നിലമ്പൂർ: നിലമ്പൂരിലെ ഉപതിരഞ്ഞെടുപ്പിൽ ബൂത്തിലെ ആദ്യ വോട്ടറായി വോട്ട് രേഖപ്പെടുത്തി നാടക-സാമൂഹിക പ്രവര്‍ത്തക നിലമ്പൂര്‍ ആയിഷ. ആദ്യം വോട്ട് ചെയ്യാനായതിൽ സന്തോഷമുണ്ടെന്നും , തിരഞ്ഞെടുപ്പിൽ ഞങ്ങൾ തന്നെ ‍ജയിക്കുമെന്നും അവ‍‍ർ വ്യക്തമാക്കി. ‘കുറെക്കാലങ്ങൾക്ക് ശേഷമാണ് ഞാൻ പോളിം​ഗ് ബൂത്ത് കാണുന്നത്. അതിനാൽ ഭയങ്കര സന്തോഷം തോന്നുന്നു. നേരായ വഴിയിലൂടെ നടക്കുന്ന ആളാ ഞാൻ. അതിനാൽ തന്നെ ആർക്കും ഭയപ്പെടുത്താൻ ആകില്ല’ മുക്കട്ട ജിഎംഎൽപി സ്കൂളിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു നിലമ്പൂർ ആയിഷ.

നിലമ്പൂ‍ർ തിരഞ്ഞെ‌ടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജിന് ഐക്യദാർഢ്യമറിയിച്ച് നിലമ്പൂർ ആയിഷ നടത്തിയ പ്രതികരണങ്ങളുമായി ബന്ധപ്പെട്ട് നിലമ്പൂർ ആയിഷയ്‌ക്കെതിരെ സൈബർ ആക്രമണം നടന്നിരുന്നു. നിലമ്പൂർ ആയിഷയെ സമൂഹമാധ്യമങ്ങളിൽ ‘തള്ളച്ചി’ എന്നുവിളിച്ചതിനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. അതേസമയം സൈബർ ആക്രമണങ്ങളോട് ശക്തമായ ഭാഷയിൽ നിലമ്പൂർ ആയിഷ പ്രതികരിച്ചിരുന്നു. അടിയും ഇടിയും ഏറ്റിട്ടും തളര്‍ന്നിട്ടില്ലെന്നും എന്നിട്ടാണോ സൈബര്‍ ആക്രമണമെന്നും നിലമ്പൂര്‍ ആയിഷ ഫേസ്ബുക്കില്‍ കുറിച്ചു. അന്നും ഇന്നും ‘ഈ തള്ളച്ചി’ പാര്‍ട്ടിയോടൊപ്പം തന്നെയാണെന്നും ആയിഷ മറുപടി നല്‍കിയിരുന്നു.

അതേസമയം നിലമ്പൂരിൽ വോട്ടെടുപ്പ് ആരംഭിച്ചു. ഏഴ് മണിക്ക് ആരംഭിച്ച പോളിംങ് വൈകിട്ട് ആറു വരെയാണ് നടക്കുക. കൊട്ടിക്കലാശത്തിന്റെ ആവേശം വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് മുന്നണികൾ. 263 പോളിങ് ബൂത്തിലായി 2,32,381 വോട്ടർമാരാണ്‌ ഇന്ന് നിലമ്പൂരിൻ്റെ വിധിയെഴുതുക. വോട്ടർമാരിൽ 1,13,613 പുരുഷന്മാരും 1,18,760 വനിതകളും എട്ട് ട്രാൻസ്‌ ജെൻഡർമാരുമുണ്ട്‌. 7787 പേർ പുതിയ വോട്ടർമാരാണ്. ആദിവാസി മേഖലകൾ മാത്രം ഉൾപ്പെടുന്ന, വനത്തിനുള്ളിൽ മൂന്ന് ബൂത്തുകളാണ് സജ്ജീകരിക്കുന്നത്. 7 മേഖലകളിലായി 11 പ്രശ്‌ന സാധ്യതാ ബൂത്തുകളുണ്ട്. വനത്തിനുള്ള മൂന്ന് ബൂത്തുകൾ ഉൾപ്പെടെ 14 ക്രിട്ടിക്കൽ ബൂത്തുകളിൽ വൻ സുരക്ഷാ സംവിധാനമൊരുക്കും. എല്ലാ മണ്ഡലങ്ങളിലെയും വോട്ടെടുപ്പ് വെബ്കാസ്റ്റിംഗ് നടത്തും. 23നാണ്‌ വോട്ടെണ്ണൽ.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a ReplyCancel reply