മൊറാദാബാദ്: പ്രണയം നിരസിച്ചതിന് പെണ്‍കുട്ടിയെ ക്രൂരമായി കൊലപ്പെടുത്തി യുവാവ്. പ്രതി സ്‌ക്രൂഡ്രൈവര്‍ ഉപയോഗിച്ച് പെണ്‍കുട്ടിയെ 18 തവണ കുത്തുകയും സ്വകാര്യഭാഗങ്ങളിലടക്കം മുറിവുകള്‍ ഉണ്ടാക്കിയതുമായാണ് റിപ്പോര്‍ട്ട്. ഉത്തര്‍പ്രദേശിലെ മൊറാദാബാദിലാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. മൊറാദാബാദിലെ മൈനാതര്‍ സ്വദേശിയായ സൈറ എന്ന പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് റാഫി എന്ന യുവാവിനെ പോലീസ് അറസ്റ്റുചെയ്തു.

ശനിയാഴ്ച വൈകുന്നേരം വീട്ടിലെ കാലികള്‍ക്കായി പുല്ലരിയാന്‍ വയലിലേക്ക് പോയതാണ് സൈറ. എന്നാല്‍ രാത്രി ഏറെ വൈകിയിട്ടും പെണ്‍കുട്ടിയെ കാണാതായതോടെ ബന്ധുക്കളും നാട്ടുകാരുംചേര്‍ന്ന് തിരച്ചില്‍നടത്തി. പെണ്‍കുട്ടിയെ കണ്ടെത്താനായില്ല. ഞായറാഴ്ച വെളുപ്പിനാണ് രക്തത്തില്‍ കുളിച്ച അവസ്ഥയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം പുല്ലുനിറഞ്ഞ വയലില്‍നിന്നും കണ്ടെത്തിയത്.

അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായതായാണ് പോലീസ് കരുതിയത്. മൃതദേഹത്തിന്റെ സ്വകാര്യഭാഗങ്ങളില്‍നിന്നും രക്തം ഒഴുകിയിരുന്നതാണ് പോലീസിനെ ഇത്തരം ഒരു സംശയത്തിലേക്ക് എത്തിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് ഈ വഴിക്കാണ് ആദ്യഘട്ടത്തില്‍ അന്വേഷണം നടത്തിയത്. എന്നാല്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു.

പെണ്‍കുട്ടി പീഡനത്തിന് ഇരയായിട്ടില്ല, അതേസമയം പെണ്‍കുട്ടിയുടെ ശരീരത്തില്‍ മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് പത്തിലധികംതവണ കുത്തിയിട്ടുള്ളതായും സ്വകാര്യഭാഗങ്ങളില്‍ കുത്തിയും കീറിയും പരിക്കേല്‍പിച്ചിട്ടുള്ളതായും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതോടെ, പീഡനോദ്ദേശമല്ല, മറിച്ച് വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് ഉറപ്പിച്ചു.

പിന്നാലെ പോലീസ് സൈറയുടെ ഫോണ്‍ പരിശോധിച്ചു. ഇതില്‍ അഞ്ച് മിസ്ഡ്‌കോളുകള്‍ ഉണ്ടായിരുന്നു. ഈ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഇതേ ഗ്രാമവാസിയായ റാഫി എന്നയാളുടേതാണ് ഫോണ്‍നമ്പര്‍ എന്ന് കണ്ടെത്തി. ഇയാൾ തന്റെ മകളുടെ പിന്നാലെനടന്ന് നിരന്തരം ശല്യംചെയ്തിരുന്നതായി സൈറയുടെ അമ്മ പോലീസിന് മൊഴിനല്‍കി. ഇതോടെ, പോലീസ് റാഫിയെ കസ്റ്റഡിയിലെടുത്തു.

റാഫിയെ ചോദ്യംചെയ്തതോടെയാണ് കൊലപാതകത്തെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. പോലീസിന്റെ ചോദ്യംചെയ്യലില്‍, യാതൊരു ഭാവഭേദവുമില്ലാതെ റാഫി കുറ്റം സമ്മതിച്ചു. സൈറയെ പ്രണയിച്ചിരുന്നതായും തന്റെ പ്രണയം നിരസിക്കപ്പെട്ടതോടെയാണ് അവളെ കൊന്നതെന്നും റാഫി പോലീസിനോട് പറഞ്ഞു.

പ്രണയാഭ്യര്‍ഥനയുമായി കഴിഞ്ഞ കുറച്ചുകാലങ്ങളായി റാഫി സൈറയുടെ പിന്നാലെ നടക്കുകയായിരുന്നു. എന്നാല്‍ റാഫിയോട് തനിക്ക് അത്തരത്തിലുള്ള ഒന്നുമില്ലെന്ന് പറഞ്ഞ് സൈറ ഇയാളെ ഒഴിവാക്കി. എന്നാല്‍ റാഫി സൈറയെ വിടാന്‍ കൂട്ടാക്കിയില്ല. പിന്നാലെ നടന്നുള്ള ശല്യം കൂടിക്കൂടി വന്നതോടെ സൈറ ഗ്രാമത്തിലെ മറ്റൊരാളെ കൂട്ടിവന്ന് റാഫിയെ തല്ലിച്ചു. കൊലപാതകം നടക്കുന്നതിന് കുറച്ചുദിവസങ്ങള്‍ക്ക് മുമ്പായിരുന്നു ഈ സംഭവം.

ഇതോടെ, തന്നെ തല്ലാന്‍ വന്നയാള്‍ സൈറയുടെ കാമുകനാണ് എന്ന് റാഫിക്ക് സംശയമായി. പിന്നീട് രണ്ടുദിവസത്തോളം റാഫി സൈറയെ അവളറിയാതെ പിന്തുടര്‍ന്നു. ശനിയാഴ്ച, വയലില്‍ സൈറയെ ഒറ്റയ്ക്ക് കിട്ടിയതോടെ കൈയില്‍ കരുതിയിരുന്ന സ്‌ക്രൂഡ്രൈവര്‍ ഉപയോഗിച്ച് തുരുതുരെ കുത്തുകയായിരുന്നു. 18 തവണ താന്‍ സൈറയെ കുത്തിയെന്നാണ് റാഫി പോലീസിനോട് പറഞ്ഞത്.

തന്റെ മുന്നില്‍ രക്തത്തില്‍കുളിച്ച്, ജീവനുവേണ്ടി യാചിച്ചസൈറയുടെ സ്വകാര്യഭാഗങ്ങളിലും സ്‌ക്രൂഡ്രൈവര്‍ ഉപയോഗിച്ച് കുത്തി. അധികംവൈകാതെ സൈറ മരിച്ചു. പിന്നാലെ മൃതദേഹത്തില്‍ തട്ടിയും കുലുക്കിലും അവള്‍ മരിച്ചതായി ഉറപ്പിച്ചു. ശേഷം നേരെ വീട്ടില്‍പോയി കുളിച്ചു, വസ്ത്രങ്ങള്‍ മാറി, കിടന്നുറങ്ങി – റാഫി പറഞ്ഞതായി പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. റാഫിയുടെ അറസ്റ്റ് രേഖപ്പെടുത്തിയതായും അന്വേഷണം പുരോഗമിക്കുന്നതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a ReplyCancel reply