ലുധിയാന: പഞ്ചാബിലെ യൂട്യൂബറായ കമല്‍ കൗര്‍ ഭാഭി എന്ന കാഞ്ചന്‍ കുമാരിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് പോലീസ്. കാഞ്ചന്‍ കുമാരി(27)യുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് മരണകാരണം വ്യക്തമായത്. സ്വകാര്യഭാഗങ്ങള്‍ക്ക് സമീപം മുറിവുകളുണ്ടെങ്കിലും ലൈംഗികാതിക്രമം നടന്നിട്ടില്ലെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളതെന്നും അതേസമയം, ആന്തരികാവയവങ്ങളുടെ പരിശോധനഫലത്തിനായി കാത്തിരിക്കുകയാണെന്നും പോലീസ് അറിയിച്ചു.

ജൂണ്‍ 11-ാം തീയതി ഭട്ടിന്‍ഡയിലെ ആദേശ് സര്‍വകലാശാലയുടെ പാര്‍ക്കിങ് ഏരിയയിലാണ് കാഞ്ചന്‍കുമാരിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. നിര്‍ത്തിയിട്ട കാറിനുള്ളിലായിരുന്നു മൃതദേഹം. ജൂണ്‍ ഒന്‍പതിന് രാത്രിയാണ് കൊലപാതകം നടന്നതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. സംഭവവുമായി ബന്ധപ്പെട്ട് നിഹംഗ് സിഖ് വിഭാഗക്കാരായ ജസ്പ്രീത് സിങ്, നിമ്രജീത് സിങ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

കേസിലെ മുഖ്യപ്രതി അമൃത്പാല്‍ സിങ് മെഹ്‌റോണ്‍ ജൂണ്‍ പത്താംതീയതി തന്നെ ഇന്ത്യ വിട്ടതായാണ് പോലീസ് പറയുന്നത്. കൊലപാതകം നടത്തിയശേഷം അമൃത്സര്‍ വിമാനത്താവളംവഴി ഇയാള്‍ യുഎഇയിലേക്ക് പോയെന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍. ഇയാളെ യുഎഇയില്‍നിന്ന് നാട്ടിലെത്തിച്ച് പിടികൂടാനായി വാറന്റ് പുറപ്പെടുവിച്ചതായും പോലീസ് പറഞ്ഞു.

നിഹംഗ് സിഖുകാര്‍ ഉപയോഗിക്കുന്ന ‘കമര്‍ കാസ’ എന്ന പ്രത്യേക ബെല്‍റ്റ് ഉപയോഗിച്ചാണ് കാഞ്ചന്‍കുമാരിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. കൃത്യം നടത്തിയശേഷം തെളിവ് നശിപ്പിക്കാനായി പ്രതികള്‍ ഈ ബെല്‍റ്റ് കത്തിച്ചുകളഞ്ഞതായും പോലീസ് പറഞ്ഞു.

കാഞ്ചന്‍കുമാരിയെ നിരന്തരം മര്‍ദിച്ചവശയാക്കിയശേഷമാണ് പ്രതികള്‍ കൊലപാതകം നടത്തിയത്. യുവതിയുടെ മൊബൈല്‍ഫോണുകള്‍ കൈക്കലാക്കിയ പ്രതികള്‍ മര്‍ദിച്ചവശയാക്കിയാണ് ഇതിന്റെ പാസ് വേഡുകള്‍ സ്വന്തമാക്കിയത്. യുവതി പാസ് വേര്‍ഡ് വെളിപ്പെടുത്തിയതിന് പിന്നാലെ രണ്ടുഫോണുകളും അമൃത്പാല്‍ സിങ് തുറന്നുനോക്കുകയും ഇത് കൈക്കലാക്കുകയായിരുന്നു. തുടര്‍ന്നാണ് യുവതിയെ കൊലപ്പെടുത്തി കാറില്‍ ഉപേക്ഷിച്ചത്.

