കൊച്ചി: ഐബി ഉദ്യോഗസ്ഥയുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതി സുകാന്തിനെതിരേയുള്ള റിമാൻഡ് റിപ്പോർട്ടിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. സുകാന്ത് വേറെയും സ്ത്രീകളെ പീഡിപ്പിച്ചുവെന്നും ഇവരിൽനിന്ന് സാമ്പത്തിക നേട്ടം ഉണ്ടാക്കിയതിന് തെളിവുണ്ടെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. അറസ്റ്റിലായ സുകാന്തിനെ ജൂൺ പത്താംതീയതി വരെയാണ് റിമാൻഡ് ചെയ്തിരിക്കുന്നത്.
ഐബി ഉദ്യോഗസ്ഥയുടെ മരണത്തിന് പിന്നാലെ ഒളിവിൽ പോയ സുകാന്ത് കഴിഞ്ഞ ദിവസമാണ് കൊച്ചി ഡിസിപിക്ക് മുമ്പിൽ ഹാജരായത്. തുടർന്ന് ഇന്ന് വഞ്ചിയൂർ കോടതിയിൽ ഹാജരാക്കി. ഇയാളെ ഒളിവിൽ പോകാൻ സഹായിച്ച അമ്മാവൻ മോഹനനെ കേസിൽ രണ്ടാം പ്രതിയായി ചേർത്തിട്ടുണ്ട്.
തിരുവനന്തപുരത്ത് ആത്മഹത്യ ചെയ്ത ഐബി ഉദ്യോഗസ്ഥയ്ക്ക് പുറമെ മറ്റു രണ്ടു യുവതികളെ കൂടി ഇയാൾ ചൂഷണം ചെയ്തതായി തെളിയിക്കുന്ന വിവരങ്ങളാണ് റിമാൻഡ് റിപ്പോർട്ടിലുള്ളത്. സഹപ്രവർത്തകയായിരുന്ന യുവതി, ഇയാൾക്കൊപ്പം ജയ്പുരിൽ ഐഎഎസ് പരീക്ഷാ പരിശീലനത്തിന് ഉണ്ടായിരുന്ന മറ്റൊരു യുവതി എന്നിവരെ ശാരീരികമായും സാമ്പത്തികമായും സുകാന്ത് ചൂഷണം ചെയ്തതായാണ് റിപ്പോർട്ട്. വിവാഹ വാഗ്ദാനം നൽകിയാണ് ഇയാൾ യുവതികളെ ചൂഷണം ചെയ്തിരുന്നത്.
Discover more from MALAYALAM
Subscribe to get the latest posts sent to your email.