ദില്ലി: കേരളം, ദില്ലി, തമിഴ്നാട് സംസ്ഥാനങ്ങളിലെ വിദ്യാസമ്പന്നരായ മധ്യവർ​ഗത്തിന് പ്രത്യുൽപാ​ദനത്തിൽ താൽപര്യം കുറവാണെന്ന് യുഎൻഎഫ്പിഎ റിപ്പോർട്ട്. ദേശീയ കുടുംബ ആരോ​ഗ്യ സർവേ പ്രകാരം കേരളത്തിലെ പ്രസവ നിരക്ക് (ടിഎഫ്ആർ-ഒരു സ്ത്രീക്കുണ്ടാകുന്ന കുട്ടികളുടെ ശരാശരി എണ്ണം) 1.8ൽ നിന്ന് 1.5 ആയി കുറഞ്ഞു. ജനസംഖ്യാ റീപ്ലേസ്മെന്റ് പരിധിയായ 2.1 താരതമ്യപ്പെടുത്തുമ്പോൾ കേരളത്തിലെ ടിഎഫ്ആർ വളരെ കുറവാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 

യുഎൻഎഫ്പിഎ റിപ്പോർട്ട് പ്രകാരം രാജ്യത്തും ടിഎഫ്ആർ നിരക്ക് 1.9 ആയി താഴ്ന്നു. വിദ്യാസമ്പന്നരായ മധ്യവർഗ സ്ത്രീകൾക്കിടയിൽ പ്രസവം വൈകിപ്പിക്കുകയോ ഒഴിവാക്കുകയോ ചെയ്യുന്ന പ്രവണത വർധിക്കുന്നതിലാണ് ടിഎഫ്ആർ കുറയുന്നതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഉയർന്ന ജീവിത ചെലവുകളും ജോലി-സ്വകാര്യജീവിത സംഘർഷങ്ങളും കാരണമാണ് നിരവധി ദമ്പതികൾ പ്രസവിക്കാനും കുട്ടികളെ പരിപാലിക്കാനും താൽപ്പര്യം പ്രകടിപ്പിക്കാത്തത്.

ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായ ഇന്ത്യയിലെ ജനസംഖ്യ 2025-ൽ 1.46 ബില്യൺ (146 കോടി) ആകുമെന്നും ഐക്യരാഷ്ട്രസഭയുടെ പുതിയ റിപ്പോർട്ട് പറയുന്നു. ഇന്ത്യയിൽ ജനസംഖ്യ കുറയാൻ തുടങ്ങുന്നതിനുമുമ്പ് ഏകദേശം 170 കോടിയിലെത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഈ വർഷം ചൈനയുടെ ജനസംഖ്യ 1.41 ബില്യണിലെത്തുമെന്നാണ് കണക്കുകൂട്ടൽ. 

കഴിഞ്ഞ വർഷം ജൂലൈയിൽ പുറത്തിറങ്ങിയ ഐക്യരാഷ്ട്രസഭയുടെ വേൾഡ് പോപ്പുലേഷൻ പ്രോസ്പെക്റ്റ്സ്-2024 റിപ്പോർട്ട് പ്രകാരം, ഇന്ത്യയുടെ ജനസംഖ്യ 144 കോടിയായിരുന്നു. 1970-ൽ ഒരു സ്ത്രീക്ക് അഞ്ച് കുട്ടികളിൽ നിന്ന് ഫെർട്ടിലിറ്റി നിരക്ക് ഇപ്പോൾ രണ്ടായി കുറഞ്ഞു. ദേശീയ കുടുംബാരോഗ്യ സർവേയിൽ (2019-21) ആദ്യമായി TFR റീപ്ലേസ്മെന്റ് ലെവൽ നിരക്കിനേക്കാൾ 2.0 ആയി കുറഞ്ഞു. ബീഹാർ, ജാർഖണ്ഡ്, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ ഉയർന്ന പ്രത്യുൽപാദന നിരക്ക് തുടരുന്നു. ഗർഭനിരോധന മാർ​ഗങ്ങൾ, ആരോഗ്യ സേവനങ്ങൾ, ലിംഗ മാനദണ്ഡങ്ങൾ എന്നിവയുടെ മോശം അവസ്ഥയാണ് ഇവിടങ്ങളിൽ ജനന നിരക്കിൽ മാറ്റമില്ലാതെ തുടരുന്നതിന് കാരണം.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a ReplyCancel reply