കോഴിക്കോട്: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന് തിരിച്ചടിയാകുന്ന തീരുമാനവുമായി തൃണമൂല്‍ കോണ്‍ഗ്രസ്. യുഡിഎഫ് പ്രവേശന കാര്യത്തില്‍ തീരുമാനമെടുത്തില്ലെങ്കില്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ മുന്നറിയിപ്പ്. മുന്നണിപ്രവേശനവുമായി ബന്ധപ്പെട്ട് രണ്ടു ദിവസങ്ങള്‍ക്കകം തീരുമാനമെടുക്കണമെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് യുഡിഎഫിനോട് ആവശ്യപ്പെട്ടത്.

അഞ്ചുമാസത്തിലേറെയായി മുന്നണി പ്രവേശനത്തിനായി കത്തു നല്‍കിയിട്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ തീരുമാനം എടുക്കാത്തതിനെ തുടര്‍ന്നാണ് പുതിയ നീക്കം. രണ്ടുദിവസത്തിനകം തീരുമാനമെടുത്തില്ലെങ്കില്‍ പി.വി. അന്‍വറിനെ മത്സരിപ്പിക്കുമെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കിയത്. തൃണമൂല്‍ കോണ്‍ഗ്രസ് നിയോജക മണ്ഡലം കമ്മിറ്റിയുടേതാണ് തീരുമാനം.

മുന്നണിയിലെടുക്കുമെന്ന് ഉറപ്പ് ലഭിച്ചിരുന്നതുകൊണ്ടാണ് യുഡിഎഫ് സ്ഥാനാര്‍ഥിക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചത്. എന്നാല്‍ മുന്നണി പ്രവേശന കാര്യത്തില്‍ തീരുമാനമുണ്ടായില്ലെന്ന് നേതാക്കള്‍ പറയുന്നു. ഇന്ന് മുസ്ലീം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയുമായി കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നു. ഈ സമയത്താണ് പുതിയ നീക്കം. കഴിഞ്ഞ ദിവസം ആര്യാടന്‍ ഷൗക്കത്തിന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരെ രംഗത്ത് വന്നിരുന്നു.

അതേസമയം തൃണമൂലിന്റെ ഭീഷണിക്കെതിരെ കോണ്‍ഗ്രസ് രംഗത്ത് വന്നു. പിണറായിസത്തിനെതിരെ പോരാടുമെന്ന് പ്രഖ്യാപിച്ച അന്‍വര്‍ ആരാണ് മുഖ്യശത്രുവെന്ന് വ്യക്തമാക്കണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്. ഹൈക്കമാന്‍ഡ് പ്രഖ്യാപിച്ച സ്ഥാനാര്‍ഥിക്കെതിരെ ആരോപണം ഉന്നയിച്ച അന്‍വറിനെ സഹകരിപ്പിക്കാനാകില്ല എന്നതാണ് ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കളുടെ വികാരം. സമ്മര്‍ദ്ദം ചെലുത്തി കാര്യങ്ങള്‍ നേടിയെടുക്കാനുള്ള അന്‍വറിന്റെ നീക്കത്തിന് വഴങ്ങിക്കൊടുക്കേണ്ടതില്ല എന്നാണ് കോണ്‍ഗ്രസിന്റെ തീരുമാനം.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a ReplyCancel reply