തിരുവനന്തപുരം: സിപിഎം സംസ്ഥാന കമ്മിറ്റിയിൽ പാര്‍ട്ടി സെക്രട്ടറി എം.വി. ഗോവിന്ദന് രൂക്ഷവിമര്‍ശനം. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പുവേളയില്‍ ഗോവിന്ദന്‍ നടത്തിയ ആര്‍എസ്എസ് സഹകരണ പരാമര്‍ശം തോല്‍വിയുടെ ആക്കം കൂട്ടിയെന്നും പരാമര്‍ശം നിലമ്പൂരിന് അപ്പുറം പാര്‍ട്ടിയെ എല്ലാക്കാലത്തും വേട്ടയാടുമെന്നും നേതാക്കള്‍ അഭിപ്രായപ്പെട്ടു.
നിലമ്പൂരിലെ തോല്‍വിയുടെ കാരണം ശരിയായി വിലയിരുത്തിയില്ലെങ്കില്‍ വരുന്ന തിരഞ്ഞെടുപ്പുകളില്‍ വലിയ തിരിച്ചടിയുണ്ടാകുമെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി. എല്‍ഡിഎഫ് അനുഭാവമുള്ള വോട്ടുകള്‍ എം. സ്വരാജിലേക്ക് എത്തിക്കുന്നതില്‍ പാര്‍ട്ടിക്ക് സംഘടനാപരമായ വീഴ്ചയുണ്ടായെന്നും കമ്മിറ്റിയില്‍ അഭിപ്രായമുയര്‍ന്നു.
അനിവാര്യമായ ഘട്ടം വന്നപ്പോള്‍ ആര്‍എസ്എസുമായി ചേര്‍ന്നിട്ടുണ്ടെന്നും അത് അടിയന്തരാവസ്ഥ ഘട്ടമായിരുന്നുവെന്നും ആണ് ഗോവിന്ദന്‍ പറഞ്ഞത്. ‘അടിയന്തരാവസ്ഥ കഴിഞ്ഞ ഘട്ടം വന്നപ്പോള്‍ ആര്‍എസ്എസുമായി ചേര്‍ന്നു. അടിയന്തരാവസ്ഥ അര്‍ദ്ധഫാസിസത്തിന്റെ രീതിയായിരുന്നു. അപ്പോള്‍ മറ്റൊന്നും നോക്കേണ്ടതില്ല. യോജിക്കുന്നവരുമായിട്ടൊക്കെ യോജിച്ചു’. ജമാഅത്തെ ഇസ്ലാമി മുമ്പ് എല്‍ഡിഎഫിനെ പിന്തുണച്ചത് ഓര്‍മിപ്പിച്ചപ്പോഴായിരുന്നു ഗോവിന്ദന്റെ ഇത്തരത്തിലുള്ള പ്രതികരണം. താന്‍ പറഞ്ഞത് സത്യസന്ധമായ കാര്യങ്ങളാണെന്നും അത് പറഞ്ഞാല്‍ വിവാദമാകില്ലെന്നും ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു. ജമാഅത്തെ ഇസ്ലാമി ഓരോ മണ്ഡലത്തിലും ഓരോരുത്തരെയാണ് പിന്തുണച്ചത്. അതില്‍ ഞങ്ങള്‍ക്ക് എന്ത് ചെയ്യാനാകുമെന്നും അദ്ദേഹം ചോദിച്ചിരുന്നു.
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിലെ നിശ്ശബ്ദപ്രചാരണദിനത്തില്‍ വീണുകിട്ടിയ വടിയുമായി യുഡിഎഫ് നേതാക്കള്‍ ഒന്നടങ്കം ഇടതുപക്ഷത്തിനും സിപിഎമ്മിനും എതിരേ തിരിഞ്ഞതോടെ മുഖ്യമന്ത്രി വാര്‍ത്താസമ്മേളനം വിളിച്ച്, ഗോവിന്ദന്‍ പറഞ്ഞതല്ല പാര്‍ട്ടി നിലപാട് എന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. ജനതാപാര്‍ട്ടിയുമായും ആര്‍എസ്എസുമായും ഒരുഘട്ടത്തിലും സിപിഎം സഹകരിച്ചിട്ടില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ തിരുത്ത്. ഗോവിന്ദന്‍ എന്തു സാഹചര്യത്തിലാണ് ഇതു പറഞ്ഞത് എന്ന് അറിയില്ലെന്നും താന്‍ പറയുന്നതാണ് സിപിഎമ്മിന്റെ നിലപാടെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
Discover more from MALAYALAM
Subscribe to get the latest posts sent to your email.