ന്യൂഡല്‍ഹി : കേരളത്തിലെ ഭൂമി തരംമാറ്റലിന് ചെലവേറും. 25 സെന്റില്‍ കൂടുതലുള്ള കൃഷി ഭൂമി വാണിജ്യാവശ്യത്തിനായി തരം മാറ്റുമ്പോള്‍ മൊത്തം ഭൂമിയുടെയും ന്യായവിലയുടെ പത്ത് ശതമാനം ഫീസ് ആയി നല്‍കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. 25 സെന്റ് ശേഷമുള്ള അധിക ഭൂമിക്കുമാത്രം ഫീസ് നല്‍കിയാല്‍ മതിയെന്നുമുള്ള ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. ജസ്റ്റിസുമാരായ സഞ്ജയ് കരോള്‍, മന്‍മോഹന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് ഉത്തരവ്.
ചെറുകിട ഭൂമിഉടമകളെ സഹായിക്കാനാണ് 2021 ഫെബ്രുവരി 25-ന് തണ്ണീര്‍ത്തട സംരക്ഷണ നിയമത്തില്‍ ഭൂമി തരംമാറ്റലുമായി ബന്ധപ്പെട്ട ഇളവ് സര്‍ക്കാര്‍ വരുത്തിയത്. തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിലെ 27- എ വകുപ്പ് പ്രകാരം 25 സെന്റ് വരെയുള്ള ഭൂമിക്കാണ് ഇളവ് അനുവദിച്ചിരിക്കുന്നതെന്നും അതില്‍ കൂടുതലുള്ള ഭൂമി ഭൂമി തരംമാറ്റുകയാണെങ്കില്‍ ആകെയുള്ള ഭൂമിയുടെ 10 ശതമാനം ന്യായവില അനുസരിച്ച് ഫീസ് നല്‍കണമെന്നുമാണ് സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയിരുന്ന സര്‍ക്കുലറില്‍ വ്യക്തമാക്കിയിരുന്നത്.
സംസ്ഥാന സര്‍ക്കാരിന്റെ സര്‍ക്കുലര്‍ നേരത്തെ ഹൈക്കോടതി റദ്ദാക്കിയിരുന്നു. തരം മാറ്റാനുള്ള ഭൂമി 25 സെന്റില്‍ കൂടുതലാണെങ്കില്‍ അധികമുള്ള സ്ഥലത്തിന്റെ മാത്രം ന്യായവിലയുടെ 10 ശതമാനം ഫീസ് അടച്ചാല്‍ മതിയെന്നായിരുന്നു ഹൈക്കോടതി വിധി. ഇതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീലാണ് സുപ്രീം കോടതി അംഗീകരിച്ചത്. വിധി പകര്‍പ്പ് വൈകിട്ടോടെ പുറത്തുവരും. സംസ്ഥാന സര്‍ക്കാരിന് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ ഷാജി പി, ചാലി, സ്റ്റാന്റിങ് കോണ്‍സല്‍ നിഷേ രാജന്‍ ഷൊങ്കര്‍, അഭിഭാഷകരായ അനു കെ. ജോയ്, ആലിം അന്‍വര്‍ എന്നിവര്‍ ഹാജരായി.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a ReplyCancel reply