യുകെയില്‍ ഒരു പൂന്തോട്ടത്തില്‍ നിന്ന് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ പൂച്ചട്ടി ലേലത്തില്‍ വിറ്റത് 56 ലക്ഷം രൂപയ്ക്ക്. 19 -ാം നൂറ്റാണ്ടിലെ ഒരു കലാകാരന്റെ മാസ്റ്റര്‍പീസ് വര്‍ക്കാണ് ഈ പൂച്ചട്ടി എന്ന വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് ലക്ഷങ്ങളുടെ മൂല്യമുള്ള ഒന്നായി ഇത് മാറിയത്. യുകെയില്‍ നടന്ന വാശിയേറിയ ലേലത്തിലാണ് പൂച്ചട്ടി വിറ്റു പോയത്.
ഒരു പൂന്തോട്ടത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ഇതിന് നാലടി നീളമുണ്ട്. റിപ്പോര്‍ട്ടുകള്‍ പ്രകാരം 1964 -ല്‍ സൗത്ത് ലണ്ടനിലെ കേംബര്‍വെല്‍ സ്‌കൂള്‍ ഓഫ് ആര്‍ട്സില്‍ പഠിപ്പിക്കുന്നതിനിടെ 1939 -ല്‍ ജര്‍മ്മനിയില്‍ നിന്ന് യുകെയിലേക്ക് പലായനം ചെയ്ത ഹാന്‍സ് കോപ്പറിന്റേതാണ് ഈ സൃഷ്ടി. ലണ്ടനിലെ ചിസ്വിക്ക് ഓക്ഷന്‍സ് ലേലത്തിന്റെ തുടക്കത്തില്‍ പൂച്ചട്ടിക്ക് 6.7 ലക്ഷം മുതല്‍ 11 ലക്ഷം രൂപ വരെ വില നിശ്ചയിച്ചിരുന്നു. നിരവധി ആളുകള്‍ ഇത് വാങ്ങാന്‍ താല്‍പര്യം പ്രകടിപ്പിച്ചതോടെ ലേലത്തുക ഉയരുകയും യുഎസ് ആസ്ഥാനമായുള്ള ഒരു വ്യക്തി 56 ലക്ഷം രൂപയ്ക്ക് ഇത് സ്വന്തമാക്കുകയും ആയിരുന്നു.
ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് പേരു വെളിപ്പെടുത്താത്ത ഒരു സ്ത്രീ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് 1964 -ലാണ് കോപ്പര്‍ ഈ പൂച്ചട്ടി നിര്‍മ്മിച്ചത്. അത് വളരെയധികം ഇഷ്ടപ്പെട്ട ആ സ്ത്രീ കേടുപാടുകള്‍ സംഭവിക്കുന്നതുവരെ വര്‍ഷങ്ങളോളം തന്റെ കൈവശം അത് സൂക്ഷിച്ചു. ഒടുവില്‍ പൂച്ചട്ടിയുടെ ഒരുഭാഗം പൊട്ടിയപ്പോള്‍ ഉപേക്ഷിച്ചു കളയുന്നതിനു പകരം ലണ്ടനിലെ തന്റെ വീടിന്റെ പിന്‍ഭാഗത്തുള്ള ഒരു പൂന്തോട്ടത്തില്‍ ഒരു അലങ്കാര പൂച്ചട്ടിയായി അത് സ്ഥാപിച്ചു.
പിന്നീട് വര്‍ഷങ്ങള്‍ക്കുശേഷം ആ സ്വത്തിന്റെ ഉടമസ്ഥാവകാശം അവരുടെ കൊച്ചുമക്കളിലേക്ക് എത്തിയപ്പോള്‍ പൂച്ചട്ടിയെ ഒരു പുരാതന വസ്തുവായി കണക്കാക്കിയ അവര്‍ അതിന്റെ മൂല്യം കണ്ടെത്താന്‍ തീരുമാനിച്ചു. തുടര്‍ന്ന് ഒരു ലേലസ്ഥാപനത്തിലെ സെറാമിക് സ്‌പെഷ്യലിസ്റ്റായ ജോ ലോയ്ഡ്, പാത്രം പരിശോധിച്ച് ഹാന്‍സ് കോപ്പറാണ് അത് നിര്‍മ്മിച്ചത് എന്ന് കണ്ടെത്തുകയായിരുന്നു. പൂച്ചട്ടിയുടെ അടിഭാഗത്ത് അദ്ദേഹത്തിന്റെ സൃഷ്ടികളില്‍ മാത്രം കണ്ടിരുന്ന ഒരു മുദ്ര പതിപ്പിച്ചിരുന്നു.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a ReplyCancel reply