കോട്ടയം : ഭാര്യയുടെ കാമുകനെ വീട്ടില്‍ വിളിച്ചുവരുത്തി കൊന്ന് കഷണങ്ങളാക്കി ചാക്കില്‍കെട്ടി തള്ളിയ കേസില്‍ പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി വിധിച്ചു. പയ്യപ്പാടി മലകുന്നം പുന്നാപറമ്പില്‍ സന്തോഷ് (34) ആണ് കൊല്ലപ്പെട്ടത്. കേസില്‍ സുഹൃത്ത് കോട്ടയം മുട്ടമ്പലം വെട്ടിമറ്റം വീട്ടില്‍ എം.ആര്‍. വിനോദ്കുമാര്‍ (46), ഭാര്യ കുഞ്ഞുമോള്‍ (44) എന്നിവര്‍ കുറ്റക്കാരാണെന്ന് കോട്ടയം അഡിഷണല്‍ സെഷന്‍സ് കോടതി – 2 ജഡ്ജി ജെ. നാസറാണ് വിധിച്ചത്. പ്രതികള്‍ക്കുള്ള ശിക്ഷ പിന്നീട് വിധിക്കും.

2017 ഓഗസ്റ്റ് 23-ന് രാത്രിയിലാണ് കൊലപാതകം നടന്നത്. പിന്നീട് ഓഗസ്റ്റ് 27 നാണ് തലയില്ലാത്ത ശരീരഭാഗം രണ്ട് ചാക്കില്‍ കെട്ടി ഉപേക്ഷിക്കപ്പെട്ട നിലയില്‍ കോട്ടയം മാങ്ങാനം മന്ദിരം കലുങ്കിന് സമീപത്തു നിന്നും കണ്ടെത്തുകയായിരുന്നു. പ്രതികളെ അറസ്റ്റു ചെയ്തതിനു ശേഷം 28-ാം തീയതിയാണ് തല സമീപത്തെ തുരുത്തേല്‍ പാലത്തിന് സമീപത്തു നിന്നും കിട്ടിയത്. വിനോദിന്റെ ഭാര്യ കുഞ്ഞുമോളും , കൊല്ലപ്പെട്ട സന്തോഷുമായി ബന്ധമുണ്ടായിരുന്നെന്നും ഇതില്‍ വിനോദിനുള്ള വൈരാഗ്യമാണ് കൊലപാതകത്തിനു കാരണമെന്നും പോലീസ് കുറ്റപത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്..

കുഞ്ഞുമോളുടെ ഫോണില്‍ നിന്നും വിളിച്ചതനുസരിച്ചു വീട്ടിലെത്തിയ സന്തോഷിനെ വിനോദ് തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്നു വിനോദും കുഞ്ഞുമോളും ചേര്‍ന്ന് ഓട്ടോറിക്ഷയില്‍ ശരീരഭാഗങ്ങള്‍ പലയിടത്തായി ഉപേക്ഷിച്ചു.

പിതാവിനെ ചവിട്ടിക്കൊന്നകേസില്‍ കമ്മല്‍ വിനോദ് വിചാരണ നേരിടുന്നതിനിടെയാണ് സംഭവം. പിതാവിനെ കൊന്ന കേസില്‍ വിനോദ്കുമാര്‍ ജയിലില്‍ ചെല്ലുമ്പോള്‍ സന്തോഷും അവിടെ ഉണ്ടായിരുന്നു. പുറത്തിറങ്ങിയ സന്തോഷിനോട് തന്റെ ഭാര്യ കുഞ്ഞുമോളെ നോക്കണമെന്ന് വിനോദ് പറഞ്ഞിരുന്നു. തുടര്‍ന്ന് കുഞ്ഞുമോളുമായി സന്തോഷ് അടുപ്പത്തിലായി. പുറത്തിറങ്ങിയ വിനോദ്, വിവരമറിഞ്ഞ് സന്തോഷിനെ കൊല്ലാന്‍ തീരുമാനിച്ചു. ഇതിനായി നിര്‍ബന്ധിച്ചും ഭീഷണിപ്പെടുത്തിയും, ഭാര്യയും കേസിലെ പ്രതിയുമായ കുഞ്ഞുമോളെക്കൊണ്ട്, ഭര്‍ത്താവില്ലെന്നും രാത്രിവരണമെന്നും പറഞ്ഞ് സന്തോഷിനെ മീനടത്തെ വാടക വീട്ടിലേക്ക് വിളിച്ചുവരുത്തി.

രാത്രിയെത്തിയ സന്തോഷ് സിറ്റൗട്ടിലെ കസേരയില്‍ സംസാരിച്ചിരിക്കുന്നതിനിടെ പിന്നിലൂടെയെത്തിയ വിനോദ് ഇരുമ്പുവടിക്ക് തലയ്ക്കടിച്ചുവീഴ്ത്തി കൊല്ലുകയായിരുന്നു. ഭാര്യയുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടതിനാണ് പ്രതി ഈ ക്രൂരകൃത്യം ചെയ്തതെന്നും പോലീസ് കുറ്റപത്രത്തില്‍ പറയുന്നു. യുവതിയെ ആസിഡ് ഒഴിച്ചു കൊലപ്പെടുത്തിയ കേസില്‍ കൊല്ലപ്പെട്ട സന്തോഷും പ്രതിയാണ്.
സാക്ഷികള്‍ ആരും ഇല്ലാതിരുന്ന കേസില്‍ സാഹചര്യ തെളിവുകളും, ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.

പ്രോസിക്യൂഷന്‍ വേണ്ടി അഡ്വ. സിറില്‍ തോമസ് പാറപ്പുറം, അഡ്വ.ധനുഷ് ബാബു, അഡ്വ.സിദ്ധാര്‍ത്ഥ എസ് എന്നിവരാണ് ഹാജരായത്. പ്രതിഭാഗത്തിന് വേണ്ടി ശാസ്തമംഗലം അജിത്കുമാറാണ് ഹാജരായത്.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a ReplyCancel reply