കൊച്ചി: സ്വകാര്യ ബസ് പെര്‍മിറ്റ് കേസില്‍ സര്‍ക്കാരിന്റെയും കെ.എസ്.ആര്‍.ടി.സി.യുടെയും അപ്പീല്‍ തള്ളി ഹൈക്കോടതി. നിയമാനുസൃതമായ നടപടികള്‍ പാലിക്കാതെയാണ് സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കിയത് എന്ന് കോടതി ചൂണ്ടിക്കാണിച്ചു. 32 റൂട്ടുകള്‍ ദേശസാത്ക്കരിച്ച നടപടിയിലാണ് സര്‍ക്കാരിന് തിരിച്ചടി നേരിട്ടത്.
അപ്പീലുമായി സുപ്രീംകോടതിയിലേക്ക് പോകുക എന്ന ഒരൊറ്റ മാര്‍ഗം മാത്രമാണ് ഇനി സര്‍ക്കാരിന്റെ മുന്നിലുള്ളത്. എന്നാല്‍ അവിടെയും തിരിച്ചടി ലഭിക്കാനുള്ള സാധ്യതയാണ് കൂടുതല്‍. ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് തന്നെയാണ് വിശദമായ പരിശോധനയ്ക്ക് ശേഷം ഡിവിഷന്‍ ബെഞ്ചും ശരിവെച്ചിരിക്കുന്നത്. സ്വകാര്യ ബസ് ഉടമകളുടെ വാദം കേള്‍ക്കാതെയാണ് വിജ്ഞാപനം വന്നിരിക്കുന്നത് എന്നത് നിയമപരമായ പോരായ്മയായി തന്നെ നേരത്തെ സിംഗിള്‍ ബെഞ്ച് ചൂണ്ടിക്കാണിച്ചിരുന്നു.
കെ.എസ്.ആര്‍.ടി.സി.യെ രക്ഷിക്കാന്‍ വേണ്ടിയാണ് സര്‍ക്കാര്‍ 32 റൂട്ടുകള്‍ ദേശസാത്കരിക്കുകയും ആ ദേശസാത്കരിച്ച റൂട്ടുകളില്‍ 140 കിലോമീറ്ററില്‍ കൂടുതല്‍ ദൂരം സ്വകാര്യ ബസുകള്‍ക്ക് പെര്‍മിറ്റ് നല്‍കാതെ അത് നിജപ്പെടുത്തുകയും ചെയ്തത്. അതായത്, ഈ റൂട്ടുകളില്‍ സ്വകാര്യ ബസുകളെ നിയന്ത്രിക്കുകയാണ് സര്‍ക്കാര്‍ ഈ സ്‌കീമിലൂടെ ചെയ്തത്.
ആ സ്‌കീമാണ് സ്വകാര്യ ബസ് ഉടമകള്‍ ചോദ്യം ചെയ്തത്. സിംഗിള്‍ ബെഞ്ച് ആ സ്‌കീം തെറ്റാണെന്ന് കണ്ടെത്തുകയും അത് റദ്ദാക്കുകയുമായിരുന്നു. അതിനെതിരെ സര്‍ക്കാരും കെ.എസ്.ആര്‍.ടി.സി.യുമാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന് അപ്പീല്‍ നല്‍കിയത്. ആ അപ്പീലാണ് ഡിവിഷന്‍ ബെഞ്ച് ഇപ്പോള്‍ തള്ളിയിരിക്കുന്നത്.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a ReplyCancel reply