കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ രോഗികളെ പ്രവേശിപ്പിച്ചതില്‍ ദുരൂഹത. തിങ്കളാഴ്ച ഉച്ചയോടെ ആറാംനിലയിലെ ഒടി ബ്ലോക്കില്‍നിന്നാണ് പുക ഉയര്‍ന്നത്. ഇതേ ബ്ലോക്കിലെ മൂന്നും നാലും നിലകളില്‍നിന്നാണ് രോഗികളെ ഒഴിപ്പിച്ചത്. നേരത്തെയും പുക ഉയര്‍ന്ന ഈ ബ്ലോക്കില്‍ പരിശോധന പൂര്‍ത്തിയാകാതെ രോഗികളെ പ്രവേശിപ്പിക്കില്ല എന്ന് ആരോഗ്യമന്ത്രി പറഞ്ഞിരുന്നു. ഇന്ന് പുക ഉയര്‍ന്നപ്പോള്‍ ഇതേ ബ്ലോക്കില്‍ നിന്ന് 35 പേരെയാണ് ഒഴിപ്പിച്ചത്.

സുരക്ഷാ പരിശോധന പൂര്‍ത്തിയാകാത്ത ബ്ലോക്കില്‍ ഇന്നലെ രാത്രിയും ഇന്ന് രാവിലെയും രോഗികള്‍ ഉണ്ടായിരുന്നതായാണ് വിവരം. ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രി അത്യാഹിത വിഭാഗത്തില്‍ പുക ഉയര്‍ന്നതിനെ തുടര്‍ന്ന് പരിഭ്രാന്തി പടര്‍ന്നിരുന്നു. പിന്നാലെ രോഗികളെ സുരക്ഷിതരായി പുറത്തെത്തിക്കുകയും സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റുകയും ചെയ്തിരുന്നു.

തുടര്‍ന്ന് ഈ ബ്ലോക്കില്‍ പരിശോധനകള്‍ പൂര്‍ത്തിയാകാതെയും വേണ്ട സുരക്ഷാസംവിധാനങ്ങള്‍ ഉറപ്പുവരുത്താതെയും രോഗികളെ പ്രവേശിപ്പിക്കില്ല എന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതിനായി 10 ദിവസമെങ്കിലും വേണ്ടിവരും എന്നുപറഞ്ഞ ബ്ലോക്കില്‍നിന്നാണ് ഇന്ന് പുക ഉയര്‍ന്നപ്പോള്‍ 35 പേരെ ഒഴിപ്പിച്ചത്.

സംഭവത്തില്‍ ഗുരുതരമായ വീഴ്ചയാണ് ഉണ്ടായിരിക്കുന്നത് എന്ന് ചൂണ്ടിക്കാണിച്ച് പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. അഗ്നിശമന സേന എത്തിയാണ് പുക ശമിപ്പിച്ചിത്. പുകയുണ്ടാകാനുള്ള കാരണം വ്യക്തമല്ല. അതേസമയം, വെള്ളിയാഴ്ച പുക ഉയര്‍ന്ന സമയത്ത് റിപ്പോര്‍ട്ട് ചെയ്ത അഞ്ചുപേരുടെ മരണം പുക ശ്വസിച്ചതുമൂലമല്ല എന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായി.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a ReplyCancel reply