അമേരിക്കൻ മാധ്യമ സ്ഥാപനങ്ങൾക്കെതിരെ പരാതിയുമായി ബ്രസീലിലെ ആമസോൺ മഴക്കാടുകളിലെ തദ്ദേശീയ ഗോത്രവിഭാഗം രംഗത്ത്. മാധ്യമ സ്ഥാപനങ്ങൾ ബോധപൂർവ്വം തങ്ങളുടെ സമൂഹത്തെ ധാർമ്മികമായി അധഃപതിച്ചവരായും അശ്ലീലകാര്യങ്ങൾക്ക് അടിമകളായും ചിത്രീകരിച്ചുവെന്നാണ് ഇവരുടെ ആരോപണം.
ഏകദേശം 2,000 പേരടങ്ങുന്ന ജവാരി താഴ്‌വരയിലെ മരുബോ ഗോത്ര വിഭാഗമാണ് പത്രമാധ്യമങ്ങൾക്കെതിരെ കോടതിയിൽ മാനനഷ്ട കേസ് ഫയൽ ചെയ്തത്. മെയ് 22 -ന് ലോസ് ഏഞ്ചൽസ് കോടതിയിൽ ഇവർ കേസ് ഫയൽ ചെയ്തതായാണ് റിപ്പോർട്ടുകൾ പറയുന്നത്. ന്യൂയോർക്ക് ടൈംസ്, ടിഎംഇസെഡ്, യാഹൂ എന്നീ മാധ്യമ സ്ഥാപനങ്ങൾക്കെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. കോടിക്കണക്കിന് രൂപയുടെ നഷ്ടപരിഹാരമാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
മരുബോ ജനതയിലെ യുവാക്കൾക്കിടയിൽ പോണോഗ്രഫി ആസക്തി വ്യാപകമായി വർദ്ധിച്ചു വരികയാണെന്ന രീതിയിൽ ന്യൂയോർക്ക് ടൈംസ് ലേഖനങ്ങൾ പ്രസിദ്ധീകരിച്ചു എന്നാണ് പരാതിയിൽ പറയുന്നത്. ടിഎംഇസെഡ്, യാഹൂ എന്നിവ ഉൾപ്പെടെയുള്ള മറ്റു സ്ഥാപനങ്ങളും അതിനെ പിന്തുണയ്ക്കുന്ന രീതിയിൽ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചുവെന്നും ഇത് ഗോത്രവിഭാഗത്തെ കൂടുതൽ അപകീർത്തിപ്പെടുത്തി എന്നും പരാതിയിൽ പരാമർശം ഉണ്ട്.
ഈ പ്രസ്താവനകൾക്ക് പുറമെ ഇൻറർനെറ്റിന്റെ അമിത ഉപയോഗമാണ് മരുബോ ജനത ധാർമികമായും സാമൂഹികമായും അധപ്പതിക്കാൻ കാരണമായതെന്നും വായനക്കാരെ ബോധ്യപ്പെടുത്തുന്ന രീതിയിൽ ലേഖനങ്ങളിൽ പരാമർശം നടത്തി എന്നും പരാതിയിൽ പറയുന്നു. തദ്ദേശീയ സമൂഹങ്ങളെ കുറിച്ചുള്ള മോശമായ ചിത്രം പൊതുസമൂഹത്തിനു മുൻപിൽ എത്തിക്കാനുള്ള ശ്രമമാണ് നടന്നതെന്നും ഗോത്രവിഭാഗക്കാർ കൂട്ടിച്ചേർത്തു.
ലേഖനങ്ങൾ തങ്ങളെ മോശക്കാരാക്കിയെന്നും പുതിയ സാങ്കേതികവിദ്യകളുമായി പൊരുത്തപ്പെടാനുള്ള കഴിവിനെ തെറ്റായി ചിത്രീകരിച്ചുവെന്നും മരുബോ ഗോത്രത്തിന്റെ നിയമസംഘം വാദിക്കുന്നുണ്ട്. കേസുമായി മുന്നോട്ടു പോകാനും മനപ്പൂർവ്വം തെറ്റായ കാര്യങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെ കൃത്യമായ നിയമ നടപടി സ്വീകരിക്കാനും ആണ് തങ്ങളുടെ ഉദ്ദേശം എന്നും മരുബോ ഗോത്രത്തിന്റെ നിയമസംഘം അറിയിച്ചിട്ടുണ്ട്.
Discover more from MALAYALAM
Subscribe to get the latest posts sent to your email.