യൂട്യൂബില്‍ 2.36 ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സും ഇന്‍സ്റ്റഗ്രാമില്‍ 3.84 ലക്ഷം ഫോളോവേഴ്‌സുമുള്ള സോഷ്യല്‍മീഡിയ ഇന്‍ഫ്‌ളൂവന്‍സറാണ് കമല്‍ കൗര്‍ ഭാഭി എന്ന പേരിലറിയപ്പെടുന്ന കാഞ്ചന്‍ കുമാരി. യുവതിയുടെ സാമൂഹികമാധ്യമത്തിലെ പോസ്റ്റുകള്‍ നേരത്തേ പലരീതിയിലും വിവാദത്തിനിടയാക്കിയിരുന്നു. അശ്ലീലംനിറഞ്ഞതും സദാചാരവിരുദ്ധവുമായ ഉള്ളടക്കങ്ങള്‍ പോസ്റ്റ് ചെയ്തതിനാണ് കാഞ്ചന്‍ കുമാരിയെ കൊലപ്പെടുത്തിയതെന്നായിരുന്നു കൃത്യത്തിന് പിന്നാലെ അമൃത്പാല്‍ സിങ്ങിന്റെ പ്രതികരണം.

പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ഉത്തര്‍പ്രദേശില്‍നിന്ന് പഞ്ചാബിലേക്ക് കുടിയേറിയവരാണ് കാഞ്ചന്‍ കുമാരിയുടെ കുടുംബം. ലുധിയാനയിലാണ് ഇവര്‍ താമസിച്ചുവന്നിരുന്നത്. എന്നാല്‍, സാമൂഹികമാധ്യമങ്ങളില്‍ കമല്‍ കൗര്‍ ഭാഭി എന്ന പേരിലറിയപ്പെടുന്ന കാഞ്ചന്‍ കുമാരിയുടെ പല പോസ്റ്റുകളും ഉള്ളടക്കങ്ങളും വിവാദമായി. ഇതോടെ യുവതിയുടെ പേരില്‍നിന്ന് കൗര്‍ എന്നത് നീക്കംചെയ്യണമെന്ന് പ്രതികള്‍ ആദ്യം ഭീഷണിപ്പെടുത്തി. എന്നാല്‍, കാഞ്ചന്‍ കുമാരി ഇതിന് തയ്യാറായില്ല. ഇതോടെ മൂന്നുമാസം മുമ്പാണ് പ്രതികള്‍ കൊലപാതകത്തിന്റെ ആസൂത്രണം ആരംഭിച്ചതെന്നും പോലീസ് പറഞ്ഞു.

തീവ്ര സിഖ് നേതാവായ അമൃത്പാല്‍ സിങ് ഒരു കാറിന്റെ പ്രൊമോഷനെന്ന് പറഞ്ഞാണ് കാഞ്ചന്‍കുമാരിയെ ബന്ധപ്പെട്ടത്. തുടര്‍ന്ന് പ്രൊമോഷന്‍ ചടങ്ങിനായി ഭട്ടിന്‍ഡയിലേക്ക് വിളിച്ചുവരുത്തി. ജൂണ്‍ 9-ാം തീയതി ലുധിയാനയിലെ വീട്ടില്‍നിന്ന് ഭട്ടിന്‍ഡയിലേക്ക് തിരിച്ച കാഞ്ചന്‍കുമാരിയെ പിന്നീട് 11-ാം തീയതിയാണ് കാറിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

അതേസമയം, പഞ്ചാബിലെ മറ്റുചില സോഷ്യല്‍മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാരെയും അമൃത്പാല്‍ സിങ് ഭീഷണിപ്പെടുത്തിയതായി പോലീസ് പറഞ്ഞു. അമൃത്സര്‍ സ്വദേശിനിയായ ദീപിക ലുത്‌റ എന്ന യുവതിക്ക് നേരേയാണ് ഭീഷണിയുണ്ടായത്. നിരന്തരമായ ഭീഷണിയെത്തുടര്‍ന്ന് യുവതി തന്റെ സാമൂഹികമാധ്യമ അക്കൗണ്ടുകള്‍ ഡിലീറ്റ്‌ചെയ്തതായും പോലീസില്‍ പരാതി നല്‍കിയതായും ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ചെയ്തു.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a ReplyCancel reply