐഎസ്‌ഐയിലെ അംഗമായ ഷാക്കിര്‍ എന്നയാളുമായി ജസ്ബീര്‍ സിങ്ങിന് ബന്ധമുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തല്‍. നേരത്തേ അറസ്റ്റിലായ ജ്യോതി മല്‍ഹോത്രയുമായി അടുപ്പംപുലര്‍ത്തിയിരുന്ന പാക് ചാരന്മാരുമായി ജസ്ബീര്‍ സിങ്ങിന് ബന്ധമുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ജസ്ബീര്‍ സിങ്ങിന്റെ ഫോണില്‍ ഒട്ടേറെ പാകിസ്താന്‍ നമ്പറുകള്‍ സേവ് ചെയ്തിരുന്നു. ഇയാള്‍ മൂന്നുതവണ പാകിസ്താന്‍ സന്ദര്‍ശിച്ചിരുന്നതായാണ് വിവരം. മാത്രമല്ല, ഡല്‍ഹിയിലെ പാക് എംബസിയില്‍ നടന്ന പ്രധാനചടങ്ങുകളില്‍ പ്രതി പങ്കെടുത്തിരുന്നതായും പോലീസ് പറഞ്ഞു.
ജസ്ബീർ സിങ്ങിൻ്റെ യൂട്യൂബ് ചാനലിന് ഒരുമില്യണിലേറെ സബ്സ്ക്രൈബേഴ്സുണ്ട്. ജ്യോതി മല്‍ഹോത്രയുമായി അടുത്ത ബന്ധമുണ്ടായിരുന്ന പാക് ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥനായിരുന്ന ഡാനിഷുമായും ജസ്ബീര്‍ സിങ്ങിന് ബന്ധമുണ്ടായിരുന്നു. ജ്യോതി മല്‍ഹോത്ര അറസ്റ്റിലായെന്ന വാര്‍ത്ത പുറത്തുവന്നതോടെ ഇയാള്‍ പാക് ചാരന്മാരുമായുള്ള ഫോണ്‍സന്ദേശങ്ങളും മറ്റും നീക്കംചെയ്യാന്‍ ശ്രമിച്ചതായും അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. പ്രതിയുടെ ഫോണും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും ഫൊറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
Discover more from MALAYALAM
Subscribe to get the latest posts sent to your email.