ലക്നൗ: വീട്ടുജോലി കഴിഞ്ഞ് റീൽ ചെയ്യാൻ സമയമില്ല. നഷ്ടമായത് രണ്ട് ഫോളോവേഴ്സിനെ ഭ‍ർത്താവിനെതിരെ പൊലീസിൽ പരാതിയുമായി ഭാര്യ. ഉത്തർ പ്രദേശിലാണ് ഇൻസ്റ്റഗ്രാമിലെ ഫോളോവേഴ്സ് കുറഞ്ഞതിന് പിന്നാലെ ഭാര്യ ഭർത്താവിനെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചത്. ഹാപൂർ ജില്ലയിൽ നിന്നുള്ള നിഷയാണ് പരാതിക്കാരിയെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

അടുക്കള പണിയിൽ മാത്രം ശ്രദ്ധിക്കാൻ ഭർത്താവ് നിർബന്ധിക്കാൻ തുടങ്ങിയതിന് പിന്നാലെ റീലുകൾ ചെയ്യാൻ സമയം കിട്ടുന്നില്ലെന്നാണ് പരാതി. നോയിഡ സ്വദേശിയായ വിജേന്ദ്രയ്ക്ക് എതിരെയാണ് പരാതി. സമൂഹമാധ്യമങ്ങളിലെ ഭാര്യയുടെ ഇടപെടലുകൾ വിജേന്ദ്ര വിലക്കിയെന്നും നിഷ പരാതിയിൽ ആരോപിക്കുന്നുണ്ട്. നിഷ റീലുകൾ ചെയ്യുന്നത് മൂലം ദമ്പതികൾക്കിടയിൽ തർക്കം പതിവായിരുന്നെന്നാണ് പൊലീസ് വിശദമാക്കുന്നത്. വീട്ടുജോലികൾ മാത്രം ചെയ്താൽ മതിയെന്നും മറ്റൊന്നും ചെയ്യേണ്ടെന്നും ഭ‍ർത്താവ് ഭീഷണിപ്പെടുത്തിയെന്നും നിഷ ആരോപിക്കുന്നു.

ഭീഷണിക്ക് പിന്നാലെ വീട്ടുജോലികൾ മാത്രം ചെയ്തതോടെ ഇൻസ്റ്റഗ്രാമിൽ രണ്ട് ഫോളോവേഴ്സ് കുറഞ്ഞതായി യുവതി പരാതിയിൽ വിശദമാക്കി. ഇതിന് പിന്നാലെ നിഷ പിൽഖുവയിലെ സ്വന്തം വീട്ടിലേക്ക് മടങ്ങുകയായിരുന്നു. സ്വന്തം വീട്ടിലെത്തിയ ശേഷമാണ് ഹാപൂറിലെ വനിതാ പൊലീസ് സ്റ്റേഷനിലെത്തി യുവതി ഭ‍ർത്താവിനെതിരെ പരാതി നൽകിയത്. വീട് വൃത്തിയാക്കിയും പാത്രങ്ങൾ കഴുകിയും ദിവസം മുഴുവൻ അടുക്കളയിൽ ചെലവിടേണ്ടി വന്നുവെന്നും നിഷ പരാതിയിൽ വിശദമാക്കുന്നുണ്ട്. നേരത്തെ ദിവസവും രണ്ട് റീലുകൾ വീതം നിഷ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. നിഷയ്ക്കെതിരെ ഭ‍ർത്താവും പകരം പരാതി നൽകിയിട്ടുണ്ട്. ഭാര്യ സദാസമയവും ഫോണിൽ മുഴുകുന്നതായാണ് ഭർത്താവിന്റെ പരാതി.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a ReplyCancel reply