നിലമ്പൂര്‍: വീറും വാശിയും നിറഞ്ഞുനിന്ന നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ചൊവ്വാഴ്ച അവസാനിക്കും. ബുധനാഴ്ച ശബ്ദകോലാഹലങ്ങളില്ലാതെയാകും വോട്ടഭ്യര്‍ഥന. പുതിയ എംഎല്‍എയെ തീരുമാനിക്കാന്‍ വ്യാഴാഴ്ച വോട്ടര്‍മാര്‍ വിധിയെഴുതും.
നിയമപ്രകാരം, വോട്ടെടുപ്പ് തുടങ്ങുന്നതിന് 48 മണിക്കൂര്‍ മുന്‍പ് പരസ്യപ്രചാരണം അവസാനിപ്പിക്കണം. ചൊവ്വാഴ്ച വൈകീട്ട് ആറിനാണ് പരസ്യപ്രചാരണത്തിന് തിരശ്ശീലവീഴുക. അതോടെ നിയമവിരുദ്ധമായ സംഘംചേരല്‍, പൊതുയോഗങ്ങള്‍ സംഘടിപ്പിക്കല്‍, മൈക്ക് അനൗണ്‍സ്മെന്റ്, ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെയുള്ള പ്രദര്‍ശനം, സംഗീതപരിപാടികളോ മറ്റു വിനോദപരിപാടികളോ സംഘടിപ്പിച്ച് പ്രചാരണം നടത്തല്‍ തുടങ്ങിയവയ്ക്ക് വിലക്കുണ്ട്. ഈ സമയം അവസാനിച്ചയുടന്‍ പ്രചാരണത്തിനായി പുറത്തുനിന്നെത്തിയ മുഴുവന്‍ രാഷ്ട്രീയപ്രവര്‍ത്തകരും നേതാക്കളും മണ്ഡലം വിട്ടുപോകണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍കൂടിയായ കളക്ടര്‍ വി.ആര്. വിനോദ് അറിയിച്ചു.
നിലമ്പൂര്‍: രാഷ്ട്രീയകേരളം ഒന്നിച്ചൊന്നായ് തമ്പടിച്ചു നടത്തിയ അതിതീവ്ര പ്രചാരണത്തിന് നിലമ്പൂരില്‍ ചൊവ്വാഴ്ച കൊട്ടിക്കലാശം. ബുധനാഴ്ച അടിയൊഴുക്കുകളുറപ്പിക്കുന്നതിന്റെയും കൂട്ടിക്കിഴിക്കലിന്റെയും നിശ്ശബ്ദപ്രചാരണം. വ്യാഴാഴ്ച നിലമ്പൂരിന്റെ ചൂണ്ടുവിരലില്‍ മഷിയടയാളം പതിയും. 23-ന് ഉദ്വേഗത്തിന്റെ പെട്ടിതുറക്കുന്ന വോട്ടെണ്ണല്‍.
തദ്ദേശ തിരഞ്ഞെടുപ്പിനും നിയമസഭാതിരഞ്ഞെടുപ്പിനും മുന്‍പേ നടക്കുന്ന സെമിഫൈനല്‍ എന്ന പ്രാധാന്യത്തോടെയാണ് നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിനെ മുന്നണികള്‍ കണ്ടത്. 21 നാള് നീണ്ട പ്രചാരണം മുന്നണികളുടെ ബലപരീക്ഷണത്തിനുവേദിയായി. മുഴുവന്‍ സംവിധാനങ്ങളെയും നിലമ്പൂരിലേക്ക് കേന്ദ്രീകരിച്ചുകൊണ്ടാണ് യുഡിഎഫും എല്‍ഡിഎഫും പ്രചാരണം നടത്തിയത്. ഇരുമുന്നണികള്‍ക്കും ലഭിച്ച പിന്തുണയെച്ചൊല്ലിയുള്ള തര്‍ക്കം, നിലന്പൂരിനെ കേരളത്തിന്റെ ശ്രദ്ധാകേന്ദ്രമാക്കി.
