പി.സി.ജോര്‍ജ് റിമാന്‍ഡില്‍

കോട്ടയം: മതവിദ്വേഷ പരാമര്‍ശ കേസില്‍ ബിജെപി നേതാവ് പി.സി.ജോര്‍ജ് റിമാന്‍ഡില്‍. കീഴടങ്ങിയ ജോര്‍ജിന്റെ ജാമ്യാപേക്ഷ ഈരാറ്റുപേട്ട മജിസ്‌ട്രേറ്റ് കോടതി തള്ളി. 14 ദിവസത്തേക്കാണു ജോര്‍ജിനെ റിമാന്‍ഡ് ചെയ്തത്. കോടതി നിര്‍ദേശിച്ച പ്രകാരം, അപാകത പരിഹരിച്ചു പൊലീസ് വീണ്ടും കസ്റ്റഡി അപേക്ഷ സമര്‍പ്പിച്ചിരുന്നു. തുടര്‍ന്നാണു ജോര്‍ജിന്റെ ജാമ്യാപേക്ഷയില്‍ കോടതി ഉത്തരവ് പറഞ്ഞത്.
കസ്റ്റഡിയില്‍ ചോദ്യം ചെയ്യലിന് ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനില്‍ എത്തുമെന്ന് അറിയിച്ചെങ്കിലും നാടകീയമായി ഈരാറ്റുപേട്ട കോടതിയിലെത്തി ജോര്‍ജ് കീഴടങ്ങുകയായിരുന്നു. കേസില്‍ ജാമ്യം ലക്ഷ്യമിട്ടായിരുന്നു നീക്കം. എന്നാല്‍ കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടു. പിന്നാലെ ജോര്‍ജിനെ വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോയി. പൊലീസ് റിപ്പോര്‍ട്ട് കൂടി പരിഗണിച്ച ശേഷമാണു ജാമ്യാപേക്ഷ തള്ളിയത്.
ജോര്‍ജിന്റെ കേസ് ഉച്ചയ്ക്കു കോടതി പരിഗണിച്ചപ്പോള്‍, ഇദ്ദേഹത്തിനെതിരെ നേരത്തേ റജിസ്റ്റര്‍ ചെയ്ത കേസുകളുടെ റിപ്പോര്‍ട്ടും പൊലീസ് സമര്‍പ്പിച്ചു. തിങ്കളാഴ്ച രാവിലെ മുതല്‍ ജോര്‍ജിന്റെ വീട്ടില്‍ ബിജെപി നേതാക്കളും പ്രവര്‍ത്തകരും എത്തിയിരുന്നു. പൊലീസ് നോട്ടിസ് നല്‍കിയതിനെ തുടര്‍ന്ന് ബിജെപി പ്രതിഷേധ പ്രകടനം ഒഴിവാക്കി. അറസ്റ്റ് ചെയ്യാന്‍ നീക്കം തുടങ്ങിയതിനു പിന്നാലെ ഹാജരാകാന്‍ രണ്ടു ദിവസത്തെ സാവകാശം ജോര്‍ജ് തേടിയിരുന്നു.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a ReplyCancel reply