അഹമ്മദാബാദ്: എയർ ഇന്ത്യ വിമാനം അപകടത്തിൽപ്പെട്ട സ്ഥലത്തെ അവശിഷ്ടങ്ങളിൽ നിന്ന് വിമാനത്തിൻ്റെ ഡിജിറ്റൽ വീഡിയോ റെക്കോർഡ‍ർ‌ കണ്ടെത്തി. സ്ഥലത്ത് നടത്തിയ പരിശോധനയിൽ ​ഗുജറാത്ത് എടിഎസാണ് ഡിവിആ‍ർ കണ്ടെത്തിയത്. ഇത് ഒരു ഡിവിആറാണ്, ഞങ്ങൾ അവശിഷ്ടങ്ങളിൽ നിന്ന് ഇത് കണ്ടെടുത്തു. എഫ്എസ്എൽ ടീം ഉടൻ ഇവിടെയെത്തും എന്ന് ഒരു ഉദ്യോ​ഗസ്ഥൻ മാധ്യമങ്ങളോട് വ്യക്തമാക്കി. അപകടം സംഭവിച്ചത് എങ്ങനെയെന്ന് കണ്ടെത്താൻ നടക്കുന്ന അന്വേഷണത്തിൽ ഡിവിആറിലെ വിവരങ്ങൾ നിർണ്ണായകമാകുമെന്നാണ് റിപ്പോർട്ട്.

ഇതിനിടെ അപകട സ്ഥലത്ത് ഫോറന്‍സിക് സംഘത്തിന്റെ ആദ്യഘട്ട പരിശോധന പൂര്‍ത്തിയായിരുന്നു. ഗാന്ധിനഗറിൽ നിന്നുള്ള ഫോറന്‍സിക് ടീമാണ് സ്ഥലത്ത് പരിശോധന നടത്തിയത്. അഹമ്മദാബാദ് അപകടത്തിന്റെ പശ്ചാത്തലത്തില്‍ ബോയിംഗ് ഡ്രീംലൈനര്‍ വിമാനങ്ങളില്‍ വിദഗ്ധ പരിശോധന നടത്താനും കേന്ദ്ര സ‍‌ർക്കാർ തീരുമാനിച്ചിട്ടുണ്ട്. വിമാന ദുരന്തം അന്വേഷിക്കുന്നതിനായി വിദഗ്ധ സമിതിയെയും രൂപീകരിച്ചിട്ടുണ്ട്. വ്യോമയാനമന്ത്രാലയയമാണ് വിദഗ്ധ സമിതിയെ രൂപീകരിച്ചത്.

അപകടം നടന്ന് 22 മണിക്കൂറിന് ശേഷം സംഭവസ്ഥലത്ത് നിന്നും ഒരു മൃതദേഹം കൂടി കണ്ടെത്തിയിരുന്നു. അപകടത്തിൽപ്പെട്ടവ‍രുടെ ആശ്രിതർക്കായി 360 കോടി രൂപ ഇൻഷുറൻസ് തുകയായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതുപ്രകാരം ഓരോ കുടുംബത്തിനും എയർ ഇന്ത്യ ഇൻഷുറൻസ് തുകയായി 1.5 കോടി രൂപ ൽകും. ഒരു കോടി രൂപയുടെ സഹായധനം ടാറ്റയും പ്രഖ്യാപിച്ചിട്ടുണ്ട്.

നേരത്തെ അഹമ്മദാബാദ് വിമാന ദുരന്തത്തിൽ അട്ടിമറി സാധ്യത കേന്ദ്ര സർക്കാർ തള്ളിയിരുന്നു. തകർന്ന വിമാനം ഈ മാസം നിരവധി സർവീസുകൾ നടത്തിയിരുന്നു എന്നാണ് സർക്കാർ വ്യക്തമാക്കിയിരിക്കുന്നത്. വിമാന ദുരന്തത്തിൽ അന്വേഷണത്തിനായി കേന്ദ്ര വ്യോമയാന മന്ത്രാലയം വിദ​ഗ്ധ സമിതി രൂപീകരിച്ചിട്ടുണ്ട്. നേരത്തെ മൂന്ന് ഏയർ ഇന്ത്യ വിമാനങ്ങളിൽ തകാറ് കണ്ടെത്തി. ഡൽഹി ഹൈദരാബാദ് – വിന്റ്ഷീൽഡിന് കേടുപറ്റിയെന്നും ചൂണ്ടിക്കാണിക്കുന്നു. കൊൽക്കത്ത-മുംബൈ വിമാനത്തിൽ ഹൈഡ്രോളിക് ഗിയറിൽ ലീക്കേജ് കണ്ടെത്തി. ചണ്ഡീഗഡ്-ലേ വിമാനത്തിലും ലീക്കേജ് കണ്ടെത്തിയിരുന്നു.

വ്യാഴാഴ്ച ഉച്ചയ്ക്ക് 1.39-ന് അഹമ്മദാബാദ് സർദാർ വല്ലഭായ് പട്ടേൽ വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലേയ്ക്ക് പറന്നുയർന്ന എയർ ഇന്ത്യയുടെ വിമാനം നിമിഷങ്ങൾക്കകമാണ് വിമാനത്താവളത്തിന് സമീപമുള്ള ജനവാസ കേന്ദ്രത്തിൽ ഇടിച്ചിറങ്ങിയത്. 12 ജീവനക്കാർ അടക്കം 242 പേരായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്. ഇതിൽ ഒരാൾ മാത്രമാണ് രക്ഷപ്പെട്ടത്. 169 ഇന്ത്യക്കാരും 52 ബ്രിട്ടീഷ് പൗരന്മാരും ഏഴ് പോർച്ചുഗീസ് പൗരന്മാരും ഒരു കനേഡിയൻ പൗരനുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. അപകടത്തിൽ മലയാളിയായ രഞ്ജിത ഗോപകുമാരൻ നായരും മരിച്ചിരുന്നു. ബ്രിട്ടനിൽ നഴ്‌സായി ജോലി ചെയ്യുകയായിരുന്നു രഞ്ജിത. പത്തനംതിട്ട പുല്ലാട് സ്വദേശിയാണ്. മൂന്ന് ദിവസത്തെ അവധിക്ക് നാട്ടിൽ വന്നതിന് ശേഷം ലണ്ടനിലേയ്ക്ക് മടങ്ങുകയായിരുന്നു രഞ്ജിത.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a ReplyCancel reply