മേയ് 25-നാണ് തിരഞ്ഞെടുപ്പുകമ്മിഷന് ഉപതിരഞ്ഞെടുപ്പു തീയതി പ്രഖ്യാപിച്ചത്. തര്‍ക്കങ്ങളും അസ്വാരസ്യങ്ങളുമുണ്ടായിരുന്നെങ്കിലും പിറ്റേന്നുതന്നെ യുഡിഎഫ് ആര്യാടന് ഷൗക്കത്തിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു. അതിനുമുന്പേ അദ്ദേഹം പ്രചാരണം തുടങ്ങിയിരുന്നു. അപ്പോഴും സിപിഎം സ്ഥാനാര്‍ഥിപ്പട്ടിക മൂന്നുപേരില്ക്കിടന്ന് കറങ്ങി. 30-ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ചേര്‍ന്ന് എം. സ്വരാജിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു. ഉപതിരഞ്ഞെടുപ്പിന്റെ മുഖ്യ ചുമതലയോടെ സംഘാടകനായി പ്രവര്‍ത്തിച്ച നേതാവിനെ സ്ഥാനാര്‍ഥിയാക്കിയത് തന്ത്രപരമായ നീക്കമായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടാണ് നിര്‍ണായകമായത്.
അതോടെ നിലമ്പൂരിലെ രാഷ്ട്രീയാന്തരീക്ഷം പാടേ മാറിമറിഞ്ഞു. മത്സരം കടുക്കുമെന്നുറപ്പായി. മത്സരിക്കുന്നില്ലെന്നറിയിച്ച പി.വി. അന്‍വര്‍ യുഡിഎഫുമായുള്ള സമവായചര്‍ച്ച പൊളിഞ്ഞതിനെത്തുടര്‍ന്ന് ജൂണ്‍ ഒന്നിന് പത്രികനല്കി. അതോടെ നിലമ്പൂര്‍ ആവേശത്തിലായി. മടിച്ചുനിന്ന ബിജെപിയുടെ സ്ഥാനാര്‍ഥിയായി കേരളാ കോണ്‍ഗ്രസ്സില്‍നിന്നുള്ള അഡ്വ. മോഹന്‍ ജോര്‍ജ് കൂടി വന്നതോടെ ബിജെപിയും അരയുംതലയും മുറുക്കിയിറങ്ങി.
പ്രധാന പോരാട്ടം ആര്യാടന് ഷൗക്കത്തും സ്വരാജും തമ്മില്ത്തന്നെയാണെന്ന് വൈകാതെ വ്യക്തമായി. ആര്യാടന്റെ തട്ടകം തിരിച്ചുപിടിക്കുക എന്ന വാശി യുഡിഎഫിനും സീറ്റ് നിലനിര്‍ത്തുകയെന്ന വെല്ലുവിളി എല്‍ഡിഎഫിനും വീര്യമേകി. കുറഞ്ഞ സമയത്തിനുള്ളില്‍ മണ്ഡലത്തിന്റെ മുക്കിലും മൂലയിലുമെത്തുക എന്ന പ്രതിസന്ധിയായിരുന്നു സ്ഥാനാര്‍ഥികള്‍ക്കും മുന്നണികള്‍ക്കും തരണം ചെയ്യാനുണ്ടായിരുന്നത്.
സംസ്ഥാന നേതാക്കളും പ്രവര്‍ത്തകരും നിലമ്പൂരിലെത്തി ക്യാമ്പ്ചെയ്തു. നിലമ്പൂരിലും പരിസരപ്രദേശങ്ങളിലും താമസിക്കാന്‍ മുറികള്‍ കിട്ടാതായി. മുഖ്യമന്ത്രി രണ്ടുഘട്ടമായി മണ്ഡലത്തിലെ ഏഴു പഞ്ചായത്തുകളിലും പൊതുസമ്മേളനങ്ങളില്‍ പ്രസംഗിച്ചു. മന്ത്രിമാരും എംഎല്‍എമാരുമെല്ലാം മണ്ഡലത്തിലെ ഓരോ വീടും കയറിയിറങ്ങി.
പി.വി. അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെന്ന നിലയില്‍ നല്കിയ പത്രിക തള്ളിപ്പോയിരുന്നു. പത്തുപേരുടെ ഒപ്പിനു പകരം എട്ടുപേരുടെ ഒപ്പുമാത്രമിട്ട പത്രിക നല്കിയതായിരുന്നു കാരണം. ഇത് മനഃപൂര്‍വമാണെന്ന് ആരോപണമുയര്‍ന്നു. പിന്നീട് അദ്ദേഹം സ്വതന്ത്രസ്ഥാനാര്‍ഥിയായി. അതിനിടയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ രാത്രി പി.വി. അന്‍വറിന്റെ വീട്ടിലെത്തി ചര്‍ച്ച നടത്തിയത് വിവാദത്തിന് എരിവുപകര്‍ന്നു.
