തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. ഇന്നും അഞ്ച് ജില്ലകളില്‍ റെഡ് അലേര്‍ട്ടാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസർകോട് ജില്ലകളിലാണ് റെഡ് അലേര്‍ട്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ന് പതിനൊന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, കോട്ടയം, പത്തനംതിട്ട, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസർകോട് എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചത്. അങ്കണവാടികള്‍ക്കും ട്യൂഷന്‍ സെന്ററുകള്‍ക്കും അവധി ബാധകമാണ്.
കനത്ത മഴയെ തുടർന്ന് നിരവധി ട്രെയിനുകളാണ് വൈകിയോടുന്നത്. പലയിടങ്ങളിലും ട്രാക്കില്‍ മരം വീണതായി സൂചനയുണ്ട്. തിരുവനന്തപുരത്തുനിന്നും 5.20 ന് പുറപ്പെടേണ്ട വേണാട് എക്‌സ്പ്രസ് 7.30-നാണ് സര്‍വീസ് ആരംഭിക്കുക. വേണാട് എക്‌സ്പ്രസ് 2 മണിക്കൂര്‍ വൈകിയാണ് ഓടുക. ചെന്നൈ എഗ്മോര്‍ എക്‌സ്പ്രസ് 50 മിനിറ്റോളം വൈകിയാണ് ഓടുന്നത്. തിരുവനന്തപുരം അമൃത എക്‌സ്പ്രസും 50 മിനിറ്റ് വൈകിയാണ് ഓടുന്നത്.
തിരുവനന്തപുരം ലോകമാന്യതിലക് സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് സര്‍വീസ് ആരംഭിച്ചത് മൂന്ന് മണിക്കൂര്‍ അഞ്ച് മിനിറ്റ് വൈകി. തിരുനല്‍വേലിയില്‍ നിന്ന് രാവിലെ 5.05 ന് പുറപ്പെടേണ്ടിയിരുന്ന 19577 തിരുനെല്‍വേലി ജാംനഗര്‍ എക്‌സ്പ്രസ് ഒൻപത് മണിക്കൂര്‍ 55 മിനിറ്റ് വൈകി ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കാണ് തിരുനെല്‍വേലിയില്‍ നിന്ന് പുറപ്പെടുക. തിരുനെല്‍വേലിയില്‍ എത്തിച്ചേരേണ്ട 19578 തിരുനെല്‍വേലി എക്‌സ്പ്രസ് വൈകിയതാണ് കാരണം.
Discover more from MALAYALAM
Subscribe to get the latest posts sent to your email.