നിലമ്പൂർ: വർഗീയശക്തികളുടെ വോട്ട് വേണ്ടെന്ന് നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജ്. ‘എല്ലാ നല്ല മനുഷ്യരുടെയും വോട്ടുകൾ, എല്ലാ മനുഷ്യരുടെയും വോട്ടുകളും എൽഡിഎഫിന് വേണം. എന്നാൽ വർഗീയ ശക്തികളെ മനുഷ്യരായി തന്നെ കണക്കാക്കിയിട്ടില്ല. അപ്പോൾ പിന്നെ ആ പ്രശ്നം ഉദിക്കുന്നില്ല. വർഗീയ നിലപാടുള്ളവർ മനസിൽ നിന്ന് ആ വാർഗീയ വിഷം കളഞ്ഞ് മതനിരപേക്ഷ വാദികളായി ജനാധിപത്യത്തിൻ്റെ പാതയിലേക്ക് വരണം.
സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി എം സിദ്ദിഖ് മത വർഗീയ സംഘടനകളുടെ വോട്ട് അഭ്യർത്ഥിച്ചുവെന്ന ചർച്ചകൾ ഉയർന്ന പശ്ചാത്തലത്തിലാണ് പ്രതികരണം. പ്രസംഗത്തിൽ ഉറച്ച് നിന്ന സിദ്ദിഖ് സംഘടനകളോടല്ല മനുഷ്യരോടാണ് വോട്ട് തേടിയതെന്നും പറഞ്ഞു. എം സ്വരാജിന്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച വെള്ളിയാഴ്ച, വഴിക്കടവ് പഞ്ചായത്തിലെ മുണ്ടയിൽ ടി എം സിദ്ദിഖ് നടത്തിയ പ്രസംഗമാണ് ചർച്ചകൾക്കും വിവാദത്തിനും വഴിയൊരുക്കിയത്.
ഒരു സംഘടനയോടും വോട്ട് അഭ്യർത്ഥിച്ചിട്ടില്ലെന്ന് സിദ്ദിഖ് പറഞ്ഞു. ‘മനുഷ്യരോടാണ് വോട്ട് ചോദിച്ചത്. മതനിരപേക്ഷത നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്ന എല്ലാ മനുഷ്യരുടെയും പിന്തുണയാണ് ആവശ്യപ്പെട്ടത്. വർഗീയ കക്ഷികളായി പ്രവർത്തിക്കുന്ന സംഘടനകളിൽ പെട്ടുപോയവരുണ്ട്. വർഗ്ഗീയതയുടെ തീക്ഷ്ണത മനസിലാകാതെ, അജണ്ട മനസിലാകാതെ പെട്ടുപോയവരോട് മതനിരപേക്ഷതയിലേക്ക് തിരിച്ചുവരാനുള്ള അഭ്യർത്ഥനയാണ് നടത്തിയത്. എല്ലാ സംഘടനകളുടെയും പേര് പറഞ്ഞിട്ടുണ്ട്. അത് അടർത്തി എടുത്താണ് വർഗീയകക്ഷികളുടെ വോട്ട് അഭ്യർത്ഥിച്ചുവെന്ന് പറയുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.
ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐ എന്നീ സംഘടനകൾ വർഗീയകക്ഷികൾ ആണെന്ന പ്രഖ്യാപിത നിലപാടുള്ള സിപിഎം, വോട്ടിനായി നിലപാട് മാറ്റി എന്നായിരുന്നു വിമർശകരുടെ ആരോപണം. മാത്രമല്ല എല്ലാ തെരഞ്ഞെടുപ്പ് കാലത്തും യുഡിഎഫിനെതിരെ എസ്‌ഡിപിഐ-ജമാഅത്തെ ഇസ്ലാമി ബന്ധം ആരോപിക്കാറുള്ള സിപിഎമ്മിന് പതിവ് ആയുധം പ്രയോഗിക്കാൻ പറ്റാത്ത സാഹചര്യവും സൃഷ്ടിക്കപ്പെട്ടു. ഇതോടെ സ്ഥാനാർത്ഥി തന്നെ ആദ്യം വിശദീകരണവുമായി രംഗത്തെത്തി.
Discover more from MALAYALAM
Subscribe to get the latest posts sent to your email.