ദില്ലി: പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയിലെ ഭിന്നത രൂക്ഷമാകുമ്പോൾ ശ്രീനഗറിലെ സർക്കാർ മെഡിക്കൽ കോളേജ് അടക്കമുള്ള ആശുപത്രികൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി സർക്കാർ. ജീവനക്കാരുടെ അവധി അടക്കം നിയന്ത്രിക്കണം എന്നാണ് നിർദ്ദേശം. അടിയന്തര സാഹചര്യം നേരിടാൻ തയ്യാറായി നിൽക്കണം എന്നും അറിയിപ്പിൽ പറയുന്നു. പാകിസ്ഥാനുമായുള്ള വെടിനിർത്തൽ കരാർ റദ്ദാക്കുന്നതടക്കം വിഷയങ്ങളിൽ ഉടൻ ഉന്നത തലത്തിൽ കൂടിയാലോചന ഉണ്ടാകുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
പഹൽഗാം ഭീകരാക്രമണത്തിൽ പാകിസ്ഥാൻ്റെ പങ്ക് ഇന്ത്യ സ്ഥിരീകരിച്ചതായാണ് വിവരം. ആക്രമണവുമായി ബന്ധപ്പെട്ട ഇൻറലിജൻസ് വിവരവും അന്വേഷണവും വിരൽ ചൂണ്ടുന്നത് പാകിസ്ഥാൻ്റെ പങ്കിലേക്കാണ്. ലോക നേതാക്കളുമായുള്ള ആശയ വിനിമയത്തിൽ പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നാണ് വിവരം. വിദേശകാര്യ മന്ത്രാലയവും നിർണ്ണായക വിവരം മറ്റ് രാജ്യങ്ങളെ ധരിപ്പിച്ചു.
ഒരു തുള്ളി ജലം വിട്ടുകൊടുക്കില്ല എന്ന ഇന്ത്യയുടെ നിലപാട് പാക് സർക്കാർ ഇന്ന് യോഗം ചേർന്ന് ചർച്ച ചെയ്യും. വീസ റദ്ദാക്കിയ സാഹചര്യത്തിൽ പാകിസ്ഥാനി പൗരൻമാർ മടങ്ങുന്നത് നിരീക്ഷിക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രം നിർദ്ദേശം നൽകിയിരുന്നു. ഇന്ത്യ-പാകിസ്ഥാൻ സംഘർഷാവസ്ഥ ഒഴിവാക്കാൻ ഇതിനിടെ സൗദി ഇടപെടൽ നടത്തുന്നതിൻറെ സൂചന ഇന്നലെ പുറത്തു വന്നു. സൗദി വിദേശകാര്യമന്ത്രി ഇരു രാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാരുമായി സംസാരിച്ചു.
Discover more from MALAYALAM
Subscribe to get the latest posts sent to your email.