പത്താംക്ലാസുകാരന് അനന്തുവിന്റെ ദാരുണമായ മരണവും ചര്‍ച്ചാവിഷയമായി. പന്നിക്കുവെച്ച കെണിയില്‍നിന്ന് ഷോക്കാറ്റുള്ള മരണം വീണ്ടും മലയോരകര്‍ഷകരുടെ ദുരിതത്തെച്ചൊല്ലി മുന്നണികള്‍ തമ്മില്‍ പോരിനിടയാക്കി.
അതുകഴിഞ്ഞപ്പോഴാണ് ജമാഅത്തെ ഇസ്ലാമി യുഡിഎഫിനും പിഡിപി എല്‍ഡിഎഫിനും പിന്തുണ പ്രഖ്യാപിച്ചത്. അത് അടുത്ത വാക്പോരിന് വഴിതെളിച്ചു. ആരാണ് കൂടുതല്‍ വര്‍ഗീയപ്പാര്‍ട്ടി എന്നതിലായിരുന്നു ചര്‍ച്ച.
നിലമ്പൂര്‍: കൊട്ടിക്കലാശം പ്രധാനമായും നടക്കുന്ന നിലമ്പൂര്‍, എടക്കര പോലീസ്സ്റ്റേഷന് പരിധികളില്‍ ഓരോ പാര്‍ട്ടിക്കും പ്രത്യേകം സ്ഥലങ്ങള്‍ മുന്‍കൂട്ടി നിശ്ചയിച്ചിട്ടുണ്ട്. നിലമ്പൂര്‍ ഡിവൈഎസ്പി ഓഫീസിലും അതത് പോലീസ്സ്റ്റേഷനുകളിലും നടന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗത്തിലാണ് തീരുമാനം.
ക്രമസമാധാന പരിപാലനത്തിനും ഗതാഗതം നിയന്ത്രിക്കാനുമായി ജില്ലാ പോലീസ് മേധാവി ആര്. വിശ്വനാഥിന്റെ നേതൃത്വത്തില്‍ പോലീസ് വിപുലമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. ഏഴ് ഡിവൈഎസ്പിമാര്‍, 21 പോലീസ് ഇന്‍സ്പെക്ടര്‍മാര്‍, 60 സബ് ഇന്‍സ്പെക്ടര്‍മാര്‍ തുടങ്ങി ജില്ലാ പോലീസിനെ കൂടാതെ കേന്ദ്ര പോലീസ് സേനയും എംഎസ്പി ബറ്റാലിയനും ഉള്‍പ്പടെ ആകെ 773 പോലീസ് ഉദ്യോഗസ്ഥരെ ഡ്യൂട്ടിക്കായി നിയോഗിച്ചു.
നിലമ്പൂര്‍ നിയമസഭാ മണ്ഡലത്തിനു കീഴില്‍ വരുന്ന പോലീസ്സ്റ്റേഷന് പരിധികളില്‍ വിന്യസിച്ചിട്ടുള്ള പോലീസ് ഉദ്യോഗസ്ഥര്‍ക്കു പുറമേയാണിത്. നിലമ്പൂര്‍-ഗൂഡല്ലൂര്‍ സംസ്ഥാനപാതയില്‍ നിലമ്പൂര്‍ സിഎന്‍ജി റോഡില്‍ വാഹനഗതാഗതത്തിന് തടസ്സമുണ്ടാകാന്‍ സാധ്യതയുണ്ട്.ഇതു കണക്കിലെടുത്ത് വാഹനങ്ങള്‍ ആവശ്യമെങ്കില്‍ വഴിതിരിച്ചുവിടുന്നതിനുള്ള ക്രമീകരണങ്ങളും ഏര്‍പ്പെടുത്തി. പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ എക്സിക്യുട്ടീവ് മജിസ്ട്രേറ്റുമാരെ നിയോഗിച്ചു.
Discover more from MALAYALAM
Subscribe to get the latest posts sent to your email.