കൊച്ചി: വിവാഹസമയത്ത് വധുവിന് മാതാപിതാക്കൾ നൽകുന്ന സ്വർണവും പണവും അവരുടെ ധനമാണെന്നും ഇതിനൊന്നും തെളിവുണ്ടാകില്ലെന്നുമുള്ള ഹൈക്കോടതി ഉത്തരവ് വിവാഹമോചിതരാകുന്ന സ്ത്രീകൾക്ക് പ്രതീക്ഷയാകുന്നു. വിവാഹമോചിതരാകുന്ന സ്ത്രീകൾ വിവാഹസമയത്ത് മാതാപിതാക്കൾ നൽകിയ സ്വർണവും പണവും തിരികെയാവശ്യപ്പെട്ട് കുടുംബകോടതിയിൽ ഹർജി ഫയൽചെയ്യുമ്പോൾ തെളിവില്ലെന്നതിന്റെ പേരിൽ നിഷേധിക്കപ്പെടാറുണ്ട്. സ്വർണം വാങ്ങിയതിന്റെ ബില്ലടക്കം ഹാജരാക്കാൻ കഴിഞ്ഞില്ലെന്നതിന്റെ പേരിലാണ് ഇത്തരം ഹർജികൾ നിഷേധിക്കാറ്.
ഇതിനൊരു പരിഹാരമാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവെന്ന് ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകർ പറഞ്ഞു. തെളിവുനിയമത്തിന്റെ കാർക്കശ്യത്തിനപ്പുറമുള്ള പരിശോധന ഇത്തരം വിഷയത്തിൽ ആവശ്യമാണെന്ന് ഓർമ്മിക്കുന്നതാണ് വിധിയെന്ന് അഭിഭാഷകയായ റീനാ എബ്രഹാം പറഞ്ഞു.
സമ്പാദ്യം കൂട്ടിവെച്ചാണ് മാതാപിതാക്കൾ പലപ്പോഴായി സ്വർണം വാങ്ങാറ്. ഇതിന്റെയൊക്കെ ബിൽ തെളിവായി ഹാജരാക്കുക അസാധ്യമായിരിക്കും. ഇത്തരം സാഹചര്യങ്ങളിൽ കുടുംബകോടതികൾ യുക്തമായ തീരുമാനമെടുക്കണമെന്ന് ഓർമ്മിപ്പിക്കുന്നതാണ് ഹൈക്കോടതിവിധിയെന്നും അവർ പറഞ്ഞു.ഫോട്ടോപോലും തെളിവായി സ്വീകരിക്കാൻ കുടുംബകോടതികൾ മടിക്കുന്ന കാലത്ത് ഹൈക്കോടതിവിധി വലിയ ആശ്വാസമാണെന്ന് അഡ്വ. ബിനി എലിസബത്തും പറഞ്ഞു. ഫോട്ടോയിൽ കാണുന്നത് സ്വർണമാണെന്ന് എങ്ങനെ ഉറപ്പാക്കുമെന്ന് പറഞ്ഞായിരിക്കും പലപ്പോഴും ഇത്തരം തെളിവ് തള്ളാറ്.
ഹൈന്ദവവിവാഹങ്ങളിൽ വിവാഹസമയത്ത് നൽകിയ സ്വത്തിന്റെ വിവരങ്ങൾ സമുദായസംഘടനകളുടെ കൈവശമുള്ള ബുക്കുകളിൽ രേഖപ്പെടുത്താറുണ്ട്. എന്നാൽ, മറ്റ് മതവിഭാഗങ്ങളുടെ കാര്യത്തിൽ ഇത്തരം നടപടികൾ ഉണ്ടാകാറില്ല. അത്തരം കേസുകളിൽ തെളിവില്ലെന്നതിന്റെ പേരിൽ സ്വർണമടക്കമുള്ളവ തിരികെവേണമെന്ന ആവശ്യം നിഷേധിക്കപ്പെടാറുണ്ട്. ഇത്തരം സാഹചര്യങ്ങളിലാണ് ഹൈക്കോടതി ഉത്തരവ് ആശ്വാസമായിമാറുകയെന്ന് അഡ്വ. ബിനി എലിസബത്ത് പറഞ്ഞു.
വിവാഹസമയത്ത് നൽകിയ സ്വത്ത് തിരികെനൽകണമെന്നാവശ്യപ്പെട്ട് ഫയൽചെയ്യുന്ന ഹർജികളുടെ ഫീസ് കഴിഞ്ഞവർഷം വർധിപ്പിച്ചിരുന്നു.
Discover more from MALAYALAM
Subscribe to get the latest posts sent to your email.